തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഏഴാം ദിനം കേരളത്തിന് ലഭിച്ചത് ഒരു സ്വര്‍ണ്ണവും രണ്ട് വെങ്കലവും. സൈക്ലിംഗിലാണ് സ്വര്‍ണ്ണവും വെങ്കലവും ലഭിച്ചത്. മറ്റൊരു വെങ്കലം അമ്പെയ്ത്തില്‍ നിന്നും.
വനിതകളുടെ 72 കിലോമീറ്റര്‍ റോഡിലൂടെയുള്ള മാസ് സ്റ്റാര്ട്ടിലാണ് കേരളം മിന്നുന്ന പ്രകടനത്തിലൂടെ സ്വര്‍ണ്ണവും വെങ്കലവും കൈപിടിയിലൊതുക്കിയത്. 9 കിലോമീറ്റര്‍ ദൂരമുള്ള റോഡിലൂടെ എട്ടുതവണ പ്രയാണം നടത്തിയാണ് 2 മണിക്കൂര്‍ 15 മിനിട്ടില്‍ ഫിനിഷിംഗ് പോയിന്റിലെത്തി കേരളതാരം രജനി സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. ഫോട്ടോ ഫിനിഷിലാണ് രജനി സുവര്ണ്ണതാരയമായത്. ഹരിയാനയുടെ സീമാറാണി വെള്ളിമെഡല്‍ നേടി. കേരളത്തിലെ ടി.പി. അഞ്ജിതയ്ക്കാണ് വെങ്കലം.
പുരുഷന്മാരുടെ 36 കിലോമീറ്റര്‍ ടൈം ട്രയല്‍ വ്യക്തിഗത മത്സരത്തില്‍ കര്‍ണ്ണാടകയുടെ നവീന്‍ ജോണ്‍ സ്വര്‍ണ്ണവും മഹാരാഷ്ട്രയുടെ അരവിന്ദ് പന്നയില്‍ വെള്ളിയും നേടി. സര്‍വ്വീസസിലെ അമിത് കുമാറിനാണ് വെങ്കലം.
പുരുഷന്മാരുടെ ഇന്ത്യന്‍ ബോ ടീം ഇനത്തില്‍ വെങ്കലം നേടിയാണ് കേരള താരങ്ങള്‍ ചരിത്രം കുറിച്ചത്. വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ കരുത്തായ സര്‍വ്വീസസിനെ 220-215നാണ് കേരളത്തിന് വേണ്ടി ഇറങ്ങിയ എം. രാജീവ്, അജിത്ത് ബാബു, കെ.വി. അരുണ്‍ എന്നിവരടങ്ങിയ ടീം പുതിയ ചരിത്രം കുറിച്ചത്. ദേശീയ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് കേരളം ആര്‍ച്ചറിയില്‍ മെഡല്‍ നേടുന്നത്. ഇന്നലത്തെ നേട്ടത്തോടെ കേരളത്തിന്റെ സമ്പാദ്യം 16 സ്വര്‍ണ്ണവും 13 വെള്ളിയും 22 വെങ്കലവുമടക്കം 51 മെഡലുകളായി.
42 സ്വര്‍ണ്ണവും 12 വെള്ളിയും 13 വെങ്കലവുമടക്കം 67 മെഡലുകളുമായി സര്‍വ്വീസസാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രക്ക് 26 സ്വര്‍ണ്ണവും 35 വെള്ളിയും 26 വെങ്കലവുമടക്കം 87 മെഡലുകളുണ്ട്. 26 സ്വര്‍ണ്ണവും 18 വെള്ളിയും 7 വെങ്കലവുമടക്കം 51 മെഡലുകളുള്ള ഹരിയാനയാണ് മൂന്നാം സ്ഥാനത്ത്. കേരളം നാലാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: