കോഴിക്കോട്: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ഡോ. മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന മട്ടിലുള്ള പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
ഇതിന്റെ പേരില്‍ സമരപ്രഖ്യാപനം നടത്തുന്നവര്‍ ലക്ഷ്യമാക്കുന്നത് മറ്റെന്തോ ആണ്. ഇടതു പിന്തുണയോടെ 2006ല്‍ യുപിഎ സര്‍ക്കാര്‍ കൈക്കൊണ്ട ആഴക്കടല്‍ മത്സ്യബന്ധന കാര്യത്തില്‍ എടുത്ത നയത്തില്‍ യാതൊരു പുനരാലോചനയും ഇതുവരെ നടത്തിയിട്ടില്ല.
യുപിഎ സര്‍ക്കാര്‍ നിയോഗിച്ച ഡോ. മീനാകുമാരി അദ്ധ്യക്ഷയായ ഏഴംഗ സമിതിയുടെ റിപ്പോര്‍ട്ട് നരേന്ദ്രമോദി സര്‍ക്കാര്‍ വന്നതിന് ശേഷമാണ് ഭരണപരമായ നടപടിക്രമങ്ങളുടെ ഭാഗമായി സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സ്വീകരിച്ചതല്ലാതെ ഇക്കാര്യത്തില്‍ യാതൊരു വിധ തുടര്‍നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി ഡോ. രാധാമോഹന്സിംഗും, കേന്ദ്ര ഫിഷറീസ്, ജോ. സെക്രട്ടറിയും ഇതിനകം വ്യക്തമാക്കിയതാണ്.
തീരുമാനമെടുക്കുമ്പോള്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നിട്ടും സമരപ്രഖ്യാപനവുമായി രംഗത്തുവരുന്നവര്‍ സ്ഥാപിത താല്‍പ്പര്യം സംരക്ഷിക്കുകയാണെന്നും ചില മത്സ്യത്തൊഴിലാളി സംഘടനകളും ഒരുവിഭാഗം മാധ്യമങ്ങളും മത്സ്യത്തൊഴിലാളി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മത്സ്യപ്രവര്‍ത്തക സംഘം കുറ്റപ്പെടുത്തി.
2006ല്‍ അംഗീകരിച്ച ആഴക്കടല്‍ മത്സ്യബന്ധന നയപ്രകാരമാണ് 2012 ല്‍ 22 കമ്പനികളുടെ 71 കപ്പലുകള്‍ക്ക് യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയത്.2013 ജനുവരിയിലും കപ്പലുകള്‍ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള ഉത്തരവ് മുന്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കിയിരുന്നുവെന്നും അതാണ് 2014 ല്‍ ആവര്‍ത്തിച്ചതെന്നും അവര്‍ പറഞ്ഞു. ഇതിനെ മീനാകുമാരി റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തുന്നവര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും മുമ്പൊന്നും ഇതിനെതിരെ ഒരക്ഷരം പോലും ഉരിയാടാത്തവാരണെന്നും ഭാരവാഹികള്‍ പറഞ്ഞു.
വേണ്ടത്ര പഠനം നടത്താതെയും മത്സ്യബന്ധന സമൂഹവുമായോ സംഘടനകളുമായോ ആലോചിക്കാതെയുമുള്ള മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കിയതായും അവര്‍ അറിയിച്ചു.
ആഴക്കടലിലെ മത്സ്യസമ്പത്ത് പ്രയോജനപ്പെടുത്താന്‍ വന്‍കിട ട്രോളറുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് പരിശീലനം നല്കി സജ്ജരാക്കണമെന്നും മത്സ്യപ്രവര്‍ത്തക സംഘം കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്, ജന. സെക്രട്ടറി കെ. രജനീഷ്ബാബു, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി. ജയപാലന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: