ന്യൂദല്‍ഹി: ഞാനാണു മുഖ്യമന്ത്രിയെന്നും എന്നെ പുറത്താക്കാന്‍ നിതീഷ് കുമാര്‍ ആരാണെന്നും ചോദിച്ച് ജിതന്‍ റാം മാഞ്ചി പോരാട്ട സന്നദ്ധത പ്രഖ്യാപിച്ചതോടെ ബീഹാര്‍ ബലപരീക്ഷണത്തിനു വേദിയാകുന്നു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കണ്ട് ചര്‍ച്ചകള്‍ നടത്തിയ മുഖ്യമന്ത്രി മാഞ്ചി ഫെബ്രുവരി 20-ന് താന്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നു പ്രസ്താവിച്ചു.
അതേസമയം 130 എംഎല്‍എമാരെ ഇന്നുകാലത്ത് പാറ്റ്നയിലെ രാജ്ഭവനില്‍ അണിനിരത്തുമെന്ന് ജെഡിയു നേതാവ് നിതീഷ് കുമാര്‍ അറിയിച്ചു.
ഇന്നലെ ധൃതിപിടിച്ച് സ്പീക്കര്‍ ജയ്നാരായണ്‍ ചൗധരി നിതീഷിനെ നിയമസഭാകക്ഷി നേതാവായി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പുതിയ തെരഞ്ഞെടുപ്പു നടത്തുകയാണു വേണ്ടതെന്ന് ബിജെപി നിലപാടു പറഞ്ഞു. ഗവര്‍ണ്ണര്‍ കേസരിനാഥ് ത്രിപാഠിയുടെ നിലപാടുകളാണ് ഇനി നിര്‍ണ്ണായകമാകുന്നത്.
ഇന്നലെ നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാന്‍ ന്യൂദല്‍ഹിയിലെത്തിയ മുഖ്യമന്ത്രി മാഞ്ചി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടുചര്ച്ചകള് നടത്തി. രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നു പറഞ്ഞ മാഞ്ചി മോദി സര്‍ക്കാര്‍ ബീഹാര്‍ സംസ്ഥാനത്തെ ഒട്ടേറെ സഹായിച്ചിട്ടുണ്ടെന്നു പ്രസ്താവിച്ചു.
ഞാനാണു മുഖ്യമന്ത്രി, എന്നെ പുറത്താക്കാന്‍ നിതീഷ് കുമാറിനെന്താണധികാരം. വൈകാതെ മന്ത്രിസഭ വികസിപ്പിക്കും.രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാവും. ഒരാള്‍ മുസ്ലിമായിരിക്കും. ഞാന്‍ ഫെബ്രുവരി 20-ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കും. കഴിഞ്ഞില്ലെങ്കില്‍ രാജിവെക്കും. സഭയില്‍ ആരു പിന്തുണച്ചാലും സ്വീകരിക്കും. ജെഡിയു പിളരില്ല. നിതീഷും കൂട്ടരും കരുതിയത് അവരുടെ താളത്തിനു ഞാന്‍ നില്‍ക്കുമെന്നാണ്. എനിക്ക് റബ്ബര്‍ സ്റ്റാമ്പാകാനാകില്ല. നിതീഷിന് അധികാരമില്ലാതെ ജീവിക്കാനാവില്ല. എന്നെ ചതിക്കുകയായിരുന്നു, പ്രധാനമന്ത്രിയെ കണ്ടശേഷം മാഞ്ചി മാധ്യമങ്ങളോടു പറഞ്ഞു.
ബീഹാര്‍ പ്രതിപക്ഷ നേതാവ് സുശീല്‍ കുമാര്‍ മോദിയുള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഇന്നലെയും ബീഹാര്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. സംസ്ഥാനത്ത് പുതിയ തെരഞ്ഞെടുപ്പു വേണമെന്ന് സുശീല്‍ കുമാര്‍ മോദിയും പാര്‍ട്ടി വക്താവ് ഷാനവാസ് ഹുസൈനും ആവശ്യപ്പെട്ടു.
നിതീഷ് ആദ്യം ബിജെപിയെ ചതിച്ചു. ഇപ്പോള്‍ മഹാ ദളിത് വിഭാഗക്കാരനായ ജിതന്‍ മാഞ്ചിയേയും. ഇത് മഹാദളിത് വിഭാഗത്തെ അപമാനിക്കലാണ്.പുറത്താക്കാനാണെങ്കില്‍ എന്തിനാണ് നിതീഷ് മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയത്. ഇത് അപലപനീയമാണ്,ഷാനവാസ് പറഞ്ഞു.
മാഞ്ചിയോടു നിതീഷ്കുമാര്‍ കാണിച്ചത് അപമര്യാ ദയാണെന്ന് കേന്ദ്രമന്ത്രിയും ലോക് ജനശക്തി നേതാവുമായ രാംവിലാസ് പാസ്വാന് പറഞ്ഞു. മഹാദളിതായതിനാലാണ് ഈ അപമാനം, പാസ്വാന് വിശദീകരിച്ചു.
അതിനിടെ, പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നിതീഷിനെ പിന്തുണച്ച് 147 എംഎല്‍എമാരുടെ കത്തു സ്പീക്കര്‍ക്കു കൊടുത്തു. ഇതില്‍ ലാലു പ്രസാദിന്റെയും കോണ്‍ഗ്രസിന്റെയും സിപിഐയുടെയും മുഴുവന്‍ എംഎല്‍എമാരുമുണ്ട്.
ജിതന്‍ റാംജി നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ നല്‍കിയതില്‍നിന്ന് ഈ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ബിജെപിയാണെന്ന് ജെഡിയു സംസ്ഥാന അദ്ധ്യക്ഷന്‍ വസിഷ്ഠ നാരായണ്‍ സിങ് കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ അവകാശവാദം ഉന്നയിച്ച നിതീഷ് കുമാര്‍ ഇന്നു കാലത്ത് ഗവര്‍ണ്ണറെ കാണും. എന്നാല്‍ ഗവര്‍ണ്ണര്‍ ത്രിപാഠിക്ക് ബംഗാള്‍ ചുമതലയും ഉള്ളതിനാല്‍ അദ്ദേഹം അവിടെയാണ്.
അതിനിടെ മുഖ്യമന്ത്രി രാജിവെക്കുകയോ സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലാത്തതിനാല്‍ നിതീഷിന്റെ അവകാശവാദത്തിനു കഴമ്പില്ലെന്നാണ് നിയമജ്ഞരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: