പാട്ന:നിതീഷ് കുമാറിനെ ബിഹാറില്‍ ജെഡിയു നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചിയെ നേതൃസ്ഥാനത്തുനിന്നും നീക്കിയാണ് മുന്‍ മുഖ്യമന്ത്രി കൂടിയായ നിതീഷ് കുമാറിനെ പുതിയ നേതാവായി തിരഞ്ഞെടുത്തത്. നിതീഷിന്റെ കീഴില്‍ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ നീക്കം നടക്കുന്നതായാണ് സൂചന
നിതീഷിനെ പിന്തുണച്ച് ആര്‍ജെഡിയും കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിക്കാന്‍ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാവണമെന്നു സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവും നിലപാടെടുത്തിരുന്നു. നിതീഷിന്റെ നേതൃത്വത്തില്‍ വിശാലസഖ്യം രൂപീകരിക്കണമെന്നാണു കോണ്‍ഗ്രസിന്റെയും നിലപാട്.
ബീഹാറില്‍ മന്ത്രിസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഇന്ന് ഉച്ചയോടെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മാഞ്ജി ശുപാര്‍ശ ഗവര്‍ണറെ അറിയിച്ചത്. രാവിലെ നിതീഷിന്റെ വീട്ടിലെത്തിയ മഞ്ജി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ മാഞ്ജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
ഭരണ കക്ഷിയായ ജനതാദള്‍ യുണൈറ്റഡിലെ ആഭ്യന്തര സംഘര്‍ഷം പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെത്തിയിരുന്നു. പാര്‍ട്ടീയില്‍ മാഞ്ചി അനുകൂലുകളും നിതീഷ് അനുകൂലികളും തമ്മില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി ഓഫീസിനു മുന്നില്‍ കൂട്ടത്തല്ല് നടത്തിയത് വാര്‍ത്തയായിരുന്നു. എംഎല്‍എമാരില്‍ മുപ്പതോളംപേര്‍ കൂടെയുണ്ടെന്നായിരുന്നു മാഞ്ചിയുടെ അവകാശവാദം. എന്നാല്‍ മാഞ്ചിക്ക് ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരദ് യാദവും ചൂണ്ടിക്കാട്ടി.
ശരദ് യാദവും നിതീഷ് കുമാറും ദിവസങ്ങളായി പാര്‍ട്ടി നേതാക്കളും എംഎല്‍എമാരുമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. ഇതിന് ആര്‍ജെഡിയുടെ നേതാവ് ലാലുപ്രസാദ് യാദവിന്റെ പിന്തുണയുമുണ്ട്. ബിജെപിയെ പരാജയപ്പെടുത്താല്‍ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാവണമെന്നാണ് സമാജ്വാദി പാര്‍ട്ടിയുടെ നിലപാട്. മാഞ്ചിയുടെ ബിജെപിയോടുള്ള അനുകൂല സമീപനമാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
ആകെ 243 അംഗങ്ങളുള്ള നിയമസഭയില്‍ ജെഡിയുവിനു 111 അംഗങ്ങളാണുള്ളത്. ബിജെപി – 87, ആര്‍ജെഡി – 24, കോണ്‍ഗ്രസ് – അഞ്ച്, സിപിഐ – ഒന്ന്, സ്വതന്ത്രര്‍ – അഞ്ച് എന്നിങ്ങനെയാണു കക്ഷിനില. ഭരണം ലഭിക്കണമെങ്കില്‍ 117 പേരുടെ പിന്തുണ വേണം. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ ജഐക്യജനതാദളിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. 40 സീറ്റില്‍ രണ്ടെണ്ണം മാത്രമാണ് ജെ.ഡി(യു)വിന് നേടാനായത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മേയ് 17ന് മഞ്ജി ബിഹാര്‍ മുഖ്യമന്ത്രിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: