ജക്കാര്‍ത്ത: കഴിഞ്ഞ വര്‍ഷമാവസാനം അപകടത്തില്‍പ്പെട്ട എയര്‍ ഏഷ്യന്‍ വിമാനം പറത്തിയ കോ പൈലറ്റിന്റെ മൃതദേഹം കണ്ടെടുത്തു. ഇന്‍ഡോനേഷ്യന്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഫ്രഞ്ച് പൗരനായ പൈലറ്റാണ് അപകട സമയത്ത് വിമാനം പറത്തിയിരുന്നത്.
കൊ പൈലറ്റിന്റെ യൂണിഫോം ധരിച്ച നിലയിലുള്ള മൃതദേഹമാണ് കണ്ടെടുത്തത്. എന്നാല്‍ മൃതദേഹം അഴുകിത്തുടങ്ങിയതിനാല് തിരിച്ചറിയല്‍ പ്രയാസമാണെന്ന് ഇന്‍ഡോനേഷ്യന്‍ ദൗത്യസംഘത്തലവന്‍ എസ് ബി സുപ്രിയാദി അറിയിച്ചു. ഇതോടെ എയര്‍ ഏഷ്യന്‍ വിമാനാപകടത്തില്‍പ്പെട്ട 101 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
പരിചയസമ്പത്ത് കുറവുള്ള ഫ്രഞ്ച് കൊ പൈലറ്റ് റെമി പ്ലെസെല് പറത്തിയതാണ് എയര്‍ ഏഷ്യന്‍ വിമാനം അപകടത്തില്‍പ്പെടാന്‍ കാരണമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വിമാനത്തിന്റെ ക്യാപ്റ്റനായിരുന്ന ഇറിയാന്റോ യുദ്ധവിമാനത്തിന്റെ മുന്പൈലറ്റുകൂടിയാണ്. അപകടത്തില്‍പ്പെടുന്നതിനുമുമ്പ് അനുവദിച്ചിരുന്നതിലും ഉയരത്തിലാണ് എയര്‍ ഏഷ്യന്‍ വിമാനം പറന്നിരുന്നതെന്ന് ബ്ലാക് ബോക്സ് പരിശേധിച്ചതില്‍ നിന്നും കണ്ടെത്തിയിരുന്നു.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 28നാണ് ഇന്‍ഡോനേഷ്യന്‍ നഗരമായ സുരബയയില്‍ നിന്നും സിംഗപ്പൂരിലേക്കു പുറപ്പെട്ട എയര്‍ ഏഷ്യന്‍ വിമാനമായ ക്യൂഇസ്സഡ് 8501 അപകടത്തില്‍പ്പെട്ടത്. മൂന്നുദിവസത്തെ തെരച്ചിലിനു ശേഷമാണ് ജാവ കടലിടുക്കില്‍ നിന്നും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
വിമാനത്തിന്റെ അപകടം സംബന്ധിച്ച വിശദമായ അന്വേഷണങ്ങള്‍ക്കായി ബ്ലാക് ബോക്സ് പരിശോധിച്ചു വരികയാണ്. ഇതുപൂര്ത്തിയായെങ്കില് മാത്രമേ യഥാര്‍ത്ഥ അപകടകാരണം വ്യക്തമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: