ഭക്തിയുടെ അഭാവത്തില്‍ വേദാന്തവിചാരം ശുഷ്കവും നിര്ജിവവുമായ ബുദ്ധിവ്യാപാരമായി കലാശിക്കും. ഈശ്വരസമാശ്രയം അനുപേക്ഷണീയമാണ്. ജീവന്റെ ശരണാഗതിയും ഏകാഗ്രഭക്തിയും വിനയവും ഈശ്വരന് ഇഷ്ടപ്പെടുന്നു. പ്രാര്‍ത്ഥനകൊണ്ടും വിശ്വാസംകൊണ്ടും ഈശ്വരമഹത്വത്തിന്റെയും ഈശ്വരലീലകളെക്കുറിച്ചുള്ള കഥകളുടെയും മനനംകൊണ്ടും മനസ്സിനെ അനായാസേന നിയന്ത്രിക്കാവുന്നതാണ്. ഈശ്വരകാരുണ്യം കൂടാതെ മായയെ അതിജീവിക്കാന്‍ സാദ്ധ്യമല്ല.
ഈശ്വരന് നിങ്ങളുടെ ഭാവത്തെ ശ്രദ്ധിക്കുന്നു. പൂര്‍ണവിശ്വാസത്തോടെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്നും ഈശ്വരനെ ഒരിക്കല്‍ വിളിക്കുകയേ വേണ്ടൂ. ഈശ്വരന് തീര്‍ച്ചയായും പ്രതികരിക്കും. വിശ്വാസവും ഭാവവും ഭക്തിയുമാണ് ഈശ്വര സാന്നിദ്ധ്യത്തെ ആവാഹിക്കുന്നത്. ക്ഷേത്രങ്ങള്‍ ആരാധനയ്ക്കുള്ള വേദി മാത്രമല്ല. അവ ആദ്ധ്യാത്മിക സംസ്കാരത്തിന്റെ കേന്ദ്രങ്ങള്‍ കൂടിയാണ്. മുന്‍കാലങ്ങളില്‍ നാട്ടില്‍ വരള്‍ച്ച ബാധിക്കുമ്പോള്‍ ജനങ്ങള്‍ ക്ഷേത്രങ്ങളില്‍ ഒന്നിച്ചുകൂടി മഴയ്ക്കുവേണ്ടി സമൂഹപ്രാര്ത്ഥന് നടത്തുകയും അവരുടെ പ്രാര്‍ത്ഥന ഈശ്വരന് സഫലീകരിക്കുകയും ചെയ്തിരുന്നു.
എല്ലാ ഹൃദയങ്ങളേയും ഏകോപിച്ചുള്ള പ്രാര്‍ത്ഥന കൊണ്ടും ഈശ്വരപ്രീതി ലബ്ധമാകും. അന്നു ചിത്രപൗര്‍ണമി ആകയാല്‍ ശക്തിനഗറില്‍ ഉദയം മുതല്‍ അസ്തമയം വരെ അഖണ്ഡനാമയജ്ഞം നടന്നു. ധന്യമായ ആദ്ധ്യാത്മിക പ്രവാഹംകൊണ്ട് പ്രബുദ്ധരായ ഒരു അന്തരീക്ഷത്തെ ആവാഹിക്കാന്‍ അവിടെ കഴിഞ്ഞു. മംഗളദീപത്തിനുമുകളില് ഓരോ മണിക്കൂര്‍ ഇടവിട്ട് ആരതി ഉണ്ടായപ്പോള്‍ അമ്മ യജ്ഞശാലയില്‍ പ്രവേശിച്ച് എല്ലാ ഹൃദയങ്ങളിലും ആനന്ദം വര്‍ഷിച്ചിരുന്നു.ഒരു രാഷ്ട്രത്തിന്റെ സംസ്കാരം അവിടത്തെ ജനതയുടെ ഈശ്വരാഭിനിവേശം ജീവിതരീതി സ്വഭാവം പുരുഷാര്‍ത്ഥ ചതുഷ്ടയത്തോടുള്ള ആഭിമുഖ്യം എന്നിവയെ അഭിവ്യഞ്ജിപ്പിക്കും. സംസ്കാരമാണ് പൂര്ണത്വത്തിലേക്കുള്ള പുരോഗതി.
ഹൃദയത്തില്‍ നിന്നുദിച്ച വിജ്ഞാനത്തില്‍ നിന്നും അന്തര്ദര്ശനത്തില്നിന്നുമാണ് ഭാരതീയ സംസ്കൃതി ഉദയംകൊണ്ടത്. അതുകൊണ്ട് ഈ സംസ്കാരത്തിന്റെ ഉള്ളടക്കം തികച്ചും ആദ്ധ്യാത്മികമാണ്. ഹൃദയത്തില്‍ നിന്നുള്ള വിജ്ഞാനം ഈശ്വരനെ പുരസ്കരിച്ചും ജീവിതത്തിന്റെ അഗാധസത്യങ്ങളെക്കുറിച്ചുള്ള ഗാഢജ്ഞാനവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: