തിരുവനന്തപുരം: വനിതാവിഭാഗം ഹാന്റ് ബോളില്‍ കേരളത്തിന് കനത്ത തോല്‍വി. ജിമ്മി ജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബിനോടാണ് പരാജയപ്പെട്ടത്. 24-35 എന്ന സ്കോറിലാണ് പഞ്ചാബ് കേരളത്തെ തോല്‍പ്പിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ പഞ്ചാബ് ശക്തമായ മുന്നേറ്റത്തിലൂടെ കേരളത്തെ കീഴ്പ്പെടുത്തുകയായിരുന്നു.
വനിതകളുടെ മത്സരത്തില്‍ പഞ്ചാബ് ഛത്തീസ്ഖഡിനെയും മഹാരാഷ്ട്ര ദല്‍ഹിയെയും പരാജയപ്പെടുത്തി. മത്സരത്തിലൂടനീളം ആധിപത്യം പുലര്‍ത്തിയ പഞ്ചാബ് 20ന് എതിരെ 30 ഗോളുകള്‍ക്കാണ് ജയം പിടിച്ചടക്കിയത്. ദല്‍ഹി മഹാരാഷ്ട്ര മത്സരം ആവേശകരമായിരുന്നു. ആദ്യപാദമത്സരത്തില്‍ തമിഴ്നാടിനെ തറപ്പറ്റിച്ചതിന്റെ ആത്മവിശ്വാസത്തില്‍ കോര്‍ട്ടിലിറങ്ങിയ ദല്‍ഹി മഹാരാഷ്ട്രയുടെ കനത്ത പ്രതിരോധത്തിന് മുന്നില്‍ അടിപതറി.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മഹാരാഷ്ട്ര ദല്‍ഹിയുടെ വല തുരുതുരെ കുലുക്കി. മികച്ച പ്രതിരോധവും മുന്നേറ്റവും കാഴ്ചവച്ച മഹാരാഷ്ട്ര 19നെതിരെ 30 ഗോളുകള്‍ മടക്കി വിജയം കൈക്കലാക്കി.
പുരുഷന്മാരുടെ മത്സരത്തില്‍ ശക്തരായ സര്‍വ്വീസസ് പശ്ചിമ ബംഗാളിനെ ദയനീയമായി പരാജയപ്പെടുത്തി. ബംഗാളിന്റെ വലയിലേക്ക് 45 ഗോളുകളാണ് പട്ടാളക്കാര്‍ ഉതിര്‍ത്തത്. 23 ഗോളുകള്‍ മാത്രമാണ് ബംഗാളിന് നേടാനായത്. മധ്യപ്രദേശും പഞ്ചാബും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു.
പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ തിളങ്ങിയ ഇരു ടീമുകളും 34 ഗോളുകള്‍ നേടി. ഹാന്റ്ബോളില്‍ നടന്ന എല്ലാ മത്സരങ്ങളും ആവേശം മുറ്റി നിന്നു. ഇന്ന് വനിതാ വിഭാഗത്തില്‍ കേരളം ഛത്തീസ്ഖഢിനെയും ഹരിയാന തമിഴ്നാടിനെയും, പഞ്ചാബ് ഉത്തര്‍പ്രദേശിനെയും നേരിടും. പുരുഷ വിഭാഗത്തില്‍ കേരളവും സര്‍വ്വീസസും, ഛത്തീസ്ഖഡ് പഞ്ചാബിനോടും കര്‍ണാടകയോടും ഏറ്റുമുട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: