തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ സൈക്ലിംഗില്‍ വനിതകള്‍ ഇന്നലെയും കേരളത്തിന് മെഡലുകള്‍ കൊയ്തെടുത്തു. എല്‍എന്‍സിപിഇ സ്റ്റേഡിയത്തിലെ വെലോഡ്രാമില്‍ വനിതകളുടെ പെര്‍സ്യൂട്ട് വിഭാഗത്തില്‍ അഞ്ജിത റ്റിപിയാണ് ശരവേഗം തീര്‍ത്ത് കേരളത്തിന് സുവര്ണ്ണചക്രം സമ്മാനിച്ചത്. കന്നിയങ്കത്തില്‍ പത്തരമാറ്റ് തിളക്കത്തോടെ അഞ്ജിത നേടുന്ന രണ്ടാമത്തെ മെഡലാണിത്. റോഡ് റൈഡില്‍ വെങ്കലം നേടിയായിരുന്നു അഞ്ജിതയുടെ വിജയക്കൊയ്ത്ത്. 3 കിലോമീറ്റര്‍ പെര്‍സ്യൂട്ട് ഫൈനലില്‍ 4:22.548 സെക്കന്റെന്ന കരിയറിലെ മികച്ച വേഗം പുറത്തെടുത്താണ് സൈക്ലിംഗില്‍ അഞ്ജിത വെന്നിക്കൊടി പാറിച്ചത്. മണിപ്പൂരിന്റെ അബേ ദേവിക്കാണ് വെള്ളി.
500മീറ്റര്‍ വനിതകളുടെ ടൈംട്രയലില്‍ കേരളത്തിന്റെ കെസിയ വര്‍ഗ്ഗീസ് വെള്ളിമെഡല്‍ കരസ്ഥമാക്കി. ആദ്യ ഫിനിഷിംഗില്‍ 37.98 സെക്കന്റ് സമയം കുറിച്ച് ദേശീയ റെക്കോര്‍ഡ് കെസിയ തിരുത്തി. എന്നാല്‍ ഫിനിഷിംഗ് റൗണ്ടില്‍ ആന്റമണ്‍ നിക്കോബാറിന്റെ ഡെബോറ 37.68 സെക്കന്റില്‍ സൈക്കിള്‍ പായിച്ച് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. 2001ല്‍ മണിപ്പൂരിന്റെ രാമേശ്വരി ദേവി കുറിച്ചിട്ട 39.244 സെക്കന്റെന്ന ടൈം ട്രയല്‍ റെക്കോര്‍ഡാണ് ഇന്നലെ ഡബോറ തിരുത്തിക്കുറിച്ചത്. 13വര്‍ഷം മുമ്പ് റെക്കോര്‍ഡ് സ്ഥാപിച്ച രാമേശ്വരി ദേവി നേരിയ വ്യത്യാസത്തില്‍ വെങ്കല മെഡലുമായി ട്രാക്ക് വിട്ടു.
പുരുഷന്മാരുടെ സൈക്ലിംഗ് മത്സരത്തില്‍ കേരളം പരാജയം ആവര്‍ത്തിച്ചു. ഒരു കിലോമീറ്റര്‍ ടൈംട്രയല്‍ വിഭാഗത്തില്‍ കേരള താരങ്ങളെ പിന്തള്ളി പഞ്ചാബ് മെഡലുകള്‍ തൂത്തുവാരി. ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചുകൊണ്ടാണ് പഞ്ചാബിന്റെ അമൃത് സിംഗ് സ്വര്‍ണ്ണനേട്ടം കൈവരിച്ചത്. 1.09 സെക്കന്റിലാണ് അമൃത് സിംഗ് ഒരു കിലോമീറ്റര്‍ ടൈം ട്രയല്‍ മത്സരത്തില്‍ സ്വര്ണ്ണക്കുതിപ്പു നടത്തിയത്. പഞ്ചാബിന്റെ തന്നെ അമര്‍ജിത് സിംഗ് വെള്ളിയും ഗുര്‍ബജ് സിംഗ് വെങ്കലവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: