തിരുവനന്തപുരം: ട്രാക്കില്‍ കേരളത്തിന്റെ പൊന്ന് ഒ.പി. ജെയ്ഷയിലൂടെ. വനിതകളുടെ 5000 മീറ്ററില്‍ പുതിയ മീറ്റ് റെക്കോര്‍ഡുമായാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ഒ.പി. ജെയ്ഷ പൊന്നണിഞ്ഞത്. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ ജെയ്ഷ എതിരാളികളെ രണ്ടാം സ്ഥാനക്കാരിയെ മീറ്ററുകളോളം പിന്തള്ളിയായിരുന്നു ജെയ്ഷയുടെ കുതിപ്പ്.
എന്നാല്‍ മൂന്നുമെഡലും പ്രതീക്ഷിച്ച കേരളത്തിന് നേരിയ നിരാശയും 5000 മീറ്റര്‍ ട്രാക്ക് സമ്മാനിച്ചു. കേരള ക്യാപ്റ്റനും ഒളിമ്പ്യനും നിരവധി അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയസമ്പത്തുമായെത്തിയ പ്രീജ ശ്രീധരന് നാലാം സ്ഥാനത്തും സ്കൂള്‍ മീറ്റുകളിലെ സുവര്‍ണ്ണകുമാരി പി.യു. ചിത്ര അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ചിത്ര ആദ്യമായാണ് ദേശീയ ഗെയിംസില്‍ മത്സരിക്കുന്നത്.
15 മിനിറ്റ് 31.37 സെക്കന്റില്‍ ജെയ്ഷ ഫിനിഷ് ലൈന്‍ കടന്നപ്പോള്‍ രണ്ടാം സ്ഥാനം നേടിയ മഹാരാഷ്ട്രയുടെ ലളിത ബാബറും നിലവിലെ റെക്കോര്‍ഡ് തിരുത്തി. 2011-ലെ റാഞ്ചി ഗെയിംസില്‍ മഹാരാഷ്ട്രയുടെ കവിതാ റാവത്ത് സ്ഥാപിച്ച 15 മിനിറ്റ് 54.26 സെക്കന്റിന്റെ റെക്കോര്‍ഡാണ് ജെയ്ഷയും ലളിതയും ഇന്നലെ തിരുത്തിക്കുറിച്ചത്. ലളിതബാബര് 15 മിനിറ്റ് 46.73 സെക്കന്റിലാണ് വെള്ളി നേടിയത്. വെങ്കലവും മഹാരാഷ്ട്രക്കുതന്നെ. 16 മിനിറ്റ് 26.06 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന സ്വാതി ഗദ്ദാവെക്കാണ് വെങ്കലം.
സ്റ്റേഡിയത്തിലെത്തിയ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ നേടിയ സ്വര്‍ണ്ണം ജീവിതത്തില്‍ മറക്കാനാവാത്തതാതെന്ന് ജെയ്ഷ പറഞ്ഞു. നാല് വര്‍ഷത്തിനുശേഷമാണ് ജെയ്ഷ കേരളത്തിന് വേണ്ടി മത്സരിക്കാനിറങ്ങുന്നത്. പ്രീജ ചേച്ചിയെയും കവിത റാവത്തിനെയും പോലെ നിരവധി അന്തരാഷ്ട്ര മത്സരപരിചയമുള്ളവരുമായി പോരാടിയാണ് ജെയ്ഷയുടെ സ്വര്‍ണ്ണനേട്ടം.
രണ്ടാമതെത്തിയ മഹാരാഷ്ട്രയുടെ ലളിത ബാബറും കനത്ത വെല്ലുവിളിയ ഉയര്‍ത്തിയെന്ന് ജെയ്ഷ പറഞ്ഞു. ലളിത തന്നോടൊപ്പം പരിശീലനം നടത്തിയിരുന്നതിനാല്‍ അവളെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നത് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചതായും ജെയ്ഷ കൂട്ടിച്ചേര്‍ത്തു.
പുരുഷന്മാരുടെ 5000 മീറ്ററിലും ഇന്നലെ പുതിയ മീറ്റ് റെക്കോര്‍ഡ് പിറന്നു. സര്‍വ്വീസസ് താരം ജി. ലക്ഷ്മണന് 13:50.05 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് റെക്കോര്‍ഡ് സ്വര്‍ണ്ണം നേടിയത്. 2011-ല്‍ റാഞ്ചി ഗെയിംസില്‍ കേരളത്തിന്റെ സോജി മാത്യു സ്ഥാപിച്ച 14:11.99 സെക്കന്റിന്റെ റെക്കോര്‍ഡാണ് ലക്ഷ്മണന് പഴങ്കഥയാക്കിയത്. 14:13.56 സെക്കന്റില്‍ ഫിനിഷ് ചെയ്ത് മഹാരാഷ്ട്രയുടെ മുഹമ്മദ് യൂനസ് വെള്ളിയും സര്‍വ്വീസസിന്റെ മാന്‍സിംഗ് 14:15.14 സെക്കന്റില്‍ വെങ്കലവും നേടി.
വനിതകളുടെ ഹൈജമ്പില്‍ കര്‍ണാടകയുടെ ഒളിമ്പ്യന്‍ സഹനകുമാരി 1.80 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടിയപ്പോള്‍ കേരളത്തിന്റെ സ്റ്റെനി മൈക്കല്‍, മധ്യപ്രദേശിന്റെ മല്ലിക മൊണ്ടല്‍, ബംഗാൡന്റെ സ്വപ്ന ബര്മന് എന്നിവര്‍ വെള്ളിമെഡല്‍ പങ്കിട്ടു. മൂവരും 1.73 മീറ്റര്‍ ഉയരമാണ് താണ്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: