ന്യൂദല്‍ഹി:രാജ്യത്തെ തീരദേശങ്ങളെ നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര പദ്ധതി. ചെറുമത്സ്യബന്ധന ബോട്ടുകളുടെ നീക്കം നിരീക്ഷിക്കുന്നതിനായി പ്രത്യേക യന്ത്രങ്ങള്‍ സ്ഥാപിക്കാനാണ് നീക്കം. മുംബൈ ഭീകരാക്രമണം നടന്ന് ആറുവര്‍ഷത്തിനുശേഷം തീരദേശങ്ങളിലെ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിരീക്ഷണ സംവിധാനങ്ങള്‍ സംബന്ധിച്ചുള്ള ചര്ച്ചകളുണ്ടായിരുന്നെങ്കിലും നടപ്പിലാക്കിയിരുന്നില്ല. ബോട്ടുകളില്‍ നിരീക്ഷണ ഉപകരണം സ്ഥാപിക്കുന്നതിന്റെ അധിക ചെലവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായതുമൂലം യുപിഎ സര്ക്കാന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
നിരീക്ഷണ ഉപകരണത്തിന്റെ ചെലവ് ഒഴിവാക്കുന്നതിനായി ഇത് സൗജന്യമായി വിതരണം ചെയ്യാനാണ് എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തീരദേശത്തുനിന്നും 50 കിലോമീറ്ററുകളില്‍ കൂടുതല്‍ സഞ്ചരിക്കുന്ന 20 മീറ്ററില്‍ താഴെ നീളമുള്ള മത്സ്യബന്ധന കപ്പലുകളിലാണ് ഇത് ഘടിപ്പിക്കുക. രണ്ട് ലക്ഷത്തോളം മത്സ്യബന്ധനക്കപ്പലുകള്ക്കായി 336 കോടിരൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
പദ്ധതിയുടെ എല്ലാ ചെലവുകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വഹിക്കും.കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ കീഴിലാണ് നിരീക്ഷണ സംവിധാനം വികസിപ്പിച്ചെടുക്കുന്നത്. ഇതിനായുള്ള സാങ്കേതിക സഹായങ്ങള്‍ ഡയറക്ടേറ്റ് ജനറല്‍ ഓഫ് ലൈറ്റ്ഹൗസസ് ആന്റ് ലൈറ്റ്ഷിപ്സ് നല്‍കും.
തീരദേശങ്ങള്വഴി ഭീകരര്‍ ഭാരതത്തിലേക്കു നുഴഞ്ഞുകയറുന്നത് തടയുന്നതിനാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി. തീരദേശങ്ങളുടെ സുരക്ഷയി കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തപ്പെടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അടുത്തിടെ കേന്ദ്രക്യാബിനറ്റില്‍ അവതരിപ്പിച്ച നോട്ടില്‍ പറഞ്ഞിരുന്നു.
നിലവില്‍ 20മീറ്ററില്‍ കൂടുതല്‍ നീളമുള്ള കപ്പലുകളെ നിരീക്ഷിക്കുന്നതിനായുള്ള സംവിധാനമാണ് തീരദേശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ അതിനുതാഴെയുള്ള കപ്പലുകളെ നിരീക്ഷിക്കാനുള്ള സംവിധാനം ഇവിടെ ഉണ്ടായിരുന്നില്ല. അതിനാല്‍ ചെറുബോട്ടുകളില്‍ എഐഎസ്(പി) നിരീക്ഷണ സംവിധാനം ഘടിപ്പിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിദഗ്ധസംഘം നിര്‍ദ്ദേശിച്ചതായും ക്യാബിനറ്റ് നോട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: