വാഷിങ്ടെണ്‍: ഇന്ത്യക്കാരനായ സുരേഷ്ഭായ് പട്ടേലിനെ അമേരിക്കയിലെ അലബാമയില്‍ വെച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ രണ്ടു പോലീസുകാരില്‍ ഒരാളെ എഫ്ബിഐ അറസ്റ്റ് ചെയ്തു. എറിക് പാര്‍ക്കര്‍ എന്ന പൊലീസുകാരനാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് എഫ്.ബി.ഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഏതെങ്കിലും രീതിയിലുള്ള ഫെഡറല്‍ ലംഘനം സംഭവത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കും. സംഭവത്തില്‍ പോലീസ് ക്ഷമ പറയുകയും ചെയ്തു. പട്ടേലിന്റെ കുടുംബത്തോടും ഇന്ത്യന്‍ സമൂഹത്തോടും അമേരിക്കന്‍ പോലീസ് ക്ഷമ ചോദിച്ചു. മാഡിസണ്‍ സിറ്റി പോലീസ് തലവനാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
പോലീസുകാരന്റെ മര്‍ദനമേറ്റ സുരേഷ് ഭായ് പട്ടേലിന് ഭാഗിക പക്ഷാഘാതം സംഭവിച്ച് ആശുപത്രിയിലാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
ഗുജറാത്തിലെ പിജില്‍ നിന്ന് യുഎസിലെ അലബാമയില്‍ താമസിക്കുന്ന മകന് ചിരാഗ് പട്ടേലിനെ കാണാനെത്തിയതാണ് സുരേഷ്ഭായ് പട്ടേല്‍. വീടിനു മുന്‍പിലുള്ള വഴിയിലൂടെ നടക്കുമ്പോള്‍ മാഡിസണ്‍ പോലീസെത്തി പട്ടേലിനോട് മറ്റൊരാളെ കുറിച്ച് വിവരം തേടി.
ഇംഗ്ലീഷ് അറിയാത്തതിനാല്‍ തന്നെ പോലീസുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് പട്ടേലിന് കഴിഞ്ഞില്ല. ഭാഷ മനസിലാവാതിരുന്ന സുരേഷ് ‘ നോ ഇംഗ്ലീഷ്’ എന്നുപറഞ്ഞ് മകന്റെ വീടിനു നേരെ കൈ ചൂണ്ടിയ ശേഷം നടന്നു പോവാന്‍ ശ്രമിച്ചതോടെയാണ് പോലീസുകാര്‍ അദ്ദേഹത്തെ പിടികൂടി മര്‍ദ്ദിച്ചത്.
അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് റോഡില്‍ വീണ പട്ടേലിനെ പോലീസുകാര്‍ വലിച്ചിഴയ്ക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അമേരിക്കയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: