തൃശൂര്‍: ശോഭ സിറ്റിയില്‍ മുഹമ്മദ് നിസാമിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സെക്യൂരിറ്റി ജീവനക്കാരനെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി അടിയന്തരമായി ശസ്ത്രക്രിയ നടത്തിയ ശേഷമാണ് വെന്റിലേറ്ററിലേക്കു മാറ്റിയത്. കുടലില്‍ വിള്ളലുകളും പൊട്ടലുകളും സ്കാനിങില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു രാത്രി അടിയന്തര ശസ്ത്രക്രിയ നടത്തിയത്. ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല.
ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഐസിയുവിലെ വെന്റിലേറ്ററിലായിരുന്നു കിടത്തിയിരുന്നത്. തുടര്‍ന്നു ആരോഗ്യസ്ഥിതി അല്‍പ്പം ഭേദപ്പെട്ടതിനെ തുടര്‍ന്നാണ് വെന്റിലേറ്ററില്‍ നിന്നും മാറ്റിയത്. ഇതിനിടെ ന്യുമോണിയ ബാധിച്ചെങ്കിലും അതും പിന്നീട് ഭേദപ്പെട്ടു.
ചൊവ്വാഴ്ച സ്കാനിങ് നടത്തിയപ്പോഴാണ് കുടലില്‍ പൊട്ടലും രക്തയോട്ടം കുറവാണെന്നും കണ്ടെത്തിയത്. തുടര്‍ന്നാണു രാത്രി ശസ്ത്രക്രിയ നടത്തിയതും വെന്റിലേറ്ററിലേക്ക് തന്നെ മാറ്റിയതും. ഇയാളുടെ ചികിത്സാ സഹായം സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെയായിട്ടും അതിന്റെ നടപടികളൊന്നും ആയിട്ടില്ല. ശോഭ സിറ്റിക്കാര് തന്നെയാണ് ഇപ്പോഴും ചികിത്സാ ചിലവുകള്‍ വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: