ന്യൂദല്‍ഹി: ഭാര്യ സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്ര മന്ത്രിയും എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘം വീണ്ടും ചോദ്യം ചെയ്തു. ചില കാര്യങ്ങളില്‍ ഉള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ വേണ്ടിയായിരുന്നു ചോദ്യം ചെയ്യല്‍.
വസന്ത് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തരൂരിനെ ചോദ്യം ചെയ്യുന്നത്. ജനുവരി 19ന് തരൂരിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തരൂരിന്റെ സഹായി നാരായണ്‍ സിംഗിനെയും മറ്റു ചില സാക്ഷികളെയും വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. സാക്ഷി മൊഴികളില്‍ നിന്ന് പലപല കാര്യങ്ങള്‍ പുറത്തുവരുന്നുണ്ട്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ അവ വെളിപ്പെടുത്താന്‍ കഴിയൂവെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി എസ് ബാസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് തരൂര്‍ അടക്കം പത്തൊമ്പത് പേരെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. സുനന്ദയുടെ മകന് ശിവ് മേനോനെയും ചോദ്യം ചെയ്തു. തരൂരും സുനന്ദയും തമ്മിണ്ടായിരുന്ന ദാമ്പത്യ ബന്ധത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നോ എന്നായിരുന്നു മകനോട് പ്രധാനമായും ചോദിച്ചത്.
സമാജ്വാദി പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ അമര്‍ സിംഗ്, മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തക നളിനി സിംഗ് എന്നിവരും പോലീസിന് മുമ്പാകെ ഹാജരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: