കഴിഞ്ഞ കുറച്ചുകാലമായി നമ്മുടെ നാട്ടില്‍ ഏറ്റവും പ്രചാരം ലഭിച്ച ഒരു വാര്‍ത്ത മതപരിവര്‍ത്തനങ്ങളും തങ്ങളുടെ പഴയ മതത്തിലേക്കുള്ള തിരിച്ചുവരവും (പുനര്‍മതപരിവര്‍ത്തനം, ഘര്‍ വാപസി) ആണല്ലോ. ഇതിനെ സംബന്ധിച്ചു ലോക്സഭയിലും രാജ്യസഭയിലും മറ്റും നടക്കുന്ന നാട്യകോലാഹലങ്ങള് കാണുമ്പോള്‍ വാസ്തവത്തില്‍ ഒരു ”കോമാളി നാടകം” കാണുമ്പോള്‍ ഉണ്ടാകുന്ന മാതിരി, ചിരിയാണ് വരുന്നത്.
ഹിന്ദുക്കളെ മറ്റുമതങ്ങളിലേക്കു പരിവര്‍ത്തനം ചെയ്യുന്നതു കഴിഞ്ഞ 2000 കൊല്ലക്കാലമെങ്കിലും അനവരതം നടന്നുകൊണ്ടിരിക്കുകയാണ്. ക്രിസ്തുദേവന്റെ നേരിട്ടുള്ള അനുയായികളിലൊരാളായ സെന്റ് തോമസ് ഇന്ത്യയില്‍ വന്നു എന്നുപറയപ്പെടുന്നത് (മദിരാശിയിലെ സെന്റ് തോമസ് മൗണ്ട് അതിനാണല്ലോ പണിതത്) മതപരിവര്ത്തനത്തിനായിരുന്നുവല്ലോ? അതേമാതിരി തന്നെ ഭാരതത്തിലെ (ഇന്ത്യ, പാകിസ്ഥാന്, ബംഗ്ലാദേശ്) 50 കോടി മുസ്ലീമുകളും പരിവര്‍ത്തനം ചെയ്യപ്പെട്ട ഹിന്ദുക്കളാണ്.
ഇന്നു ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാജ്യമാണ് ഇന്തോനേഷ്യ. ഇന്തോനേഷ്യയിലെ വലിയ ദ്വീപുകളിലൊന്നായ ജാവയില്‍ ഒരു കാലത്ത് മുഴുവന്‍ ജനങ്ങളും ഹിന്ദുക്കളായിരുന്നു. മതപരിവര്‍ത്തനം നടന്ന് ആയിരത്തിലധികം കൊല്ലങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും അവിടുത്തെ മുസ്ലീങ്ങളുടെ പേരുകള്‍ സുകര്ണ്ണന്, സുകര്ണ്ണപുത്രി, സുശാന്തന്‍ എന്നൊക്കെ തന്നെയാണ്. അവിടുത്തെ മുഖ്യതെരുവിന്റെ പേര് ”രാമ സ്ട്രീറ്റ്” സര്‍ക്കാര്‍ എയര്‍ലൈന്‍സിന്റെ പേര് ”ഗരുഢ എയര്‍ലൈന്‍സ്” എന്നും ആണ്. ജാവയില്‍ ആയിരത്തിലധികം അമ്പലങ്ങളുണ്ട്. ഈ അമ്പലങ്ങളെല്ലാം തന്നെ കാത്തുസൂക്ഷിക്കുന്നതും അവിടെ പൂജകള്‍ നടത്തുന്നതും മുസ്ലീംസഹോദരര് തന്നെയാണ് എന്ന് സഫാരി ടി.വിയില്‍ കാണാനിടയായി. ഈ വിഷയത്തെപ്പറ്റി ഒരു പ്രമുഖ ഇംഗ്ലീഷ് വാരികയില്‍ വന്ന ലേഖനത്തില്‍ പറയുന്നു:
മുസ്ലിം വിഷ്ണുക്കള്‍
ഇന്തോനേഷ്യ ഒരു മുസ്ലിം രാഷ്ട്രമാണെങ്കിലും ആ രാജ്യത്തിന് ഒരു നീണ്ട ഹിന്ദു-ബുദ്ധ ചരിത്രം ഉണ്ട്. അതുകൊണ്ട് ഇവിടുത്തെ പല കാര്യങ്ങളിലും ഹിന്ദുപുരാണങ്ങളുമായി ബന്ധമുണ്ട്. എന്റെ അടുത്തുള്ള കാര്‍ വര്‍ക്ക്ഷോപ്പിന്റെ പേര് ”രാമ റിപ്പേഴ്സ്” എന്നാണ്. രാജ്യത്തിലുടനീളം പ്രവര്‍ത്തിക്കുന്ന, ഇരട്ട കുട്ടികള്‍ക്കുള്ള ഒരു സംഘടനയുടെ പേര് ”നകുല ആന്റ് സദേവ” സൊസൈറ്റി എന്നാണ്. വിവിധ ജാതികളിലുള്ള മിശ്രവിവാഹിതരെ സഹായിക്കുന്ന ഗ്രൂപ്പിന്റെ പേര് ശ്രീകണ്ടി(ശിഖണ്ഡി) എന്നാണ്.
ജക്കാര്‍ത്തയിലെ തെരുവുകളിലൂടെ കാറോടിക്കുന്നതു മഹാഭാരതത്തിലൂടെയുള്ള ഒരു പ്രയാണമാണ്. ബസുകളുടെയെല്ലാം പുറത്തു ഒരു എനര്‍ജി ഡ്രിങ്കിന്റെ പരസ്യം കാണാം. ”കുക്കു ഭീമ” എന്ന ഈ ഡ്രിങ്ക് കുടിച്ചാല്‍ ഭീമന്റെ മാതിരി ആവാമെന്നാണ് പരസ്യം. മോണാസ് എന്ന ജക്കാര്‍ത്തയിലെ മുഖ്യ സ്വാതന്ത്ര്യസ്തൂപത്തിനു മുന്നില്‍ ഭഗവാന് കൃഷ്ണന് സാരഥിയായ എട്ടു കുതിരകളുള്ള ഒരു രഥവുമുണ്ട്. അടുത്തു തന്നെ ഉള്ള ഒരു പ്രധാനതെരുവിന്റെ പേര് ”ഗഡോടു സുബ്രതോ” എന്ന പ്രസിദ്ധ ജനറലിന്റെതാണ്. ഈ ജനറലിന്റെ പേരില്‍ ഒരു തെരുവ് ദല്‍ഹിയിലുമുണ്ട്. (സുബ്രതോ പാര്‍ക്ക്) ഇതിലെ ”ഗഡോട്ട്” എന്ന വാക്ക് ഘടോല്‍കചന്റെ പേരിന്റെ ചുരുക്കമാണ്.
ഇന്തോനേഷ്യന്‍ ഭാഷയില്‍ സാധാരണ ഉപയോഗിക്കുന്ന വാക്കുകളാണ്, കാരണം, മനുഷ്യന്, ഭൂമിപുത്രന്‍, ഗജം(ആന), ഭാഷ എന്നിവയെല്ലാം തന്നെ. അങ്ങനെ ആയിരം കൊല്ലങ്ങളോളം നിര്‍ബാധമായി നടന്നിരുന്ന, ഒരു സിമ്പയോട്ടിക് പ്രസ്ഥാനത്തില്‍ നൂറോ, ഇരുന്നൂറോ പേര് ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്നതോടുകൂടി, പ്രതിപക്ഷനേതാക്കള്‍ പറയുന്നത് ഇപ്രകാരമാണ്: സീതാറാം യെച്ചൂരി പറയുന്നു ഇന്ത്യക്കാര്‍ പരിഭ്രാന്തിയിലാണ് (ഠഋഞഞഛഞകദഋഉ). മല്ലികാര്‍ജുന്‍ ഗാര്‍ഗെ പറയുന്നത് രാജ്യഭരണം സ്തംഭിച്ചുവെന്നും. ഇതെല്ലാം കേള്‍ക്കുമ്പോള്‍ നാം എങ്ങനെ ചിരിക്കാതിരിക്കും.
കേരളത്തിലെ ഡോക്ടര്‍മാരുടെ
മതപരിവര്‍ത്തന കഥ
മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാംതന്നെ അന്യമതക്കാര്‍ മതംമാറ്റുന്നതിന്റെയും ഒരു ജനതയെ മുഴുവന്‍ നശിപ്പിക്കുന്നതിന്റെയും കാര്യങ്ങളാണ്. 1972ലാണ് ഞാന്‍ ആലപ്പുഴയിലെ തിരുമല ദേവസ്വം മെഡിക്കല്‍ കോളേജില്‍ പ്രിന്‍സിപ്പലായി സ്ഥാനമേറ്റത്. അന്ന് ഒരു പ്രൈവറ്റ് മെഡിക്കല്‍ കോളജ് ആയിരുന്ന ഇതിന്റെ വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന സെലക്ഷന് കമ്മറ്റി സെക്രട്ടറിയും ഞാന്‍ തന്നെയായിരുന്നു. അന്ന് എല്ലാ മെഡിക്കല്‍ കോളജുകളിലും എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കു സീറ്റുകള്‍ (10% എന്നാണ് ഓര്‍മ്മ) റിസര്‍വ്വ് ചെയ്തിരുന്ന ഈ അപേക്ഷകള്‍ വായിച്ചുനോക്കിയപ്പോള്‍ എനിക്കു അത്ഭുതം തോന്നി.
ഈ അപേക്ഷകരുടെ എസ്എസ്എല്‍സി ബുക്കുകളിലെല്ലാം തന്നെ വിദ്യാര്‍ത്ഥികളുടെ പേരുകള്‍ ക്രിസ്ത്രീയ നാമങ്ങള്‍ ആയിരുന്നു. മാത്രമല്ല ചിലതില്‍ അവരുടെ ജാതി കോളത്തില്‍ ”ക്രിസ്ത്യന്‍ ചെറുമ”, ”ക്രസ്ത്യന്‍ പറയ” എന്നു എഴുതിച്ചേര്‍ത്തിരുന്നു. ജാതിപ്പിശാചിനെ പേടിച്ചിട്ടാണ് ഹിന്ദുമതത്തിലുള്ളവര്‍ മറ്റുമതങ്ങളില്‍ രക്ഷനേടുന്നതു എന്നാണല്ലോ പൊതുവെയുള്ള വിശ്വാസം. അങ്ങനെയാണെങ്കില്‍ മറ്റുമതങ്ങളിലും ജാതികള്‍ ഉണ്ടോ എന്നും ഞാന്‍ അത്ഭുതപ്പെട്ടു. അതു പോട്ടേ. പിന്നീടാണ് ഈ മാജിക്കിന്റെ ഉദ്ദേശം മനസ്സിലായത്. അപേക്ഷകളിലെല്ലാം തന്നെ, ഈ വിദ്യാര്‍ത്ഥികള്‍ ഹിന്ദുമതത്തിലേക്കു പുനര്‍പരിവര്‍ത്തനം (ഘര്‍ വാപസി) ചെയ്തതായും കണ്ടു.
അതായത് ക്രിസ്തുമതത്തില്‍നിന്നു ഹിന്ദുമതത്തിലേക്ക് പുനര്‍പരിവര്‍ത്തനം ചെയ്യപ്പെടുന്ന വിദ്യാര്‍ത്ഥി ഒരു പുതുഹിന്ദു പേരോടുകൂടി ”ഹിന്ദു ചെറുമനോ”, ”ഹിന്ദു പറയനോ” ആയിത്തീരുന്നു. അങ്ങനെ അദ്ദേഹം ഹിന്ദു ഷെഡ്യൂള്‍ഡ് ക്ലാസില്‍ ഉള്ള സീറ്റു നേടിയെടുക്കുകയും ചെയ്യുന്നു. പിന്നീട് ഞാന്‍ നടത്തിയ ഗവേഷണങ്ങളില്‍ കണ്ടത് കേരളത്തില്‍ മാത്രം ഇരുന്നൂറിലധികം ഡോക്ടര്‍മാര്‍ ഇങ്ങിനെ മതപുനര്‍ പരിവര്‍ത്തനംകൊണ്ട് മെഡിക്കല്‍ സീറ്റു നേടിയിരുന്നവരാണെന്നാണ്.
ഇതു പാവം സംഘപരിവാര്‍ ചെയ്തതല്ല എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ മതഃപുനര്പരിവര്ത്തനം ചില സംഘടനകളില്‍നിന്ന് പത്തുറുപ്പികകൊണ്ട് മാത്രം നേടിയെടുക്കാവുന്നതേയുള്ളൂ. ബുദ്ധിയുള്ള ഒരാള്‍ വിചാരിച്ചാല്‍, അയാള്‍ സവര്ണഹിന്ദുവാണെങ്കിലും ക്രസ്ത്യന്‍ മതത്തിലേക്ക് മാറുകയും പിന്നീട് ഹിന്ദു ചെറുമനായി തിരിച്ചുവന്നു പ്രഫഷണല്‍ കേളേജ് സീറ്റുകള്‍ എളുപ്പം നേടുകയും ചെയ്യാം എന്നതാണ് ഇന്നത്തെ സ്ഥിതി.
കോടതികളെയുംവെല്ലുവിളിച്ചു
ഞാന്‍ ആലപ്പുഴയിലേക്ക് തന്നെ മടങ്ങട്ടെ. 1972ല്‍ ഞാന്‍ ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന് നിഷേധിക്കുകയുണ്ടായി. അന്ന് പ്രൈവറ്റ് കോളജ് ആയതുകൊണ്ട് മാത്രമാണ് എനിക്ക് ഇത് സാധ്യമായത്. ഇതില്‍ ഒരു വിദ്യാര്‍ത്ഥി, ഹൈക്കോടതിയില്‍ ഇതിനെതിരായി ഹരജി നല്കി. പ്രൈവറ്റ് മെഡിക്കല്‍ കോളജില്‍, അഫിഡവിറ്റ് നല്‍കേണ്ടത് എന്റെ ജോലിയായതിനാല്‍ ഞാന്‍ അത് നല്കി.
ഞാനതില്‍ വ്യക്തമാക്കിയത് ഒരു വ്യക്തിക്കു ക്രിസ്തുമതത്തില്‍ നിന്നു ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാമെന്നല്ലാതെ, ഹിന്ദുചെറുമനോ, പറയനോ ആയി പരിവര്‍ത്തനം ചെയ്യുക സാധ്യമല്ല. അതുകൊണ്ടാണ് ഈ പരിവര്‍ത്തനം ഞാന്‍ അംഗീകരിക്കാത്തത് എന്നായിരുന്നു. അന്ന് ഹൈക്കോടതി ജഡ്ജിയായിരുന്ന, ശ്രീ അയ്യര്‍ (പേര് ഓര്‍മ്മയില്ല) എന്റെ വാദം അംഗീകരിക്കുകയും കേസ് തള്ളുകയും ചെയ്തു. എന്നു മാത്രമല്ല, പ്രിന്‍സിപ്പലിനെ ഈ നടപടി എടുത്തതില്‍ പ്രത്യേകം അഭിനന്ദിക്കുകയും ഉണ്ടായി. ഇത് എന്റെ സര്‍വ്വീസിലെ ഒരു നല്ല അനുഭവമായിരുന്നു. പിന്നീട് ആ വിദ്യാര്‍ത്ഥി, സുപ്രീംകോടതിയിലും പോവുകയുണ്ടായി.
സുപ്രീംകോടതിയും കേസ് തള്ളുകയാണുണ്ടായത്. പക്ഷേ, ഇതിലെ ഏറ്റവും വലിയ ആന്റി ക്ലൈമാക്സ്, ഈ വിദ്യാര്‍ത്ഥി ഗവര്‍മ്മേണ്ടില്‍ നല്കിയ അപേക്ഷയിന്മേല് അദ്ദേഹത്തെ പഠനം തുടരുവാന്‍ ഗവര്‍മ്മെന്റ് സമ്മതിച്ചുവെന്നതാണ്. അതിന് ഗവര്‍മ്മെന്റ് കണ്ട കാരണം ഈ വിദ്യാര്‍ത്ഥിക്ക് ഒമ്പതു മാസം നഷ്ടപ്പട്ടുവെന്നും ഈ സീറ്റ് ഇനി മറ്റാര്‍ക്കും ഉപയോഗപ്പെടുത്തുവാന്‍ സാധ്യമല്ല എന്നും മറ്റുമായിരുന്നു. ഏതായാലും സര്‍ക്കാറിന്റെ ഈ അഭിപ്രായത്തെ തുടര്‍ന്ന് പിന്നീട് എനിക്ക് ഈ രംഗത്തു പ്രവര്‍ത്തിക്കുവാന്‍ സാധിച്ചില്ല.
സര്‍വ്വത്ര പുനര്‍ പരിവര്‍ത്തനം
മേല്‍പ്പറഞ്ഞ പുനര്‍പരിവര്‍ത്തനം പ്രഫഷണല്‍ കോളജിലെ വിദ്യാര്‍ത്ഥികളിലോ, ഡോക്ടര്‍മാരിലോ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരിലോ മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിലെ പല എംഎല്‍എമാരും എം.പി.മാരും മന്ത്രിമാരും രാഷ്ട്രീയക്കാരും എല്ലാം തന്നെ ഇപ്രകാരം ഹിന്ദു ഷെഡ്യൂള്‍ഡ് കാസ്റ്റ് ട്രൈബും മറ്റും ആയവരായിരുന്നു; ഇന്നും ആണ്. പല ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും ഈ വിഭാഗത്തില്‍പ്പെടുന്നു.
പല തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികളോ ഹിന്ദുക്കളോ എന്നറിയാത്തവിധം ആണ് രാഷ്ട്രീയക്കാരുടെയും മറ്റും പ്രവര്‍ത്തനം ക്രിസ്ത്യാനികളായ രാജശേഖരന്മാരും ജഗന്നാഥന്മാരും ജഗന്മോഹനന്മാരും രാഷ്ട്രീയ സ്ഥാനങ്ങളും വൈസ് ചാന്‍സലര്‍ സ്ഥാനങ്ങളും മറ്റു വഹിക്കുന്നതിന് പുറമേ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദം വരെ നിര്‍മ്മിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇത്തരം ഒരു പരിതസ്ഥിതിയില്‍ പുനര്‍ മതപരിവര്‍ത്തനത്തെ വെള്ളാപ്പള്ളി നടേശനെപ്പോലെ സ്വാഗതം ചെയ്യുന്നതല്ലേ കൂടുതല്‍ അഭികാമ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: