തിരുവനന്തപുരം: അമൂല്യനിധിശേഖരം സൂക്ഷിച്ചിരിക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സമഗ്രസുരക്ഷക്കായി ഹൈടെക് കമാന്‍ഡ് ആന്റ് കണ്ട്രോള് സെന്റര്‍ സ്ഥാപിച്ചു. ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സ്കീമിന്റെ ഭാഗമായുള്ള ഫണ്ടുപയോഗിച്ച് സ്ഥാപിച്ച കണ്ട്രോള് സെന്ററിന്റെ ഉദ്ഘാടനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. പത്മനാഭസ്വാമിക്ഷേത്രത്തിന്റെ പൈതൃകം നിലനിര്‍ത്തിക്കൊണ്ട് സുരക്ഷാസംവിധാനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും ക്ഷേത്രസ്വത്തുക്കളുടെയും സുരക്ഷക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം കേരള സര്‍ക്കാര്‍ ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി സിസ്റ്റം പദ്ധതി നടപ്പാക്കി വരികയാണ്. നാലുഘട്ടങ്ങളായിട്ടാണ് ഇത് പൂര്‍ത്തിയാക്കുന്നത്. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ക്ഷേത്രത്തിനകത്തും പുറത്തുമായി സ്ഥാപിച്ചിട്ടുള്ള വിവിധ സുരക്ഷാ ഉപകരണങ്ങളുടെ ഏകോപനത്തിനും, നിയന്ത്രണത്തിനുമായി പടിഞ്ഞാറെ നടയിലെ പോലീസ് കണ്ട്രോള് റൂമിലാണ് കണ്ട്രോള് സെന്റര്‍ സ്ഥാപിച്ചത്.
ഒന്നാം ഘട്ടത്തില്‍ 59 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ബുധനാഴ്ച രാവിലെ പടിഞ്ഞാറേ നടയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സുരക്ഷാ ഉപകരണങ്ങളുടെ ഡിജിറ്റല്‍ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി വി.എസ്.ശിവകുമാര്‍ നിര്‍വഹിച്ചു. വൈദ്യുതി തടസം നേരിടാന്‍ ഡീസല്‍ ജനറേറ്ററുകളും അടിയന്തര സാഹചര്യങ്ങളില്‍ മതിയായ വെളിച്ചം ലഭ്യമാക്കുന്നതിന് എല്‍.ഇ.ഡി സംവിധാനം, അറിയിപ്പുകളും അടിയന്തര നിര്‍ദ്ദേശങ്ങളും നല്‍കുന്നതിന് ഉച്ചഭാഷിണികള്‍ തുടങ്ങിയവയും സ്ഥാപിച്ചിട്ടുണ്ട്. ഇവ പ്രത്യേക സോണുകളിലായി നിയന്ത്രിക്കാവുന്ന തരത്തിലാണ് സജ്ജീകരിച്ചിട്ടുള്ളത്. വാഹനങ്ങളില്‍ വന്ന് സ്ഫോടനവും മറ്റ് ആക്രമണവും നടത്തുന്നത് തടയുന്നതിനായി ക്ഷേത്രത്തിന്റെ നാലുനടകളിലേക്കുള്ള പ്രധാന റോഡുകളിലും, സമീപത്തേക്ക് വരുന്ന മൂന്ന് ഉപറോഡുകളിലും പാര്‍ലമെന്റ് മാതൃകയില്‍ ഹൈഡ്രോളിക് സംവിധാനത്തില്‍ പ്രവൃത്തിക്കുന്ന ബൊള്ളാര്ഡ്സ്, റോഡ് ബ്ലോക്കര്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍.സതീഷ്, സംസ്ഥാന പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്, എഡിജിപിമാരായ ലോകനാഥ് ബെഹ്റ, കെ. പത്മകുമാര്‍, ഡോ. ബി. സന്ധ്യ, ഐ.ജി മനോജ് എബ്രഹാം, സിറ്റി പോലീസ് കമീഷണര്‍ എച്ച്. വെങ്കിടേഷ്, ഡിസിപി അജീതാബീഗം, ഡിസിപി ജെ.സുകുമാരപിള്ള, കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ സി.പ്രസന്നകുമാര്‍, കെല്‍ട്രോണ്‍ ചീഫ് ജനറല്‍ മാനേജര്‍മാരായ പ്രതീപ്കുമാര്, ബീനാ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: