തിരുവനന്തപുരം: 35-ാമത് ദേശീയ ഗെയിംസിന്റെ ഒമ്പതാം ദിവസം കേരളത്തിന്റെ മിന്നും പ്രകടനം. ട്രാക്കില്‍ നിന്ന് ഒരു സ്വര്‍ണ്ണവും ജമ്പിങ്ങില്‍ ഒരു വെള്ളിയും ഫെന്‍സിങ്ങില്‍ രണ്ട് സ്വര്‍ണ്ണവും കനോയിങ്ങില്‍ രണ്ട് വെള്ളിയും കയാക്കിങ്ങില്‍ ഒരു വെങ്കലവും ആതിഥേയര്‍ ഇന്നലെ അക്കൗണ്ടിലെത്തിച്ചു.
വനിതകളുടെ 5000 മീറ്ററില്‍ ഒ.പി. ജെയ്ഷ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയപ്പോള്‍ ഹൈജമ്പില്‍ സ്റ്റെനി മൈക്കല്‍ വെള്ളി കേരളത്തിന്റെ പാളയത്തിലെത്തിച്ചു. ഫെന്സിങ്വ്യക്തിഗത സാബ്രി വിഭാഗത്തില്‍ ഭവാനിദേവിയും എപ്പി വിഭാഗത്തില്‍ വി.പി. ദില്‍നയും കേരളത്തിനായി സ്വര്‍ണ്ണവേട്ട നടത്തി.
സാബ്രി വിഭാഗം ഫൈനലില്‍ പഞ്ചാബിന്റെ കോമള്‍ പ്രീതി ശുക്ലയെ 15-6 ഭവാനി തോല്‍പ്പിച്ചപ്പോള്‍ എപ്പി വിഭാഗം കലാശപ്പോരില്‍ അസമിന്റെ കവിതാ ദേവിയെ 15-14ന് ദില്‍ന പരാജയപ്പെടുത്തി.
കനോയിങ്ങില്‍ വനിതകളുടെ 1000 മീറ്റര്‍ സി 2, സി 4 വിഭാഗങ്ങളിലാണ് ഇന്നലെ കേരളം വെള്ളിത്തിളക്കം ചേര്‍ത്തത്. സി 2 വിഭാഗത്തില്‍ ബെറ്റി ജോസഫും ആതിര ശൈലപ്പനും സി ഫോര്‍ വിഭാഗത്തില്‍ സുബി അലക്സാണ്ടര്‍, ആതിര ശൈലപ്പന്‍, നിത്യ കുര്യാക്കോസ്, ബെറ്റി ജോസഫ് എന്നിവരടങ്ങിയ ടീമും മെഡല്‍ കൈക്കലാക്കി.വനിതകളുടെ 1000 മീറ്റര്‍ കയാക്കിങ് 2 വിഭാഗത്തില്‍ മിനിമോള്‍ കുട്ടപ്പനും ശില്‍പ്പ ശിശുപാലനുമാണ് വെങ്കലം നേടിയത്.
അതേസമയം, കിരീടം ലക്ഷ്യമിട്ട് സര്‍വീസസ് കുതിപ്പു തുടര്‍ന്നു. 51 സ്വര്‍ണ്ണവും 16 വെള്ളിയും 17 വെങ്കലവുമടക്കം 84 മെഡലുകളാണ് സര്‍വീസസ് ഇതുവരെ കൈപ്പിടിയില്‍ ഒതുക്കിയത്. 27 സ്വര്‍ണ്ണവും 40 വെള്ളിയും 29 വെങ്കലവുമടക്കം 96 മെഡലുമായി മഹാരാഷ്ട്ര രണ്ടാമതും 27 സ്വര്‍ണ്ണം 18 വെള്ളിയും 7 വെങ്കലം ഉള്‍പ്പെടെ 52 മെഡലുകളുമായി ഹരിയാന മൂന്നാമതുമാണ്. 19 സ്വര്‍ണ്ണവും 16 വെള്ളിയും 26 വെങ്കലവുമടക്കം 61 മെഡലുകളുള്ള കേരളം നാലാമതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: