226. മനോന്മനീഃ – ശൈവാഗമങ്ങളില്‍ ശിവന്റെ ഒരു മൂര്‍ത്തിയാണു മനോന്മനന്. മനോന്മനന്റെ ശക്തി മനോന്മനി എന്ന് ഒരു വ്യാഖ്യാനം. യോഗശാസ്ത്രത്തിന്റെ അഭ്യസനത്തില്‍ അനുഭവപ്പെടുന്ന ഒരു പ്രതിഭാസമാണ് ഉന്മനീഭാവം. മനസ്സ് വിഷയബന്ധങ്ങളില് നിന്നു മുക്തമായി ഹൃദയത്തില്‍ ഉറയ്ക്കുന്ന അവസ്ഥയാണ് ഉന്മനീഭാവം. ധ്യാനിക്കപ്പെടുന്ന ചൈതന്യവും ധ്യാനിക്കുന്ന വ്യക്തിയും ധ്യാനവും ഒന്നായിത്തീരുന്ന ഉന്മനീഭാവത്തെ മൂകാംബികാദേവിയായി നാമം അവതരിപ്പിക്കുന്നു.
227. സഹസ്രനായനാ രാമാഃ – ആയിരം കണ്ണുകളുള്ള സുന്ദരി. ദേവീമാഹാത്മ്യത്തിന്റെ ചില പാഠങ്ങളില്‍
”സര്വതഃ പാണിചരണേ സര്വതോളക്ഷിശിരോമുഖേ
സര്വതഃ ശ്രവണഘ്രാണേ നാരായണീ നമോളസ്തുതേ”
എന്നൊരു ശ്ലോകം പതിനൊന്നാം അധ്യായത്തിലെ നാരായണീ സ്തുതിയില്‍ ചേര്‍ത്തു കാണുന്നു. എല്ലായിടത്തും കൈകളും കാലുകളും കണ്ണുകളും ശിരസ്സുകളും മുഖങ്ങളും കാതുകളും മൂക്കുകളും ഉള്ളവളായി ദേവിയെ നാമം സ്തുതിക്കുന്നു. ”സഹസ്രനയനയായ സുന്ദരി” എന്നു മൂകാംബികയെ സ്തുതിച്ചപ്പോള്‍ സഹസ്രം എന്ന പദം കുറിക്കുന്നത് പത്തുനൂറു ചേര്‍ന്ന സംഖ്യയല്ല.
എണ്ണിപ്പറയാനാകാത്തവിധം അസംഖ്യം എന്നാണ് ലോകത്തിന്റേ എല്ലായിടത്തും ദേവിക്ക് കണ്ണും കാതും മൂക്കും നാക്കും എല്ലാ ജ്ഞാനേന്ദ്രിയങ്ങളും ഉണ്ട്. ദേവി എല്ലാം കാണുന്നു. എല്ലാം അറിയുന്ന ത്രിപുരസുന്ദരി എന്നു നാമത്തിനര്‍ത്ഥം.
228. രമാവാണീനീഷേവിതാഃ – ലക്ഷ്മിയാലും സരസ്വതിയാലും സേവിക്കപ്പെടുന്നവള്‍. ലക്ഷ്മിയും സരസ്വതിയും പാര്‍വതിയും കാളിയും മൂകാംബികാദേവിയുടെ വിഭൂതികളാണെങ്കിലും അവര്‍ക്കെല്ലാം വേറെവേറെയായ വ്യക്തിത്വവും പ്രവര്‍ത്തനവുമുണ്ട്. ലക്ഷ്മി സമ്പത്തിന്റെ ദേവതയാണ്. മഹാവിഷ്ണുവിന്റെ പ്രിയപ്പെട്ട പത്നിയുമാണ്. സരസ്വതി വാക്കിന്റെയും കലകളുടെയും ദേവതയാണ്. ബ്രഹ്മദേവന്റെ പത്നിയുമാണ്. ഈ ദേവിമാര്‍ ഈ പദവികള്‍ നേടിയത് മൂലപ്രകൃതിയായ മൂകാംബികാദേവിയെ സേവിച്ചു നേടിയ അനുഗ്രഹം കൊണ്ടാണ്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: