തിരുവനന്തപുരം: വനിതകളുടെ സൈക്ലിങ്ങിലും പുരുഷ വിഭാഗം ടീം ബാഡ്മിന്റണിലും കേരളം ഇന്നലെ പൊന്നണിഞ്ഞു. വനിതകളുടെ പത്ത് കി.മീറ്റര്‍ സൈക്ലിംഗ് സ്ക്രാച്ച് റേസില്‍ മൂന്ന് മെഡലുകള്‍ നേടിയാണ് കേരളം ഇന്നലെ മെഡല്‍ വേട്ടക്ക് തുടക്കമിട്ടത്. മഹിതാ മോഹന്‍ സ്വര്‍ണ്ണവും രജനി വെള്ളിയും ബിസ്മി എസ്. സെയ്ദ് വെങ്കലവും നേടി. അതേസമയം പുരുഷന്മാരുടെ 15 കി. മീറ്റര്‍ സ്ക്രാച്ച് റേസില്‍ കേരളത്തിന് മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞില്ല. പുരുഷന്മാരുടെ ലോങ്ജമ്പില്‍ മധ്യപ്രദേശിന്റെ അങ്കിത് ശര്‍മ്മ പുതിയ മീറ്റ് റെക്കോര്‍ഡോടെ പൊന്നണിഞ്ഞു. 8.04 മീറ്റര്‍ ചാടിയാണ് അങ്കിത് റെക്കോര്‍ഡ് സ്വര്‍ണ്ണം നേടിയത്.
കൊച്ചിയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ബാഡ്മിന്റണില്‍ ഹരിയാനയെ പരാജയപ്പെടുത്തിയാണ് കേരള പുരുഷ ടീം സ്വര്‍ണ്ണമണിഞ്ഞത്. പുരുഷ വിഭാഗം ഫൈനലില്‍ രണ്ട് സിംഗിള്‍സും ഒരു ഡബിള്‍സും ജയിച്ചാണ് കേരളം സ്വര്‍ണം സ്വന്തമാക്കിയത്. അതേസമയം വനിതാ ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ കേരളം വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടു. തെലങ്കാനക്കാണ് സ്വര്‍ണ്ണം.
ആലപ്പുഴയില്‍ കനോയിങ് കയാക്കിങ്ങില്‍ കേരളം ഇന്നലെ നാല് വെള്ളിമെഡലുകള്‍ കൂടി നേടി. പുരുഷന്മാരുടെ 1000 മീറ്റര്‍ കനോയിങ് ഫോര്‍ വിഭാഗം, കനോയിങ് സിംഗിള്‍ 1000 മീറ്റര്‍ വനിതാ വിഭാഗം, കയാക്കിങ് ഫോര്‍ 1,000 മീറ്റര്‍ വനിതാവിഭാഗം, കനോയിങ് ഡബിള്‍സ് 500 മീറ്റര്‍ വനിതാ വിഭാഗം എന്നിവയിലാണ് ഇന്നലെ കേരളം മെഡലുകള്‍ നേടിയത്.
ഫെന്‍സിംഗിലും കേരളം ഇന്നലെ മെഡല്‍ നേടി. വ്യക്തിഗത വിമന്‍സ് ഫോയില്‍ വിഭാഗത്തില്‍ ഐശ്വര്യ നായരാണ് മെഡല്‍ നേടിയത്. ട്രാക്കില്‍ നിന്ന് ഇന്നലെ രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം മൂന്ന് മെഡലുകളാണ് കേരളത്തിന് ലഭിച്ചത്. പുരുഷന്മാരുടെ ഡക്കാത്ത്ലണില്‍ റെനീഷ് പി.വി. വെള്ളിയും ആദ്യമായി ദേശീയ മീറ്റിനിറങ്ങിയ മുഹമ്മദ് ഹഫ്സീര്‍ വെങ്കലവും നേടിയപ്പോള്‍ വനിതകളുടെ 1500 മീറ്ററില്‍ സിനി എ. മാര്‍ക്കോസും രജത മെഡല്‍ കഴുത്തിലണിഞ്ഞു.
അതേസമയം വനിതകളുടെ 100 മീറ്ററില്‍ വി. ശാന്തിനി, സിനി, മെര്ലിന് എന്നിവരും പുരുഷ വിഭാഗത്തില്‍ ജിജിനും ഫൈനലിലേക്ക് യോഗ്യത നേടി. സെമിയുടെ മൂന്നാം ഹീറ്റ്സില്‍ മൂന്നാം സ്ഥാനക്കാരനായാണ് ജിജിന്. വി ഫൈനലിലേക്ക് യോഗ്യത നേടിയത്. വനിതകളുടെ ലോംഗ്ജമ്പില്‍ കേരളത്തിന്റെ എം.എ. പ്രജുഷയും റിന്റു മാത്യുവും വി. നീനയും ഫൈനലില്‍ പ്രവേശിച്ചു.
ഗെയിംസ് 10 ദിവസം പിന്നിട്ടപ്പോള്‍ സര്‍വ്വീസസ് എതിരാളികള്‍ക്ക് പിടിനല്‍കാതെ കിരീടം ലക്ഷ്യമാക്കി കുതിക്കുകയാണ്. 55 സ്വര്‍ണ്ണവും 16 വെള്ളിയും 19 വെങ്കലവുമടക്കം 90 മെഡലുകളാണ് സര്‍വ്വീസസിന് സ്വന്തമായിട്ടുള്ളത്. 27 സ്വര്‍ണ്ണവും 40 വെള്ളിയും 33 വെങ്കലവുമടക്കം 100 മെഡലുകളുമായി മഹാരാഷ്ട്ര രണ്ടാതും 27 സ്വര്‍ണ്ണം 20 വെള്ളി 10 വെങ്കലം അടക്കം 57 മെഡലുകള്‍ നേടി ഹരിയാന മൂന്നാം സ്ഥാനത്തും നില്ക്കുന്നു. 21 സ്വര്‍ണ്ണവും 23 വെള്ളിയും 28 വെങ്കലവുമടക്കം 72 എണ്ണം നേടിയ കേരളം നാലാം സ്ഥാനത്ത് തുടരുകയാണ്. മീറ്റിലെ വേഗതയേറിയ പുരുഷ-വനിതാ താരങ്ങളെയും ഇന്ന് തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: