തൃശൂര്‍: ബോക്സിംഗ് സംഘാടക സമിതി ചെയര്‍മാന്റെ പകപോക്കലിനെ തുടര്‍ന്ന് ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ഡി. ചന്ദ്രലാലിനെ സംസ്ഥാന വനിതാ ടീം ബോക്സിംഗിന്റെ മുഖ്യപരിശീലക സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. സംസ്ഥാന സ്പോര്‍ട് അതോറിറ്റിയാണ് സംഘാടക സമിതിയുടെ പരാതി പ്രകാരം അദ്ദേഹത്തെ പിന്‍വലിച്ചത്.
എന്നാല്‍ കോച്ചിനെ നീക്കംചെയ്യാന്‍ ചരടുവലി നടത്തിയ എംഎല്‍എയെ താരങ്ങള്‍ വളഞ്ഞു. താരങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഗെയിംസ് കഴിയുംവരെ കോച്ചിനെ നിലിര്‍ത്താന്‍ വീണ്ടും സ്പോട്സ് അതോറിറ്റിയോട് എംഎല്‍എക്കും കൂട്ടര്‍ക്കും ആവശ്യപ്പെടേണ്ടി വന്നു.
ദേശീയഗെയിംസ് ബോക്സിംഗ് കമ്മിറ്റി സംഘാടക സമിതി ചെയര്മാന് ടി.എന്‍. പ്രതാപന് എംഎല്‍എയുടെ ടെലഫോണ്‍ സന്ദേശത്തിന്റെയും തൃപ്രയാര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ജനറല്‍ സെക്രട്ടറി സി.ജി. അജിത്കുമാര്‍ രേഖാമൂലവും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോച്ചിനെ മാറ്റിയത്. എന്നാല്‍ മത്സരം നടക്കുന്നതിനിടെ കോച്ചിനെ മാറ്റാന്‍ എംഎല്‍എ നടത്തിയ നീക്കങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ഇന്നലെ ഉച്ചക്ക് 12.30ഒാടെയാണ് ടി.എന്‍. പ്രതാപന് എംഎല്‍എയുമായി ബന്ധപ്പെട്ടവര്‍ കോച്ചിനെ പുറത്താക്കിയതായുള്ള ഉത്തരവിന്റെ കോപ്പി സ്റ്റേഡിയത്തില്‍ വിതരണം ചെയ്തതത്. ഉത്തരവിന്റെ കോപ്പി കിട്ടിയതോടെ വനിതാതാരങ്ങള്‍ പ്രതിഷേധവുമായി എംഎല്‍എയെ വളയുകയായിരുന്നു. വേദിക്ക് സമീപം ആളുകള്‍ തടിച്ചുകൂടിയതോടെ എംഎല്‍എ താരങ്ങളുമായും ടീം ഒഫീഷ്യലുകളുമായി ചെയര്‍മാന്റെ മുറിയില്‍ ചര്‍ച്ച നടത്തി. 20 മിനിറ്റോളം നീണ്ടýചര്‍ച്ചയില്‍ മത്സരം നടക്കുന്ന വേളയില്‍ കോച്ചിനെ പിന്‍വലിക്കുന്നത് താരങ്ങളുടെ ആത്മവീര്യം കെടുത്തുമെന്ന് താരങ്ങള്‍ വ്യക്തമാക്കി.
പരാതി പിന്‍വലിച്ചില്ലെങ്കില്‍ വേദിയില്‍ പ്രതിഷേധിക്കുമെന്നും താരങ്ങള്‍ ഭീഷണി മുഴക്കി. ഇതോടെ കോച്ചിനെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് നല്കിയ പരാതി പിന്‍വലിക്കാമെന്നും ദേശീയഗെയിംസ് കഴിയും വരെ അദ്ദേഹത്തെ മാറ്റുന്ന നടപടി മരവിപ്പിക്കാമെന്നും അദ്ദേഹം ഉറപ്പുനല്‍കി. കഴിഞ്ഞ ദിവസം ഗെയിംസ് നടത്തുന്ന ടിഎസ്ജിഎ സ്റ്റേഡിയത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവുണ്ടെന്ന് പറഞ്ഞ് സ്വകാര്യ ചാനലിന് അഭിമുഖം നല്‍കിയതിന് എംഎല്‍എയുടെ നേതൃത്വത്തില്‍ കോച്ചിനെ കയ്യേറ്റം ചെയ്തിരുന്നു. നേരത്തെ ബോക്സിംഗ് അസോസിയേഷനുകള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം മൂലം പ്രമുഖ താരങ്ങളും ആറു ടീമുകളും മത്സരത്തില്‍ പങ്കെടുക്കാതെ മടങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: