പാട്ന: ഭരണപ്രതിസന്ധി രൂക്ഷമായ ബീഹാറിലെ ജനതാദള്‍(യു)വില്‍ പുതിയ പ്രശ്നങ്ങള്‍. നിതീഷ്കുമാറിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത നടപടി പാട്ന ഹൈക്കോടതി സ്റ്റേ ചെയ്തു. വീണ്ടും മുഖ്യമന്ത്രിയാകാന്‍ നീക്കമാരംഭിച്ച നിതീഷിന് ഇത് കനത്ത തിരിച്ചടിയാണ്. നിതീഷ് എംഎല്‍എമാരുമായി ദല്‍ഹിയില്‍ രാഷ്ട്രപതിയെ കാണുന്നതിന് അല്പം മുന്‍പാണ് കോടതി വിധി.
ചീഫ് ജസ്റ്റീസ് എല്‍. നരസിംഹ റെഡ്ഡി, ജസ്റ്റീസ് വികാസ് ജെയിന് എന്നിവരടങ്ങിയ ബെഞ്ചാണ്, നിയമസഭാ കക്ഷി നേതാവായി നിതീഷിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കാന്‍ സ്പീക്കറോട് അഭ്യര്‍ഥിച്ചുള്ള നിയമസഭാ സെക്രട്ടറിയുടെ കത്ത് സ്റ്റേ ചെയ്തത്. തെരഞ്ഞെടുപ്പ് നിയമപരമല്ലെന്നും കോടതി വ്യക്തമാക്കി. നിലവില്‍ നിയമസഭാ കക്ഷി നേതാവായ മാഞ്ചി വേണം യോഗം വിളിക്കാന്‍. എന്നാല്‍ നിതീഷാണ് എംഎല്‍എമാരുടെ യോഗം വിളിച്ചത്. ഇത് നിയമപരമല്ല. കോടതി ചൂണ്ടിക്കാട്ടി. മാഞ്ചിയെ അനുകൂലിക്കുന്നവരാണ് നിതീഷിന്റെ നിയമനത്തിനെതിരെ കേസ് കൊടുത്തത്.
മുഖ്യമന്ത്രിയും ഇപ്പോള്‍ നിതീഷിന്റെ എതിരാളിയുമായ ജിതന്‍ റാം മാഞ്ചി രാജിവയ്ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് മാഞ്ചിയെ പുറത്താക്കി നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകാന്‍ നീക്കം തുടങ്ങിയത്. പാര്‍ട്ടിയില്‍ തന്നോടൊപ്പമുള്ള എംഎല്‍എമാരുടെ യോഗം വിളിച്ച് നിതീഷിനെ പുതിയ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍ മാഞ്ചി രാജിവച്ചില്ലെന്നു മാത്രമല്ല ഗവര്‍ണ്ണറെ കണ്ട് തനിക്കാണ് ഭൂരിപക്ഷമുള്ളതെന്നും രഹസ്യവോട്ടെടുപ്പിലൂടെ അത് തെളിയിക്കാന്‍ സന്നദ്ധമാണെന്നും പറയുകയും ചെയ്തു. നിതീഷും ഗവര്‍ണ്ണറെ കണ്ട് തനിക്ക് ഭൂരിപക്ഷമുണ്ടെന്ന് അറിയിച്ചു. ഇതോടെ പന്ത് ഗവര്‍ണ്ണറുടെ കളത്തിലായി.
എന്നാല്‍ ഗവര്‍ണ്ണറുടെ തീരുമാനം വരെ കാത്താല്‍ സ്ഥിതി പന്തിയാവില്ലെന്നു കണ്ട് നിതീഷ് തന്നോടൊപ്പമുള്ള എംഎല്‍എമാരുമായി ദല്‍ഹിയില്‍ എത്തി. ഇന്നലെ വൈകിട്ട് ഏഴു മണിയോടെ രാഷ്ട്രപതിയെ സന്ദര്‍ശിച്ചു. തന്റെയൊപ്പം 130 എംഎല്എമാരുണ്ടായിരുന്നതായും നിതീഷ് പറയുന്നു. കുതിരക്കച്ചവടം ഒഴിവാക്കാനും വിശ്വാസവോട്ടെടുപ്പ് നടത്തിക്കാനും നടപടിയെടുക്കാമെന്ന് രാഷ്ട്രപതി ഉറപ്പ് നല്‍കിയതായി നിതീഷ് അവകാശപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയെത്തുടര്‍ന്നാണ് നിതീഷ് മുഖ്യമന്ത്രി പദം ഒഴിഞ്ഞതും തന്റെ വിശ്വസ്തനായ മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയതും. എന്നാല്‍ ഇരുവരും തമ്മില്‍ തെറ്റി. അകല്‍ച്ച രൂക്ഷമായതോടെ രാജിവയ്ക്കാന്‍ നിതീഷ് മാഞ്ചിയോടാവശ്യപ്പെട്ടു. എന്നാല്‍ മാഞ്ചി കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്നാണ് മാഞ്ചിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി തന്നെത്തന്നെ നിയമസഭാ കക്ഷി നേതാവായി വീണ്ടം അവരോധിച്ചത്. തനിക്കൊപ്പം 136 എംഎല്‍എമാര്‍ ഉണ്ടെന്നാണ് നിതീഷിന്റെ വാദം. എന്നാല്‍ നിതീഷിനൊപ്പം വെറും 70 എംഎല്‍എമാര്‍ മാത്രമേ ദല്‍ഹിയില്‍ എത്തിയിട്ടുള്ളൂ. അതായത് വിശ്വാസവോട്ടെടുപ്പ് വന്നാല്‍ തന്നെ ബിജെപിയുടെ സഹായത്തോടെ മാഞ്ചിക്ക് മുഖ്യമന്ത്രിയായി തുടരാം.
243 സീറ്റുകളുള്ള ബീഹാര്‍ നിയമസഭയില്‍ പത്തു സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. നിലവില്‍ 233 എംഎല്‍എമാരേയുള്ളു. 117 പേരുടെ പിന്തുണയുണ്ടെങ്കില്‍ ഭൂരിപക്ഷമാകും. സംഭവവികാസങ്ങളില്‍ അചഞ്ചലനാണ് മാഞ്ചി. ചൊവ്വാഴ്ചയും മന്ത്രിസഭാ യോഗം ചേര്‍ന്ന് ആഭ്യന്തരം, ധനകാര്യം അടക്കം 18 വകുപ്പുകള്‍ താന്‍ തന്നെ നോക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: