തിരുവനന്തപുരം: പിരപ്പന്‍കോട്ടെ അന്താരാഷ്ട്ര നീന്തല്‍ക്കുളം അടക്കിവാണത് രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍. പത്തുതവണ ദേശീയ ചാമ്പ്യനായിരുന്ന റിച്ച് മിശ്രയുടെ ആധിപത്യത്തിന് കടിഞ്ഞാണിട്ടുകൊണ്ട് ആദ്യ ദേശീയ ഗെയിംസിലെ മിന്നും താരങ്ങളായി മാറിയത് മഹാരാഷ്ട്രയുടെ ആകാംക്ഷാ വോറയും ഗുജറാത്തിന്റെ മന്നാപട്ടേലും.
400, 800, 1500 മീറ്റര്‍ ഫ്രീസ്റ്റൈലിലും 4ഃ100 മീറ്റര്‍, 4ഃ200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ആകാംക്ഷ 400 മീറ്റര്‍ വ്യക്തിഗത മെഡ്ലേയില് വെള്ളിയും സ്വന്തമാക്കി. ഫ്രീസ്റ്റൈല്‍ ഇനങ്ങള്‍ ആകാംക്ഷ കുത്തകയാക്കിയപ്പോള്‍ മന്നാപട്ടേല് ബാക്ക്സ്ട്രോക്ക് വിഭാഗത്തിലാണ് മിന്നിത്തിളങ്ങിയത്. 50, 100, 200 മീറ്റര്‍ ബാക്ക്സ്ട്രോക്കില്‍ എതിരാളികളെ നിഷ്പ്രഭരാക്കി മന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ആകാംക്ഷ വോറ വളര്‍ന്നതും പഠിച്ചതുമൊക്കെ മുംബൈയിലാണെങ്കിലും ആകാംക്ഷയുടെ കുടുംബ വേരുകള്‍ ഗുജറാത്തിലാണ്. മന്ന ഗുജറാത്തിലെ അഹമ്മദാബാദുകാരിയും.
മുംബൈ നേപ്പന്‍സി റോഡില്‍ കെമിക്കല്‍ എഞ്ചിനീയറായ സമീര്‍ വോറയുടെയും നേഹ വോറയുടെയും ഏക മകളായ ആകാംക്ഷയുടെ ആദ്യ ദേശീയ ഗെയിംസാണിത്. 2011ല്‍ ഭോപ്പാലില്‍ നടന്ന ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍ റിലേയിലടക്കം എട്ട് സ്വര്‍ണ്ണമാണ് ആകാംക്ഷ നേടിയത്. ഒരുമീറ്റ് റെക്കോര്‍ഡും.
2012-ല്‍ ചെന്നൈയില്‍ നടന്ന ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ആകാംക്ഷ സ്വന്തമാക്കിയത് മൂന്നു റെക്കോര്‍ഡുകളുടെ പിന്‍ബലത്തില്‍ ഏഴ് സ്വര്‍ണവും ഒരു വെള്ളിയും. 2009-ല്‍ ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിലുള്ള ഓട്ടേഴ്സ് അക്വാട്ടിക് ക്ലബില്‍ യോഗേഷ് കഗത്രയുടെ കീഴില്‍ പരിശീലനത്തിനെത്തിയതോടെയാണ് ആകാംക്ഷ നീന്തല്‍ക്കുളത്തിലെ മിന്നല്‍ പിണരായത്. 2013-ല്‍ ഇസ്രയേലില്‍ നടന്ന ലോക സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുള്ള ആകാംക്ഷ മുംബൈ കത്തീഡ്രല്‍ സ്കൂളിലെ 11-ാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. നീന്തലില്‍ മാത്രമല്ല പഠനത്തിലും ആകാംക്ഷ പോരാളിയാണ്. ബോര്‍ഡ് എക്സാമിനേഷനില്‍ ആകാംക്ഷ സ്വന്തമാക്കിയത് 96 ശതമാനം മാര്‍ക്കാണ്.
50, 100, 200 മീറ്റര്‍ ബാക്ക് സ്ട്രോക്കുകളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സമയം കുറിച്ചിട്ടുള്ള മന്നാപട്ടേല് തന്റെ ആദ്യ ദേശീയ ഗെയിംസില്‍ ഈ മൂന്നിനങ്ങളിലും റെക്കോര്‍ഡ് സ്വന്തംപേരില്‍ കുറിച്ചിട്ടു. അഹമ്മദാബാദ് സ്വദേശി രാജീവ് പട്ടേലിന്റെയും ആനേലിന്റെയും ഏക മകളായ മന്ന നാലം വയസ്സിലാണ് നീന്തല്‍ കുളത്തിലിറങ്ങുന്നത്. ഭക്ഷണം കഴിക്കാന്‍ മടികാട്ടിയിരുന്ന മകളെ വ്യായാമത്തിനുവേണ്ടിയാണ് രക്ഷിതാക്കള്‍ നീന്തല്‍ കുളത്തിലെത്തിച്ചത്.
ക്രിക്കറ്റ് കളിക്കാരന് കൂടിയായ രാജീവ് മകളിലെ കായിക വാസന തിരിച്ചറിഞ്ഞു. തുടര്‍ന്ന് കമലേഷ് നാനാവതി എന്ന പരിശീലകന്റെയടുത്തെത്തിക്കുകയായിരുന്നു. ദേശീയഗെയിംസിലെ മൂന്നു സ്വര്‍ണ്ണമടക്കം മന്ന നേടിയെടുത്തത് 43 ദേശീയ മെഡലുകളാണ്. 2011 ല്‍ ഗോവയില്‍ നടന്ന ദേശീയസ്കൂള്‍ മീറ്റില്‍ രണ്ട് വെള്ളിയും വെങ്കലവും നേടിയായിരുന്നു തുടക്കം. 2014 ലെ ദുബായ് ഇന്റര്‍നാഷണല്‍ സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പായിരുന്നു ആദ്യ അന്താരാഷ്ട്ര മത്സരം. ഇതില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കിയ മന്ന അഹമ്മദാബാദ് ഉദ്ഗാം സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: