കൊച്ചി: അമ്പെയ്ത്ത് പുരുഷ വിഭാഗം ബോ ടീം ഇനത്തില്‍ വെങ്കലം നേടിയ എം. രാജീവ്, അജിത് ബാബു, കെ.വി. അരുണ്‍ എന്നിവര്‍ ചരിത്ര നേട്ടത്തിലൂടെ ആതിഥേയരുടെ അഭിമാനമുയര്‍ത്തി.
അന്താരാഷ്ട്ര താരമായ രാജീവിന്റെ മികവാണ് മെഡല്‍പ്പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ കേരളത്തെ ഏറെ സഹായിച്ചത്. 2010ലെ സീനിയര്‍ നാഷണല്‍ മീറ്റില്‍ ഇന്ത്യന്‍ റൗണ്ട് വ്യക്തിഗത വിഭാഗത്തില്‍ വെള്ളി കരഗതമാക്കിയ രാജീവ് കഴിഞ്ഞവര്‍ഷം മനീഷയ്ക്കൊപ്പം മിക്സഡ് വിഭാഗത്തിലും സമാനനേട്ടം ആവര്‍ത്തിച്ചിരുന്നു. സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണവും വയനാട് തരിയോട് സ്വദേശിയായ ഈ സൈനികന്റെ പെരുമകളില്പ്പെടുന്നു. കേരള പോലീസിലെ അംഗമായ അച്ഛന് കൃഷ്ണന് കുട്ടിയാണ് ആദ്യമായി രാജീവിനെ പരിശീലിപ്പിച്ചത്. ആറാം ക്ലാസ് മുതല്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ തുടങ്ങി.
പ്ലസ്ടു വിദ്യാര്‍ത്ഥിയായ അജിത് ബാബു ദേശീയ ഗെയിംസില്‍ നടാടെയാണ്. സംസ്ഥാന തലത്തില്‍ സബ് ജൂനിയര്‍ വിഭാഗത്തിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവും മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഈ കൊച്ചുമിടുക്കന് തന്നെ. ഇടുക്കി നെടുങ്കണ്ടത്തുള്ള കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആര്‍ച്ചറി അക്കാദമിയിലാണ് അജിത്തിന്റെ പരിശീലിനം.
ജൂനിയര്‍ നാഷണല്‍ മീറ്റിലും സീനിയര്‍ മീറ്റിലും കെ.വി.അരുണ്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സംസ്ഥാന ജൂനിയര്‍ മീറ്റിലെ സ്വര്‍ണ്ണം ഒരു തിളക്കം. വയനാട് മാനന്തവാടി സ്വദേശി. തൃശൂര്‍ ക്രൈസ്റ്റ് കോളേജില്‍ ബികോമിന് പഠിക്കുന്ന അരുണ്‍ ഏഴാം ക്ലാസ് മുതലാണ് അമ്പെയ്ത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: