കാലടി: കാലടിയിലെ വെള്ളത്തില്‍ ഇരുമ്പിന്റെ അംശം കൂടുതലാണെന്ന് പഠനം. കലങ്ങിയ വെള്ളം കൂടുതലാണെന്നും വെള്ളത്തിന് കട്ടികൂടുതലാണെന്നും ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ജ്യോഗ്രഫി എംഫില്‍ വിദ്യാര്‍ത്ഥിനി ബ്രില്ല ബാല്‍സം ഗവേഷണത്തിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് കാലടി പഞ്ചായത്തിലെ വെള്ളത്തെ സംബന്ധിച്ചുള്ള ആശങ്കയുളവാക്കുന്ന വസ്തുതകള്‍ കണ്ടെത്തിയത്. പഞ്ചായത്തിലെ വിവിധയിടങ്ങളില്‍നിന്നും വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരം നാഷണല്‍ സെന്റര്‍ എര്‍ത്ത് ആന്‍ഡ് സ്റ്റഡീസിലടക്കം പരിശോധന നടത്തിയത്.
എല്ലാ വാര്‍ഡുകളിലെയും വെള്ളം പഠനവിധേയമാക്കി. വട്ടപ്പറമ്പ്, യോര്‍ദ്ദനാപുരം, മാണിക്കമംഗലം നോര്‍ത്ത്, നെട്ടിനംപിള്ളി എന്നിവിടങ്ങളിലാണ് താരതമേ്യന മികച്ച ഗുണനിലവാരമുള്ള വെള്ളം കണ്ടെത്തിയിരിക്കുന്നത്. അതേസമയം മറ്റൂര്‍ വെസ്റ്റ്, മറ്റൂര്‍ നോര്‍ത്ത്, കാലടി ടൗണ്‍, മേക്കാലടി എന്നിവിടങ്ങളിലെ വെള്ളത്തിന്റെ അവസ്ഥ തീരെ മോശമാണ്.
ഗുണനിലവാരം തീരെകുറഞ്ഞ വെള്ളം ഈ ഭാഗങ്ങളിലാണുള്ളതെന്ന് പഠനത്തില്‍ വ്യക്തമാകുന്നു. കാലടി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കിണറുകളില്‍ അപകടകരമാംവിധം സെപ്റ്റിക് ടാങ്ക് മാലിന്യത്തിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞിട്ടുണ്ട്. എല്ലാ വാര്‍ഡുകളിലെ വെള്ളത്തിലും ഇരുമ്പിന്റെ അംശമുണ്ടെന്നതാണ് ആശങ്കപ്പെടുത്തുന്ന മറ്റൊരു പ്രധാനപ്പെട്ട വസ്തുത.
മഴക്കാലത്തിന് മുന്‍പ്, ശേഷം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പഠനം നടത്തിയത്. ഇതില്‍ മഴക്കാലത്തിന് ശേഷമാണ് ഏറ്റവും മോശം വെള്ളം കണ്ടുവരുന്നത്. പന്ത്രണ്ട് കിണറുകള്‍, പെരിയാറിലെ ജലം, കുളം, ചിറ തുടങ്ങിയവയൊക്കെ പഠനവിധേയമാക്കിയിരുന്നു.
മാണിക്കമംഗലം ചിറയിലെ വെള്ളം, ജലദൗര്‍ലഭ്യം നേരിടാവുന്ന ഭാവികാലത്ത് കാലടി പഞ്ചായത്തിന് ആശ്രയിക്കാവുന്നവിധത്തില് ശുദ്ധമാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ക്രഷര്‍, എല്ലുപൊടിക്കമ്പനി, റൈസ്മില്‍ തുടങ്ങിയവയുടെ സാന്നിധ്യവും കാലടിയിലെ കുടിവെള്ളത്തിന് ഭീഷണിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: