ആലപ്പുഴ: സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള സെമിനാര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി എംഎല്‍എമാര്‍ തമ്മില്‍ വാക്പോരുണ്ടായ സംഭവത്തില്‍ ഇടപെടാന്‍ പോലുമാകാതെ സിപിഎം സംസ്ഥാന നേതൃത്വം വെട്ടിലായി.
ഔദ്യോഗിക പക്ഷത്തെ കരുത്തനായ ജി. സുധാകരന് എംഎല്‍എയും എ.എം. ആരിഫ് എംഎല്‍എയുമാണ് കഴിഞ്ഞദിവസം ഏറ്റുമുട്ടിയത്. സുധാകരന് അതിരൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനവും പാര്‍ട്ടി ചുമതലകളും താന്‍ ഒഴിയുകയാണെന്നുമാണ് ആരിഫ് പ്രതികരിച്ചത്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ ആരിഫിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുകയും ചെയ്ത സാഹചര്യത്തില്‍ തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നവും നിലവിലില്ലെന്ന് സുധാകരനും ആരിഫും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒന്നിച്ചെത്തി പ്രതികരിക്കുകയായിരുന്നു.
മുതിര്‍ന്ന നേതാവായ ജി. സുധാകരന് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും ആരിഫ് പ്രതികരിച്ചിരുന്നു. സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയുള്ള താത്കാലിക വെടിനിര്‍ത്തല്‍ മാത്രമായിരുന്നു ഇത്. സുധാകരന്റെ ഇത്തരം നയസമീപനങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മുതിര്‍ന്ന നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ തന്നെ ജില്ലാക്കമ്മറ്റി വിളിച്ചുചേര്‍ത്ത് പ്രശ്നം ചര്‍ച്ച ചെയ്യണമെന്നും വിഎസ്-ഐസക് പക്ഷത്തെ ജില്ലയിലെ പ്രമുഖര്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ ഇന്നലെ ജില്ലാക്കമ്മറ്റി യോഗം ചേര്‍ന്നെങ്കിലും വിഷയം ചര്‍ച്ചയ്ക്കെടുക്കാന്‍ പോലും തയാറായില്ല.
എംഎല്‍എമാര്‍ തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്നും ബാക്കിയെല്ലാം മാധ്യമ സൃഷ്ടിയാണെന്നുമുള്ള ജില്ലാ സെക്രട്ടറിയുടെ ആമുഖ പ്രഭാഷണത്തില്‍ തന്നെ എല്ലാം അവസാനിച്ചു. സംസ്ഥാന സമ്മേളന സ്വാഗതസംഘത്തിന്റെ ജനറല്‍ കണ്‍വീനറും ജില്ലയില്‍ ഏറ്റവും സ്വാധീനമുള്ള നേതാവുമായ ജി. സുധാകരനെ പ്രകോപിപ്പിക്കുന്ന നിലപാടുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വം മടിക്കുകയാണ്. സംസ്ഥാന സമ്മേളനം കഴിയുന്നത് വരെ ഈ വിഷയവുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയും ഉയരരുതെന്ന നിര്‍ദേശത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ നടപടി ഒതുങ്ങി.
കോടിയേരി എത്തുന്ന സാഹചര്യത്തില്‍ ഇരു എംഎല്‍എമാര്‍ക്കും താക്കീത് നല്‍കുമെന്ന മറുപക്ഷത്തിന്റെ പ്രതീക്ഷയും അസ്ഥാനത്തായി. ഫലത്തില്‍ വിഎസ്-ഐസക് പക്ഷത്തിന് കനത്ത തിരിച്ചടിയാണ് ഈ വിഷയത്തില്‍ നേരിട്ടത്. സംസ്ഥാന സമ്മേളനത്തിനു ശേഷം പി. കൃഷ്ണപിള്ള സ്മാരകം കത്തിച്ച സംഭവത്തിലടക്കം പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നതോടെ പല വിഎസ്-ഐസക് പക്ഷ നേതാക്കളുടെയും പാര്‍ട്ടിയിലെ ഭാവി അത്ര ശോഭനമാകില്ല.
ഇതു മുന്‍കൂട്ടി കണ്ടുള്ള നീക്കമാണ് ഇവര്‍ സുധാകരനെതിരെ നടത്തുന്നതെന്ന് ഔദ്യോഗിക പക്ഷത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സമ്മേളനത്തിന് ശേഷവും പാര്‍ട്ടിയിലെ വിഭാഗീയതയുടെ പ്രഭവ കേന്ദ്രങ്ങളിലൊന്നായ ആലപ്പുഴ ജില്ലയില്‍ വെട്ടിനിരത്തലും ഏറ്റുമുട്ടലും തുടരുമെന്നുറപ്പായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: