ന്യൂദല്‍ഹി: ദല്‍ഹി വസന്ത് വിഹാറിന് സമീപമുള്ള കോണ്‍വന്റ് സ്കൂളിന് നേരെ ആക്രമണം. ഒരു സംഘം ആളുകളാണ് ആക്രമണം അഴിച്ചു വിട്ടത്. ഹോളി ചൈല്‍ഡ് ഓക്സിലം എന്ന സ്കൂളാണ് വ്യാഴാഴ്ച രാത്രിയില്‍ ആക്രമിക്കപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെയാണ് അക്രമം നടന്ന വിവരം ശ്രദ്ധയില്‍പ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. സ്കൂള്‍ പരിസരത്ത് കയറിയ രണ്ട് പേര് ആദ്യം സി.സി.ടി.വി നശിപ്പിച്ച ശേഷം പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ മുറിയില്‍ കയറി കവര്‍ച്ച നടത്തുകയായിരുന്നു. മുറിയിലെ ജനാലചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. എണ്ണായിരം രൂപയോളം മോഷണം പോയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് വെള്ളിയാഴ്ച സ്കൂളിന് അവധി നല്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് ഉണ്ടാകുന്ന ആറാമത്തെ അക്രമമാണിത്.
സംഭവത്തില്‍ ദല്‍ഹിയിലെ നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് അപലപിച്ചു. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സഹിക്കാനാകില്ലെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഈ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയുമായ സ്മൃതി ഇറാനി ഇന്ന് സ്കൂള്‍ സന്ദര്‍ശിക്കും.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. അക്രമി സംഘത്തില്‍ 34 പേരുള്ളതായാണ് പ്രാഥമിക വിവരം. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
ഫോറന്‍സിക് വിദഗ്ധരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: