ന്യൂദല്‍ഹി: ദല്‍ഹിയില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ കോണ്‍വെന്റ് സ്കൂള്‍ ആക്രമിച്ചവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്കി. കേസുമായി ബന്ധപ്പെട്ട് ദല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്.ബസ്സിയെ പ്രധാനമന്ത്രി വളിച്ചുവരുത്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കവര്‍ച്ചയുടെ ഭാഗമായാണ് സ്കൂള്‍ ആക്രമിക്കപ്പട്ടതെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്.ബസ്സി പറഞ്ഞു. പള്ളികള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ ബസ്സിയുടെ നേതൃത്വത്തിലുള്ള ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
അടുത്തിടെ പള്ളികള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും മോദി നിര്‍ദ്ദേശിച്ചു. സ്കൂളിനു നേരേയുണ്ടായ സംഭവം ദു:ഖകരവും ആശങ്ക ഉണര്‍ത്തുന്നതാണെന്നും മോദി കമ്മിഷണറെ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി എല്‍.സി.ഗോയലിനോടും മോദി ടെലഫോണില്‍ ചര്‍ച്ച നടത്തി. ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് അംഗീകരിക്കാനാവല്ലെന്ന് പറഞ്ഞ മോദി, സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശം നല്കി.
ദക്ഷിണ ഡല്‍ഹിയിലെ ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ കീഴിലുള്ള ഹോളി ചൈല്‍ഡ് സ്കൂളിനു നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായത്. സ്കൂളില്‍ സ്ഥാപിച്ച ആറു സിസിടിവി ക്യാമറകള്‍ ആക്രമികള്‍ തകര്‍ത്തു. പ്രന്‍സിപ്പലിന്റെ ഓഫീസില്‍ കയറിയ ആക്രമികള്‍ ഓഫീസ് ഫയലുകള്‍ നശിപ്പിക്കുകയും 8,000 രൂപ കവരുകയും ചെയ്തു.
തലമൂടിയ നിലയില്‍ മൂന്നു പേരുടെ ദൃശ്യങ്ങള്‍ സ്കൂളിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവര്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. കവര്‍ച്ചയുടെ ഭാഗമായാണ് ആക്രമണമെന്ന് കരുതുന്നതായി സ്കൂള്‍ പ്രന്‍സിപ്പല്‍ സി. ലൂസിയും പറഞ്ഞു.
സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയായ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി സ്കൂള്‍ സന്ദര്‍ശിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: