ബംഗളുരു: ബംഗളൂരു – എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് കര്‍ണ്ണാടകത്തിലെ ഹൊസൂരിനു സമീപം പാളം തെറ്റി ആറു മലയാളികള്‍ അടക്കം പതിനൊന്നു പേര് മരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. ഇന്നലെ രാവിലെ ഏഴേമുക്കാലോടെയാണ് ദുരന്തം. പാളത്തിലേക്ക് വലിയ പാറക്കഷണം വീണതാണ് അപകട കാരണം.
ഒളരിക്കര പുല്ലഴി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ കെ.ആര്. ജോര്‍ജ് (70), ബംഗളൂരില്‍ സ്ഥിരതാമസമാക്കിയ ഗുരുവായൂര്‍ കണ്ടാണശ്ശേരി പുല്ലാടത്ത് മോഹന്റെയും ശര്‍മിളയുടേയും മകന് അമന് (ഒന്‍പത്)ബംഗളൂരില്‍ സ്ഥിരതാമസമാക്കിയ വരാപ്പുഴ പുത്തന്‍പള്ളി സ്കൂളിന് സമീപം മേനാശ്ശേരി ഇട്ടയില്‍ വര്‍ഗ്ഗീസ് (57) പാലക്കാട് സ്വദേശി വിപിന്‍ (23), കൊല്ലം സ്വദേശി ഇര്‍ഷാദ് മനാഫ് എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ടു മലയാളികളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കര്‍ണ്ണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് വി ദേശ്പാണ്ടെയുടെ പാചകക്കാരനാണ് മോഹനന്. അമന്റെ ചികിത്സാര്‍ത്ഥം ശര്‍മ്മിള ഗുരുവായൂരിലേക്ക് പോകുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അവരെ ആനെക്കല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.മുണ്ടൂര്‍ എഴക്കാട് വേലായുധന്-മാധവി ദമ്പതികളുടെ മകനാണ് വിപിന്‍. ജോലിയുമായി ബന്ധപ്പെട്ട മത്സര പരീക്ഷക്ക് കഴിഞ്ഞ ദിവസമാണ് ബംഗളൂേരക്ക് പോയത്. ഇന്നലെ രാവിലെ ട്രെയിന്‍ കയറിയതായി വീട്ടിലേക്ക് മൊബൈലില്‍ വിളിച്ചു പറഞ്ഞിരുന്നു. പിന്നീട് ഉച്ചയോടെ വിപിനിന്റെ മൊബൈലില്‍ നിന്നു തന്നെ സഹയാത്രികരിലൊരാളാണ് അപകട വിവരം വീട്ടിലറിയിച്ചത്. അപകടത്തില്‍ പെട്ടവരില്‍ വിദേശികളും ഉള്‍പ്പെടുന്നു. പോളണ്ടുകാരനായ കാമിലിന് സാരമായ പരിക്കേല്‍ക്കുകയും അദ്ദേഹത്തിന്റെ വനിതാസുഹൃത്ത് അലക്സാണ്ട്രിയക്ക് കാലുകള്‍ നഷ്ടപ്പെടുകയും ചെയ്തു.
രാവിലെ 6.15ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയിലെ ഹൊസൂരിന് സമീപം വിജനവനമേഖലയായ ആനെയ്ക്കലില് ഏഴേമുക്കാലോടെ പാളം തെറ്റുകയായിരുന്നു. വന്‍ ശബ്ദത്തോടെ പാളത്തില്‍ നിന്ന് ഡി8, ഡി 9 ബോഗികള്‍ തെന്നി മാറി. ഇതോടൊപ്പം ഡി10,11 ബോഗികളും രണ്ട് എ.സി ചെയര്‍ കാറുകളും ജനറല്‍ കമ്പാര്‍ട്ട്മെന്റിലെ രണ്ട് ബോഗികളും പാളത്തില്‍ നിന്ന് മറിഞ്ഞു. പാളം തെറ്റിയതിന്റെ ആഘാതത്തില്‍ ഡി 8 ബോഗിക്കു മേലേക്ക് ഡി 9 ബോഗി ഇടിച്ചുകയറി. ഈ ബോഗികളിലുണ്ടായിരുന്നവരാണ് മരിച്ചവരിലേറെയുമെന്നാണ് സൂചന.
ഈ രണ്ട് ബോഗികളിലായി 108 റിസര്‍വ് യാത്രക്കാര്‍ ഉണ്ടായിരുന്നു. ഡി എട്ട് ബോഗിയില്‍ പാലക്കാട് ഇറങ്ങേണ്ട 18 പേരും തൃശൂരില്‍ ഇറങ്ങണ്ടേ 24 പേരും ആലുവയിലേക്കുള്ള 11 പേരും എറണാകുളത്ത് ഇറങ്ങണ്ടേ 14 പേരും ഉണ്ടായിരുന്നു. ഹോസൂര്‍, സേലം തുടങ്ങിയ സ്ഥലങ്ങളില്‍ ജോലിക്കായി പോകുന്നവരും മറ്റുമായി റിസര്‍വ് ചെയ്യാത്ത യാത്രികരും ബോഗിയില്‍ ഉണ്ടായിരുന്നു. മറിഞ്ഞ ബോഗികള്‍ക്കിടയില്‍ കിടന്ന എല്ലാവരെയും പുറത്തെടുത്തതായി റെയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: