ഡീസല്‍ വില 65 രൂപയില്‍ നിന്ന് 47ലേക്ക് കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ് കുറക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ഡീസല്‍ വില 28 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. ഡീസല്‍ വില കൂടുമ്പോള്‍ അതിനെ മാത്രം അടിസ്ഥാനമാകി കൂട്ടിയിരുന്ന ബസ് ചാര്‍ജ്, ഡീസല്‍ വില കുത്തനെ കുറഞ്ഞ പശ്ചാത്തലത്തില്‍ 28 ശതമാനം കുറക്കേണ്ടതാണ്. അങ്ങനെയെങ്കില്‍ മിനിമം ബസ്ചാര്‍ജ് 5 രൂപയായി കുറയും. 9ന്റെ ടിക്കറ്റ് 6.50 രൂപയാകണം. 12ന്റെ ടിക്കറ്റ് 8.50 രൂപയാക്കണം. അങ്ങനെ ഓരോ നിരക്കുകളും കുറക്കാന്‍ അധികാരികള്‍ തയ്യാറാവണം.
2012-13 വര്‍ഷം കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് വരുമാനം 1573 കോടി രൂപയും ഇന്ധന ചെലവ് 809 കോടിയുമാണ്. അതായത് ആകെ വരുമാനത്തിന്റെ 52 ശതമാനത്തോളം ഇന്ധന ചെലവാണ് ഉണ്ടാകുന്നതെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. അപ്പോള്‍ ഡീസല്‍ വില കുറയുമ്പോള്‍ (അതും 28 ശതമാനത്തോളം), ഭീമമായ ലാഭമാണ് ബസ് മുതലാളിമാര്‍ക്ക് ഉണ്ടാക്കുന്നത്.
ബസ് മുതലാളിമാരുടെ സമരപ്രഖ്യാപന നാടകത്തിനു മുമ്പില്‍, അതിവേഗം ബഹുദൂരം ചാര്‍ജ് കൂട്ടാന്‍ കാണിക്കുന്ന ഉത്സാഹം, അധികാരികള്‍ക്ക് ഡീസല്‍ വില കുറയുമ്പോള്‍ ചാര്‍ജ് കുറക്കാന്‍ ഇല്ലാത്തതെന്തേ. ഇനി കുറയ്ക്കണമെങ്കില്‍ ഒരു തട്ടിക്കൂട്ട് കമ്മീഷന്റെ റിപ്പോര്‍ട്ട് വരണമെന്ന് പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒരു കമ്മീഷന് റിപ്പോര്‍ട്ടും ഇല്ലാതെ ‘കമ്മീഷന്’ മാത്രം വാങ്ങി ബസ് ചാര്‍ജ് കൂട്ടുന്ന പ്രവണതക്കെതിരെ, ബസ്ചാര്‍ജ് കുറയ്ക്കാത്ത ജനവിരുദ്ധ നയത്തിനെതിരെ പ്രതിപക്ഷം ശക്തമായി മുന്നോട്ടുവരുന്നില്ലെന്നത് ഖേദകരമാണ്. പൊതുജനം പ്രതികരിക്കുക, പ്രതിഷേധിക്കുക.
ഷിബില്‍ .എസ്. എന്‍, അഞ്ചല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: