കേരളത്തില്‍ ഉപാസിച്ചുവരുന്ന പ്രത്യേകമായ ഭദ്രകാളിയുടെ മന്ത്രം ശ്രീവിദ്യാസൂചകമാണ്. ശ്രീവിദ്യാമന്ത്രത്തിന്റെ ചെറിയ രൂപമായ ബാലാമന്ത്രം ശ്രീഭദ്രകാളി മന്ത്രഘടനയില് അടങ്ങിയിരിക്കുന്നു. തന്ത്രശാസ്ത്ര ദൃഷ്ടിയില് കേരളം സുന്ദരീപീഠമാണ്. വളരെക്കാലം മുമ്പുതന്നെ ഇവിടെ ശ്രീവിദ്യാസമ്പ്രദായം പ്രചുര പ്രചാരമായിരുന്നു. കേരളത്തില്‍ നിലനിന്നിരുന്ന ശ്രീവിദ്യാ സമ്പ്രദായത്തിന്റെ അടിസ്ഥാനഗ്രന്ഥം ‘സൗഭാഗ്യമഞ്ജരി’ യാണെന്ന് എല്‍. ഗിരീഷ് കുമാര്‍ (ശ്രീപുരം താന്ത്രിക ഗവേഷണ കേന്ദ്രം, ഇരിങ്ങാലക്കുട) അഭിപ്രായപ്പെടുന്നു.
‘പഞ്ചസ്തവി’എന്ന പേരില്‍ കാശ്മീരില്‍ പ്രസിദ്ധമായ സ്തോത്രങ്ങള്‍ ലഘുസ്തുതി, ഘടസ്തുതി, ചര്ച്ചസ്തുതി, അംബാസ്തുതി, സകല ജനനിസ്തുതി എന്നിവയാണ്. ഇതില്‍ ലഘുസ്തുതി ‘ബാലാവിംശതി’’എന്ന പേരില്‍ കേരളത്തില്‍ പ്രചാരമുള്ളതാണ്. ഇതിന്റെ കര്‍ത്താവായ ലഘുദാരകന് കശ്മീര്‍ ദേശത്തുകാരനാണ്. ഒരുകാലത്ത് കശ്മീര ദേശത്തുകാരനായ ഭട്ടാരകര്‍ (ശാക്തബ്രാഹ്മണര്) കേരളത്തില്‍ വരികയും ഇവിടത്തെ നാട്ടുരാജാക്കന്മാരുടെ സഹായത്തോടെ ശക്ത്യാരാധനാ പ്രധാനമായ 13 ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.
കേരളത്തിന്റെ വടക്കേയറ്റത്തു നിന്നും നിലേശ്വരത്തെ മന്നുംപുറത്തു കാവ്, പഴയങ്ങാടിക്കടുത്തുള്ള തിരുവര്‍ക്കാട്ടുകാവ്, വളപട്ടണത്തിലുള്ള കളരിവാതുക്കല്‍ കാവ്, മട്ടന്നൂരിന്നടുത്തുള്ള മാമനിക്കുന്നു കാവ്, കൂത്തുപറമ്പിന്നടുത്തുള്ള തിരുവഞ്ചേരിക്കാവ്, വടകരക്കടുത്തുള്ള കളിയാംവള്ളിക്കാവ്, കൊയിലാണ്ടി കൊല്ലം പിഷാരിക്കാവ്, കോഴിക്കോട് തിരുവളയനാട്ടുകാവ്, പട്ടാമ്പിക്കടുത്തുള്ള കൊടിക്കുന്നത്തുകാവ്, അങ്ങാടിപ്പുറത്തുളള തിരുമാന്ധാംകുന്നത്തുകാവ്, തിരുവല്ലയിലെ മുത്തൂറ്റുകാവ്, മാന്നാറുള്ള പനയന്നാര്‍ കാവ് എന്നിങ്ങനെയുള്ള കാവുകള്‍ ഭട്ടാരകന്മാര് സ്ഥാപിച്ചതത്രേ. ഇവരുടെ അനന്തര തലമുറയാണ് വടക്കേ മലബാറിലുള്ള പിടാരകന്മാര്‍.
മന്നംപുറത്തുകാവിലെ പൂജകരുടെ പൂര്വ്വികന് ലഘുഭട്ടാരകനാണെന്ന് അവര്‍ വിശ്വസിക്കുന്നു.
കേരളത്തില്‍ നിലവിലുണ്ടായിരുന്ന ശ്രീവിദ്യാസമ്പ്രദായത്തില്‍ കശ്മീരി ശൈവ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായ ഉപാസനാക്രമവും, അര്ച്ചനാപദ്ധതിയുമാണുള്ളത്. വടുകഭൈരവന്, ഗണപതി, ബാല, ചണ്ഡകപാലിനി, മഹാര്ത്ഥം, ശ്രീവിദ്യാപഞ്ചദശി, ശ്രീവിദ്യാഷോഡശ എന്നീ ദേവതകളെയാണ് ഈ സമ്പ്രദായ ക്രമത്തില്‍ ആരാധിച്ചുവരുന്നത്.
കൊടുങ്ങല്ലൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ സപ്തമാതൃക്കള്‍, വീരഭദ്രന് തുടങ്ങിയ മൂര്‍ത്തികളെ മാതൃശാലയില്‍ പ്രതിഷ്ഠിച്ച് ആരാധിച്ചു വരുന്നു. ശിവനാണ് മുഖ്യ ശ്രീകോവിലില്‍ പ്രതിഷ്ഠാമൂര്‍ത്തി. തന്ത്രശാസ്ത്രത്തില്‍ രുരുജിത് വിധാനം എന്നാണിത് അറിയപ്പെടുന്നത്. മാതൃശാലയോടുചേര്ന്ന ചാമുണ്ഡാ ഭഗവതിയെ മഹാഭൈരവിയായി പ്രത്യേകം പ്രാധാന്യം നല്കി ആരാധിച്ചു വരുന്നു.
വാമാചാരമാണ് പഴയകാലത്ത് ഈ ക്ഷേത്രത്തില്‍ നിലനിന്നിരുന്നത്. രാജാക്കന്മാരുടെ ആരാധ്യസ്ഥാനങ്ങളായ ഈ ശക്തിപീഠങ്ങള്‍ പില്ക്കാലത്ത് നാടിന്റെ പരദേവതാസ്ഥാനത്തേയ്ക്കുയര്ന്നു. കൊടിക്കുന്ന് ഭഗവതീക്ഷേത്രം നെടുങ്ങനാടിന്റെ പരദേവതയായി വിരാജിച്ചു തിരുമാന്ധാംകുന്ന് വള്ളുവക്കോനാതിരിയുടെയും തിരുവിളയനാടുകാവ് സാമൂതിരിയുടെയും പരദേവതാസ്ഥാനങ്ങളായി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: