കൊച്ചി: സൗഹാര്‍ദ്ദവും സ്നേഹവും നിറഞ്ഞ ഒരൊറ്റ ഭാരതീയ സമൂഹത്തിനായി വിവേകാനന്ദ ജയന്തി ദിനമായ ജനുവരി 12ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ആത്മീയാചാര്യന് ശ്രീ എമ്മിന്റെ ഭാരത പദയാത്ര ഇന്നലെ എറണാകുളം ജില്ലയില്‍ പ്രവേശിപ്പിച്ചു. 450 കിലോമീറ്റര്‍ താണ്ടി ശിഷ്യന്മാരും അദ്യുതയകാംക്ഷികളുമടങ്ങിയ നൂറോളം പേരൊടൊപ്പം രാവിലെ 10ന് ജില്ലാ അതിര്‍ത്തിയായ പൂത്തോട്ടയില്‍ എത്തിച്ചേര്‍ന്ന പദയാത്രക്ക് ആവേശോജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചത്.
മന്ത്രി കെ.ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി.രവീന്ദ്രന്, അഗസ്ത്യാശ്രമം ട്രസ്റ്റ് സെക്രട്ടറി രമേശന് പൂത്തോട്ട തുടങ്ങിയവര്‍ സ്വീകരിക്കാനെത്തിയിരുന്നു. സ്വീകരണത്തിന് ശേഷം കൂരീക്കാട് ആഗസ്ത്യാശ്രമത്തില് യാത്ര എത്തിച്ചേര്‍ന്നു. പ്രസിഡന്റ് വി.കെ.പ്രഭാകരന്, രമേശന് എണ്ണക്കാത്തറ, ഡോ.രവി, എന്‍.വാസുദേവന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് എമ്മിനെ സ്വീകരിച്ചു. വൈകിട്ട് 6.30ന് ആശ്രമത്തില്‍ നടന്ന സല്സംഗത്തില് അദ്ദേഹം അനുഗ്രഹ പ്രഭാഷണം നടത്തി.
ഇന്ന് രാവിലെ 6 മണിക്ക് ആഗസ്ത്യാശ്രമത്തില്നിന്നും യാത്ര ആരംഭിക്കുന്ന അദ്ദേഹം 7.30 ഓടെ തൃപ്പൂണിത്തുറ കളിക്കോട്ട പാലസില്‍ എത്തിച്ചേരും. പൗരാവലിയുടെ സ്വീകരണത്തിന് ശേഷം പുറപ്പെടുന്ന യാത്ര 10.30ന് ടിഡിറോഡിലെ ലക്ഷ്മിബായ് ടവറില്‍ എത്തിച്ചേരും. സ്വീകരണത്തിന് ശേഷം ശ്രീലക്ഷ്മിബായ് ധര്‍മ്മപ്രകാശന്‍ കാര്യാലയം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് 3.30ന് അവിടെനിന്നും പുറപ്പെടുന്നയാത്ര കലൂര്‍ ആസാദ് റോഡിലെ റിന്യൂവല്‍ സെന്ററില്‍ മതസൗഹൃദസമ്മേളനത്തില് പ്രഭാഷണം നടത്തും. തുടര്‍ന്ന് കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ എത്തിച്ചേരും. വൈകിട്ട് 5.30ന് പാവക്കുളം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സല്സംഗത്തില് അദ്ദേഹം പ്രഭാഷണം നടത്തും. പാവക്കുളത്ത് നല്കുന്ന പൗരസ്വീകരണയോഗത്തില് ദേവസ്വം ബോര്‍ഡ് ഓംബുഡ്സ്മാന് ജസ്റ്റീസ് ആര്.ഭാസ്കരന്, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് ജസ്റ്റീസ് എം.രാമചന്ദ്രന്, ഇ.എന്‍.നന്ദകുമാര്‍, കെ.എ.എസ്.പണിക്കര്‍, കെ.പി.മാധവന് എന്നിവര്‍ സംബന്ധിക്കും.
11ന് രാവിലെ 6 മണിക്ക് കലൂരില്‍ നിന്ന് പദയാത്ര തുടങ്ങി കളമശ്ശേരി എസ്സിഎംഎസ് കോളേജിലെത്തി സ്വീകരണം ഏറ്റുവാങ്ങിയശേഷം ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ രാവിലെ 11.30 ഓടെ എത്തിച്ചേരും. തുടര്‍ന്ന് വൈകിട്ട് 6.30ന് നടക്കുന്ന സത്സംഗത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. 12ന് രാവിലെ 6ന് വെളിയത്തുനാട് തന്ത്രവിദ്യപീഠത്തില്‍ നിന്ന് പുറപ്പെടുന്ന യാത്ര മനയ്ക്കപ്പടി എസ്എന്‍ ഓഡിറ്റോറിയത്തില്‍ എത്തും. 10.45 ഓടെ ചേന്ദമംഗലത്തെ കോട്ടയം കോവിലകത്ത് എത്തും. തുടര്‍ന്ന് അവിടുത്തെ ജൂതപ്പള്ളി, മുസ്ലീംപള്ളി, ക്രിസ്ത്യന്‍ ദേവാലയം, ക്ഷേത്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ചശേഷം കോട്ടപ്പുറംവഴി കൊടുങ്ങല്ലൂര്‍ വിവേകാനന്ദ കേന്ദ്രത്തില്‍ പദയാത്ര എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: