കോട്ടയം: ഹാരിസണ്‍ മലയാളം അനധികൃതമായി കൈവശം വച്ചു വരുന്നതും, വ്യാജരേഖയുണ്ടാക്കി മുറിച്ചു വിറ്റതുമായ മുഴുവന്‍ ഭൂമിയും തിരിച്ചെടുത്ത് ആദിവാസി-ദളിത്-മറ്റിതര ഭൂരഹിത ജനവിഭാഗങ്ങള്‍ക്കും, ഭൂരഹിത തോട്ടം തൊഴിലാളികള്‍ക്കും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രക്ഷോഭ പദയാത്ര നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് ശ്രീരാമന് കൊയ്യോന്‍ നയിക്കുന്ന ഭൂമി അവകാശ പ്രക്ഷോഭ പദയാത്ര നാളെ വൈകുന്നേരം 5ന് കോട്ടയം നാഗമ്പടത്ത് ഏകതാപരിഷത്ത് ദേശീയ നേതാവ് പി.വി. രാജഗോപാല്‍ ഉത്ഘാടനം ചെയ്യും. ആറന്മുള വിമാനത്താവള വിരുദ്ധ സമരനേതാവ് കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. ബിഷപ്പ് ഗീവര്‍ഗ്ഗീസ് മാര്‍കൂറിലോസ് മുഖ്യാതിഥിയായിരിക്കും.
ഹാരിസണ്‍ മലയാളം കൈവശം വെച്ചുവരുന്ന ഭൂമി അനധികൃതമാണെന്ന് നിരവധി കോടതി വിധികളുണ്ടാവുകയും, ഭൂമി ഏറ്റെടുക്കുന്നതിന് ശരിയായ രീതിയിലുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ റവന്യു ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കുന്നതിലൂടെ ഹാരിസണ്‍ മലയാളത്തിന് ഹൈക്കോടതിയില്‍ അനുകൂലമായി വിധി സമ്പാദിക്കുന്നതിന് അവസരമൊരുക്കുകയാണ്. ഹാരിസണ്‍ ഭൂമി തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപിക്കുന്നതല്ലാതെ നാളിതുവരെ മിച്ചഭൂമിയിനത്തില് ഹാരിസണ്‍ കൈവശം വെച്ചു വരുന്നഭൂമിനിയമവിധേയമായി തിരിച്ചു പിടിക്കുന്നതിനും ഭൂരഹിതര്‍ക്കു വിതരണം ചെയ്യുന്നതിനും സാധിക്കാത്ത സ്ഥിതിയാണ്.
ഹാരിസണ്‍ അനധികൃമായി കൈവശം വെച്ചുവരുന്നതും, നിയമവിരുദ്ധമായി വില്പന നടത്തിയതുമായ സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയും തിരിച്ചു പിടിച്ച് ഭൂരഹിതര്‍ക്കു വിതരണം ചെയ്യുന്ന പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഹാരിസണ്‍ മലയാളത്തിന്റെ കൈവശമുള്ള തോട്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തുകൂടി പദയാത്ര സംഘടിപ്പിക്കുന്നത്. 12ന് രാവിലെ 9ന് പെരുവന്തനത്തുള്ള ബോയ്സ് എസ്റ്റേറ്റില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര 10.30ന് മുണ്ടക്കയം, 1ന് കാഞ്ഞിരപ്പള്ളി, 5.30ന് മണിമലയില്‍ സമാപിക്കും.
13ന് 9ന് മണിമലയില്‍ നിന്നും ആരംഭിച്ച് 11ന് ചാരുവേലി, 12.30ന് മുക്കട, 2ന് മന്ദമരുതി, 6ന് റാന്നിയില്‍ സമാപിക്കും. 14ന് രാവിലെ 9.30ന് റാന്നിയില്‍ നിന്നാരംഭിച്ച് 11ന് വടശ്ശേരിക്കര, 1ന് പുതുക്കുളം, 2.30ന് മലയാലപ്പുഴ, 4ന് കുമ്പഴ, 5.30ന് പത്തനംതിട്ടയില്‍ സമാപനം, 15ന് രാവിലെ 9ന് കുമ്പഴയില്‍ നിന്നാരംഭിച്ച്, 11ന് കോന്നി, 1.30ന് വകയാര്‍, 3.30 കലഞ്ഞൂര്‍, 5.30 പത്തനാപുരത്ത് സമാപിക്കും. 16ന് രാവിലെ 9ന് പത്തനാപുരത്തുനിന്നും ആരംഭിക്കുന്ന പദയാത്ര 11.30ന് പിറവന്തൂര്‍, 1ന് അലിമുക്ക്, 4ന് പുനലൂര്‍, 6ന് ഇടമണ്ണില്‍ സമാപിക്കും. 17ന് രാവിലെ 9ന് ഇടമണ്ണില്‍ നിന്നാരംഭിച്ച് 1ന് ഉറകുന്ന്, 2ന് തെന്മല ഡാം, 4ന് തെന്മല, 6ന് കഴുതുരുട്ടിയില്‍ സമാപന സമ്മേളനത്തോടെ പദയാത്ര അവസാനിക്കും.
ഏഴുദിവസം നീണ്ടു നില്ക്കുന്ന പദയാത്രയില്‍ മുന്നൂറ് സ്ഥിരാംഗങ്ങള്‍ അണിനിരക്കും.
പത്രസമ്മേളനത്തില്‍ ആദിവാസി ദളിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമന് കൊയ്യോന്‍, വൈസ് പ്രസിഡന്റുമാരായ അഷ്ടപാലന്‍ വെള്ളാര്‍, ഓമന കാളകെട്ടി, സെക്രട്ടറി രതീഷ് ടി. ഗോപി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: