കൊച്ചി: ആഗോള സുറിയാനിസഭയുടെ പരമാധ്യക്ഷന്‍ പാത്രിയാര്‍ക്കീസ് ബാവ കേരള സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തി. രാവിലെ എട്ടരയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പാത്രിയാര്‍ക്കീസ് ബാവയെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അടക്കമുളള യാക്കോബായ സഭാ നേതൃത്വം സ്വീകരിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും ബാവയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സംസ്ഥാനത്തിന്റെ അതിഥിയാണ് ബാവ. ഇന്ന് മൂന്ന് മണിയോടെ അദ്ദേഹം മാധ്യമങ്ങളെ കാണും. ലെബനനില്‍ നിന്ന് ദുബായ് വഴിയാണ് ബാവ കേരളത്തിലെത്തിയത്. വൈകുന്നേരം കരിങ്ങാച്ചിറ പള്ളിയില്‍ നടക്കുന്ന യാക്കോബായ സുറിയാനി സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസില്‍ പാത്രിയര്‍ക്കീസ് ബാവ പങ്കെടുക്കും.
ഞായറാഴ്ച വൈകുന്നേരം കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ ബാവയ്ക്ക് വിപുലമായ സ്വീകരണം നല്‍കും. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് ബാവയുടെ ബഹുമാനാര്‍ത്ഥം നാട്ടകം ഗസ്റ്റ് ഹൗസില്‍ സര്‍ക്കാര്‍ അത്താഴവിരുന്ന് ഒരുക്കും. പാത്രിയര്‍ക്കീസ് ബാവയായി അവരോധിക്കപ്പെട്ടശേഷം ആദ്യമായാണ് അദ്ദേഹം ഭാരതത്തിലെത്തുന്നത്.
ഫെബ്രുവരി 16 വരെ ബാവ കേരളത്തില്‍ ഉണ്ടാകും. 16ന് വൈകുന്നേരം ചെന്നൈയ്ക്ക് തിരിക്കുന്ന ബാവ 17ന് ദല്‍ഹിയിലെത്തും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, സോണിയ ഗാന്ധി എന്നിവരെ കണ്ട് 19ന് ലബനനിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: