ഒടുവില്‍ ആ ഫലം പുറത്തുവന്നു. ദല്‍ഹിയില്‍ ആം ആദ്മിക്കാണ് ഭരണം. വലിയ ഭൂരിപക്ഷത്തിനു തന്നെയാണ് അരവിന്ദ് കേജ്രിവാളും കൂട്ടരും അധികാരം പിടിച്ചത്. തെരഞ്ഞെടുപ്പിനു മുന്‍പും എക്സിറ്റ് പോളുകളിലും ആം ആദ്മിക്കാകും ജയമെന്ന് പ്രവചിച്ചിരുന്നു. ആംആദ്മിയുടെ വിജയം, അഥവാ തങ്ങള്‍ക്കുണ്ടായ തിരിച്ചടി ബിജെപിയുടെ കണ്ണുതുറപ്പിക്കുമെന്ന് ഉറപ്പ്.
ഈ വിജയത്തിന് കാരണങ്ങള്‍ പലതുണ്ട്. അവയില്‍ ഏറ്റവും പ്രധാനം കോണ്‍ഗ്രസ് ആംആദ്മി രഹസ്യധാരണ തന്നെ. 2013ലെ ദല്‍ഹി തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയായി. ആംആദ്മിയാണ് അന്ന് രണ്ടാം സ്ഥാനം നേടിയത്. കേന്ദ്രം ഏറെക്കാലം ഭരിച്ച, ദല്‍ഹി സംസ്ഥാനം വര്‍ഷങ്ങളോളം കൈപ്പിടിയില്‍ ഒതുക്കിയിരുന്ന കോണ്‍ഗ്രസിന്റെ പതനം അന്ന് വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കി.
ഒരു വര്ഷത്തിലേറെക്കഴിഞ്ഞ ശേഷം വീണ്ടും ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോേഴയ്ക്കും കോണ്‍ഗ്രസിന്റെ പതനം സമ്പൂര്‍ണ്ണമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ തോറ്റമ്പി. പല സംസ്ഥാന തെരഞ്ഞെടുപ്പുകളിലും അവര്‍ വന്‍പരാജയം നേരിട്ടു. ഇവിടങ്ങളിലെല്ലൊം ബിജെപിക്കാണ് വലിയ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതും. ഈ തകര്‍ച്ചയില്‍ നിന്ന് ഇനി ഒരു രക്ഷയില്ലെന്ന് അവര്‍ക്ക് വ്യക്തമായിക്കഴിഞ്ഞിരുന്നു. പിന്നെയിനിയെന്താണ് ചെയ്യുക… മുഖ്യഎതിരാളിയെ ഏതുവിധേനയും തകര്‍ക്കുകയെന്നതു മാത്രമായി അവരുടെ അജണ്ട. അതിന് ആരുമായും കൂട്ടുചേരുകയെന്ന തന്ത്രമാണ് അവര്‍ പുറത്തെടുത്തത്. അതിന്റെ പരീക്ഷണ ശാലയായിരുന്നു ദല്‍ഹി.
ഇൗ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മല്സരരംഗത്തേ ഇല്ലായിരുന്നുവെന്നതാണ് ശ്രദ്ധേയം. മിക്ക മണ്ഡലങ്ങളിലും അവര്‍ മൂന്നാമതാണ് എത്തിയത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കന് പോലും മൂന്നാമനായി. എന്താണിതിനര്‍ഥം? അവര്‍ എല്ലായിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും മല്‍സരത്തില്‍ ആത്മാര്‍ഥതയില്ലായിരുന്നു. ആരും പരാതി പറയാതിരിക്കാന്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആംആദ്മി കോണ്‍ഗ്രസിന്റെ ബി ടീമായിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ആംആദ്മിയുടെ ഒരു ആം ആഥവാ കൈമാത്രമായി മാറിയെന്നതാണ് സത്യം. ബിജെപിയുടെ വോട്ട് ശതമാനത്തില്‍ വലിയ കുറവൊന്നും വന്നിട്ടുമില്ല.
കുപ്രചാരണങ്ങളെ തുറന്നുകാട്ടാന്‍ ബിജെപിക്ക് കഴിഞ്ഞില്ലെന്നതാണ് മറ്റൊന്ന്. കേന്ദ്ര ജീവനക്കാരുടെ പെന്ഷന് പ്രായം 58 ആയി കുറയ്ക്കുമെന്ന് വലിയ പ്രചാരണമാണ് മാസങ്ങള്‍ക്കു മുന്‍പ് ഉണ്ടായത്. അത്തരമൊരു നീക്കം ഉണ്ടായിരുന്നില്ല. പ്രചാരണം മുറുകിക്കഴിഞ്ഞശേഷം മാത്രമാണ് ബിജെപി ഈ കുപ്രചാരണത്തിലെ അപകടം തിരിച്ചറിഞ്ഞ് അതിനെതിരെ പ്രതികരിച്ചത്. അപ്പോഴേക്കും അത് വല്ലാത്ത നാശം വിതച്ചുകഴിഞ്ഞിരുന്നു.
പള്ളികള്‍ ആക്രമിക്കുന്നുവെന്നും ന്യൂനപക്ഷം അരക്ഷിതാവസ്ഥയിലാണെന്നും വലിയ കുപ്രചാരണമാണ് അസൂത്രിതമായി നടന്നത്. ഇതിനെ കൃത്യമായി പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. ബിജെപിയെ കുരിശിലേറ്റാന്‍ കത്തോലിക്കാ സഭ ആസൂത്രിതമായി നടത്തിയ നീക്കമായിരുന്നു ഇത്. ദല്‍ഹിയില്‍ അഞ്ചു പള്ളികളില്‍ നടന്ന മോഷണശ്രമങ്ങള്‍ പര്‍വ്വതീകരിച്ചാണ് ഈ പ്രചാരണം അവര്‍ നടത്തിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടന്ന അക്രമങ്ങള്‍ പോലും കേന്ദ്രത്തിന്റെ തലയില്‍ അവര്‍ വെച്ചുകെട്ടി. ഇതിന്റെ ഫലമായി ക്രൈസ്തവരുടെ വോട്ടുകള്‍ ഒറ്റക്കെട്ടായി ആംആദ്മിക്കാണ് വീണത്. അതായത് സഭയുടെ വര്‍ഗീയ അജണ്ടയും ആംആദ്മിക്കുവേണ്ടി അവര്‍ പുറത്തെടുത്തുവെന്നര്ഥം.
ജന്‍ധന്‍ യോജനയും സ്വച്ഛ് ഭാരതും അടക്കം എത്രയോ നല്ല പദ്ധതികള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നു. എന്നാല്‍ ഒന്നും ഭംഗിയായി ജനമധ്യത്തില്‍ എത്തിക്കാന്‍ സര്‍ക്കാരിനും ബിജെപിക്കും കഴിഞ്ഞില്ലെന്നത് ഒരു ദുഖസത്യമാണ്.
ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ വലിയൊരു ഘടകമാണ്. ഒരച്ചടക്കവും ഇല്ലാത്ത, ശമ്പളം വാങ്ങുന്നതില്‍ മാത്രം കൃത്യത കാണിച്ചുവന്ന സിവില്‍ സര്‍വ്വീസ്, സര്‍ക്കാര്‍ ജീവനക്കാരെ സമയം പാലിക്കാനും ജോലി ചെയ്യിക്കാനും സര്‍ക്കാര്‍ മുതിര്‍ന്നു. ബയോമെട്രിക് സംവിധാനം തന്നെ കൊണ്ടുവന്നു. നല്ലൊരു ഭരണപരിഷ്ക്കാരം തന്നെയായിരുന്നു ഇത്. എന്നാല്‍ ഇത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ അവതരിപ്പിച്ച് അവരുടെ പിന്തുണയോടെ നടപ്പാക്കാന്‍ സാധിച്ചോയെന്ന് സംശയമാണ്. ഇതും വോട്ടിംഗിനെ സ്വാധീനിച്ചിട്ടുണ്ടാകാം.
വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് എതിരെ കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും സിപിഎമ്മും ജനതാദളും എല്ലാം ഒന്നിക്കുന്ന അവസ്ഥ ഇനിയുണ്ടാകുമെന്ന് ഉറപ്പ്. എന്തൊക്കെ വൈരുദ്ധ്യങ്ങള്‍ ഉണ്ടെങ്കിലും ബിജെപി വിരുദ്ധത ഒന്നു മാത്രമാകും ഇവരുടെ അജണ്ട. ഈ വര്‍ഷം ഒടുവില്‍ ബീഹാറില്‍ തെരഞ്ഞെടുപ്പ് വരികയാണ്. അതു കണക്കിലെടുത്ത് വേണം ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ ബിജെപി തന്ത്രങ്ങള്‍ മെനയാന്‍.
പാര്‍ട്ടിക്കുള്ളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ സമയാസമയങ്ങളില്‍ പരിഹരിക്കാനും സര്‍ക്കാരിന്റെ തീരുമാനങ്ങളും നടപടികളും ജനങ്ങളില്‍ നേരിട്ടെത്തിക്കാനും ഭരണതലത്തിലുണ്ടായ മുന്നേറ്റവും ഗതിവേഗവും അവരെ ധരിപ്പിക്കാനും കൃത്യമായ നടപടികള്‍ വേണം. ഇനി ഇക്കാര്യത്തില്‍ പാര്‍ട്ടി ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: