ഗാസിയാബാദ്: ഹൈന്ദവ പാരമ്പര്യത്തില്‍ ഭാരതീയരായ നാമോരോരുത്തരും അഭിമാനിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. പടിഞ്ഞാറന്‍ യുപിയിലെ ഗാസിയാബാദിലെ മൂന്ന് ദിവസം നീണ്ടുനിന്ന ആര്‍എസ്എസ് ശിബിരത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തില്‍ ജനിച്ചുവീഴുന്ന ഓരോരുത്തരും ജാതി-മത-വര്‍ഗ-ഭാഷാ ഭേദമെന്യെ ഹിന്ദുക്കളാണ്. ഇക്കാര്യം നാം തിരിച്ചറിയേണ്ടതുണ്ട്. ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും ഊന്നിനിന്നുവേണം മുന്നോട്ടു പോകാന്‍. ഇത് സമൂഹമധ്യത്തില്‍ എത്തിക്കേണ്ട ചുമതലകൂടി സ്വയംസേവകര്‍ക്കുണ്ട്. ഹിന്ദു ഉണര്‍ന്ന് ശക്തി പ്രാപിച്ച് മുന്നോട്ട് കുതിക്കുമ്പോള്‍ സമൂഹത്തിനുണ്ടാകുന്ന നിര്‍വൃതിയെക്കുറിച്ച് നാം ഓര്‍ക്കണം. ഹിന്ദു ശക്തി പ്രാപിക്കുമ്പോള്‍ സ്വാഭാവികമായും സമാധാനവും കൈവരും.
കഴിഞ്ഞ കുറച്ച് ദശകങ്ങളായി ഹിന്ദുവിരുദ്ധ ശക്തികള്‍ ശക്തിപ്രാപിച്ചുവരുന്നുണ്ട്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ നമുക്ക് അനുകൂലമാണ്. നമ്മുടെ ശക്തിയെക്കുറിച്ചും സമൂഹത്തിലുള്ള സ്ഥാനത്തെക്കുറിച്ചും നാം തിരിച്ചറിയണം. വിജയത്തിനടിസ്ഥാനം നമ്മുടെ ശക്തിയാണ്. ലോകത്ത് ഇതിനുമുമ്പ് ഒരിക്കലും സംഘത്തെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഈ സാഹചര്യത്തിനാണ് ഇന്ന് മാറ്റം ഉണ്ടായിരിക്കുന്നത്.
ഹിന്ദുത്വം എന്നത് സംസ്കാരമാണ്. ഭാരതത്തില്‍ ജീവിക്കുന്ന ഓരോരുത്തരും സ്വയം ഹിന്ദുവാണെന്ന് കരുതേണ്ടതുണ്ട്. ഭാരതത്തിന്റെ താല്‍പ്പര്യത്തിനുവേണ്ടി മാത്രമേ സംഘം എക്കാലവും നിലകൊണ്ടിട്ടുള്ളൂ. കഴിഞ്ഞ കാലങ്ങളില്‍ സംഘത്തിനെതിരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെ മുഖവിലയ്ക്കെടുക്കാതെ രാജ്യത്തിന്റെ ഐക്യത്തിനുവേണ്ടി മാത്രമാണ് സംഘം പ്രയത്നിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ ഒരു കവിത ഉദ്ധരിച്ചുകൊണ്ടാണ് ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചത്.
ആശയങ്ങളില്‍ വ്യത്യസ്തതയുണ്ടെങ്കിലും സമൂഹത്തിന്റെ ഐക്യത്തിനുവേണ്ടിയാണ് ഹിന്ദുത്വം നിലകൊള്ളുന്നത്. രാജ്യത്ത് ഐക്യം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും അതില്‍ ഹിന്ദുത്വത്തിനുള്ള പങ്കും അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകത്തെ മറ്റു രാജ്യങ്ങള്‍ ഒരു ഭാഷയ്ക്കും ഒരു മതത്തിനും ഒരു ഈശ്വരനും വേണ്ടി നിലകൊള്ളുമ്പോള്‍ ഭാരതം നാനാത്വത്തില്‍ ഏകത്വം എങ്ങനെ ഉള്‍ക്കൊള്ളുന്നുവെന്ന് വിശദീകരിച്ചു.
പാക്കിസ്ഥാന് ഭാരതത്തോട് കൈക്കൊള്ളുന്ന സമീപനത്തേയും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അയല്‍രാജ്യങ്ങളുമായി എക്കാലത്തും നല്ല ബന്ധമാണ് നാം ആഗ്രഹിക്കുന്നത്. മുന്‍വിധിയോടുകൂടിയ നയം ഒരിക്കലും അയല്‍രാജ്യങ്ങളുമായി കൈക്കൊള്ളരുത്. പാക്കിസ്ഥാന് എല്ലായ്പ്പോഴും അന്താരാഷ്ട്രാതലത്തില്‍ പ്രശസ്തി കിട്ടുന്നതിനുവേണ്ടിയാണ് പല നടപടികളും കൈക്കൊള്ളുന്നത്.
മോദി സര്‍ക്കാര്‍ ഭഗവാന് ശ്രീകൃഷ്ണന്റെ നയമാണ് ഇക്കാര്യത്തില്‍ കൈക്കൊള്ളേണ്ടത്. ഇതിന് മഹാഭാരതത്തില്‍നിന്നുള്ള ഒരു കഥയും അദ്ദേഹം ഉദ്ധരിച്ചു.
രാജ്യത്ത് ഭീകരവാദികള്‍ പിശാചിന്റെ രൂപം കൈക്കൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ടേ മതിയാകൂ. ഇവരുടെ പരിപൂര്‍ണ നാശമായിരിക്കണം ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: