തിരുവനന്തപുരം: ദേശീയ ഗെയിംസ് അത്ലറ്റിക്സിന്റെ നാലാം ദിവസവും കേരളത്തിന് മികച്ച നേട്ടം. വനിതകളുടെ 10000 മീറ്ററില്‍ പൊന്നണിഞ്ഞ് ഒ.പി. ജെയ്ഷ ഇരട്ട സ്വര്‍ണ്ണം നേടിയ ഇന്നലെ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനു രാഘവനും പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ പുതിയ മീറ്റ് റെക്കോര്‍ഡോടെ രഞ്ജിത്ത് മഹേശ്വരിയും പൊന്നണിഞ്ഞപ്പോള്‍ ഒരു വെള്ളിയും വെങ്കലവും കൂടി കേരളം ഇന്നലെ സ്വന്തമാക്കി. ട്രിപ്പിള്‍ജമ്പില്‍ 16.66 മീറ്റര്‍ ചാടിയാണ് രഞ്ജിത്ത് മഹേശ്വരി (16.66 മീറ്റര്‍) പുതിയ റെക്കോര്‍ഡുമായി സ്വര്‍ണ്ണമണിഞ്ഞത്.
നിലവിലെ ദേശീയ-മീറ്റ് റെക്കോര്‍ഡിന് ഉടമയായ പഞ്ചാബിന്റെ അര്‍പിന്ദര്‍ സിംഗിനെ (16.41) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് രഞ്ജിത്ത് സ്വര്‍ണ്ണത്തിലേക്ക് ചാടിയത്. പുരുഷന്മാരുടെ ഹൈജമ്പില്‍ കേരളത്തിന്റെ സൂപ്പര്‍താരമായ ശ്രീനിത്ത് മോഹന്‍ തന്റെ ആദ്യ ദേശീയ ഗെയിംസില്‍ തന്നെ വെള്ളിനേടിയത് മീറ്റ് റെക്കോര്‍ഡ് മറികടന്നുകൊണ്ട്.
ഈയിനത്തില്‍ പൊന്നണിഞ്ഞ ജിതിന് തോമസും മലയാളിയാണ്. എന്നാല്‍ സര്‍വ്വീസസിന് വേണ്ടിയാണ് മത്സരിച്ചതെന്ന് മാത്രം. ഇരുവരും ചാടിയത് 2.16 മീറ്ററും. എന്നാല്‍ ജിതിന് തന്റെ രണ്ടാം ശ്രമത്തിലും ;്രശീനിത്ത് മൂന്നാം ശ്രമത്തിലുമാണ് ഈ ഉയരം മറികടന്നത്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് വെങ്കലം. പാലക്കാട് പറളി സ്കൂളിന്റെ സുവര്ണ്ണമുത്തായ വി.വി. ജിഷയാണ് ഇന്നലെ കേരളത്തിനായി ട്രാക്കില്‍ നിന്ന് വെങ്കലം പിടിച്ചെടുത്തത്.
ഇന്നലെ ട്രാക്കില്‍ നടന്ന ആദ്യ രണ്ട് ഫൈനലുകളിലും കേരളത്തിന് തിരിച്ചടി നേരിട്ടു. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ 2011-ലെ റാഞ്ചി ഗെയിംസില്‍ പൊന്നണിഞ്ഞ കേരളത്തിന്റെ എം.എം. അഞ്ജുവിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി തമിഴ്നാടിന്റെ ജി. ഗായത്രി പുതിയ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണ്ണത്തില്‍ മുത്തമിട്ടു. 13 വര്‍ഷത്തിലേറെ പഴക്കമുള്ള റെക്കോര്‍ഡാണ് ഗായത്രി ഇന്നലെ സ്വന്തം പേരിലേക്ക് മാറ്റിയെഴുതിയത്.
2001-ല്‍ ഒഡീഷയുടെ അനുരാധ ബിസ്വാള്‍ സ്ഥാപിച്ച 13.81 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഗായത്രി ഇന്നലെ 13.66 സെക്കന്റില്‍ പറന്നെത്തി സ്വന്തം പേരിലാക്കിയത്. കര്‍ണാടകയുടെ മേഘനാ ഷെട്ടി 13.89 സെക്കന്റില്‍ വെള്ളി നേടിയപ്പോള്‍ തമിഴ്നാടിന്റെ ദീപിക 13.96 സെക്കന്റില്‍ വെങ്കലം കരസ്ഥമാക്കി,. കേരളത്തിനായി ഇറങ്ങിയ എം.എം. അഞ്ജു നാലാമതും കെ.വി. സജിത അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്.
പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്ഡില്സിലൂം കേരളത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന പിന്റോ മാത്യുവിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി മഹാരാഷ്ട്രയുടെ സിദ്ധാന്ത് തിങ്കാലിയ പുതിയ മീറ്റ് റെക്കോര്‍ഡുമായി സ്വര്‍ണ്ണം കഴുത്തിലണിഞ്ഞു. 13.83 സെക്കന്റില്‍ പറന്നെത്തിയ സിദ്ധാന്ത് 2001ല്‍ പഞ്ചാബിന്റെ ഗുര്‍പ്രീത്സിംഗ് സ്ഥാപിച്ച 14.10 സെക്കന്റിന്റെ റെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്. വെള്ളി നേടിയ തമിഴ്നാടിന്റെ സുരേന്ദറും 13.98 സെക്കന്റില്‍ ഫിനിഷ് ചെയ്ത് നിലവിലെ റെക്കോര്‍ഡ് മറികടന്നു. തെലങ്കാനയുടെ പ്രേംകുമാറിനാണ് (14.20) വെങ്കലം. മറ്റൊരു കേരള താരമായ നസിമുദ്ദീന് ഏഴാമതായാണ് ഫിനിഷ് ചെയ്തത്.
പുരുഷന്മാരുടെ ഹാമര്‍ത്രോയില്‍ സര്‍വ്വീസസിന്റെ നീരജ്കുമാര്‍ 64.62 മീറ്റര്‍ ചാടി പൊന്നണിഞ്ഞപ്പോള്‍ സര്‍വ്വീസസിന്റെ തന്നെ കൗശല്‍ സിംഗ് (63.36) വെള്ളിയും ഹരിയാനയുടെ സുഖ്ദേവ് സിംഗ് 63.13 മീറ്റര്‍ എറിഞ്ഞ് വെങ്കലവും കരസ്ഥമാക്കി. വനിതകളുടെ 800 മീറ്റര്‍ ഹീറ്റ്സില്‍ ഒന്നാമതെത്തി കേരളത്തിന്റെ ഉറച്ച സ്വര്ണ്ണപ്രതീക്ഷയായ ടിന്റു ലൂക്ക ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
ഒന്നാം ഹീറ്റ്സില്‍ ഒന്നാമതായാണ് ടിന്റു യോഗ്യത ഉറപ്പിച്ചത്. ഹീറ്റ്സിലെ ഏറ്റവും മികച്ച സമയവും ടിന്റുവിന്റേതാണ്. എന്നാല്‍ മറ്റൊരു പ്രതീക്ഷയായ സിനി മാര്‍ക്കോസിന് ഫൈനലില്‍ യോഗ്യത നേടാന്‍ കഴിഞ്ഞില്ല. ഫിനിഷിംഗ് ലൈനിന് മീറ്ററുകള്‍ പിന്നില്‍ വച്ച് ഒപ്പം ഓടിയ താരവുമായി കൂട്ടിയിടിച്ച് വീണതാണ് സിനിക്ക് തിരിച്ചടിയായത്. പുരുഷ വിഭാഗത്തില്‍ സജീഷ് ജോസഫും ഫൈനലിലെത്തിയിട്ടുണ്ട്.
എന്നാല്‍ മെഡല്‍ വേട്ടയില്‍ എതിരാളികള്‍ക്ക് പിടിനല്‍കാതെ സര്‍വ്വീസസ് വമ്പന്‍ കുതിപ്പാണ് നടത്തുന്നത്. 81 സ്വര്‍ണ്ണവും 23 വെള്ളിയും 29 വെങ്കലവുമാണ് ഇതുവരെ പട്ടാളടീം സ്വന്തമാക്കിയിട്ടുള്ളത്. 33 സ്വര്‍ണ്ണവും 30 വെള്ളിയും 23 വെങ്കലവുമടക്കം 86 മെഡലുകളുള്ള ഹരിയാന മൂന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: