പള്ളുരുത്തി: മകളെ ബംഗളൂരിലെ ജോലിസ്ഥലത്ത് ആക്കിയശേഷം കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു ജ്യോതി. കൊച്ചി ഇന്റര്‍സിറ്റിയില്‍ 6 മണിക്ക് കയറുമ്പോള്‍ ഓര്‍ത്തിരുന്നില്ല ഒരു വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടിവരുമെന്ന്. ഇന്നലെ ഹൊസൂറിനടുത്ത് നടന്ന ട്രെയിനപകടം കണ്മുന്നില് കണ്ട നടുക്കം വിട്ടുമാറുന്നില്ല പള്ളുരുത്തി വാട്ടര്‍ലാന്റ് റോഡില്‍ കൊങ്കണിശ്ശേരി പറമ്പില്‍ നന്ദകുമാറിന്റെ ഭാര്യ ജ്യോതി നന്ദകുമാറിന്.
ട്രെയിന്‍ പുറപ്പെട്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞുകാണും വലിയൊരു ശബ്ദം കേട്ടതുമാത്രം ഓര്‍മ്മയുണ്ട്. താന്‍ യാത്രചെയ്ത ഡി-8 കമ്പാര്‍ട്ടുമെന്റില്‍ കൂട്ടക്കരച്ചില്‍. സീറ്റുകള്‍ക്കിടയില്‍ കാല് കുരുങ്ങിയപ്പോഴാണ് എന്തോ വലിയ അപകടം നടന്നത് ബോധ്യപ്പെട്ടത്. പിറകിലേക്ക് തിരിഞ്ഞുനോക്കിയപ്പോള്‍ പിന്‍സീറ്റിലിരുന്ന സ്ത്രീ രക്തത്തില്‍ കുതിര്‍ന്ന് നിശ്ചലയായി കിടക്കുന്നു. ഒന്നു ശബ്ദിക്കാന്‍പോലും പറ്റാത്ത അവസ്ഥ. തൊട്ടടുത്ത സീറ്റില്‍ ഇരുന്നിരുന്ന രണ്ട്വിദേശികളും കാല് ഞെരുങ്ങി അലമുറയിടുന്നുണ്ടായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ തീര്‍ത്തും നിസഹയാവസ്ഥയിലായിരുന്നു താനപ്പോഴെന്ന് ജ്യോതി പറയുന്നു.
ഡി 8 കമ്പാര്‍ട്ടുമെന്റില്‍ 29-ാം നമ്പര്‍ സീറ്റായിരുന്നു തന്റേതെന്ന് ജ്യോതി പറയുന്നു. യാത്ര തുടങ്ങിയപ്പോഴേക്കും 30-ാം നമ്പര്‍ സീറ്റിലേക്ക് മാറുകയായിരുന്നു. 29-ാം നമ്പര്‍ സീറ്റില്‍ തനിക്ക് പകരം സഞ്ചരിച്ചയാള്‍ക്ക് ഗുരുതര പരിക്കേറ്റതായി ജ്യോതി പറയുമ്പോള്‍ ചുണ്ടുകള്‍ വിറയ്ക്കുന്നു. മകള്‍ നിവേദിത എന്‍. കമ്മത്തിനെ ജോലിസ്ഥലത്ത് കൊണ്ടാക്കിയശേഷം പുലര്‍ച്ചെ നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ജ്യോതി. അപകടം അറിഞ്ഞ് നാട്ടുകാര്‍ എത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുമായിരുന്നില്ല. മൂന്നര മണിക്കൂറിനുശേഷം എത്തിയ റെസ്ക്യൂ ഫോഴ്സ് ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് തന്നെ പുറത്തെത്തിക്കുകയായിരുന്നു.
അറിയാവുന്ന ദൈവങ്ങളെയെല്ലാം വിളിച്ചുപോയി. ആംബുലന്‍സില്‍ രക്ഷാപ്രവര്‍ത്തകര്‍ അവിടുത്തെ വിജയാ ആശുപത്രിയില്‍ എത്തിച്ചു. മനസ്സില്‍നിന്നും അവിടെ നടന്ന സംഭവങ്ങള്‍ മായുന്നില്ല. കാലില്‍ അല്പം നീരുവന്നതൊഴിച്ചാല് മറ്റു കുഴപ്പങ്ങളൊന്നും സംഭവിച്ചില്ല. ബാംഗ്ലൂര്‍ ഇലക്ട്രോണിക് സിറ്റിയില്‍ അമ്മാവന്റെ മകന് ജിതിന്റെ വീട്ടിലാണ് ജ്യോതി ഇപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: