കൊച്ചി: വല്ലാര്‍പാടം ടെര്‍മിനലിലേക്ക് 24ന് തൊഴിലാളി മാര്‍ച്ചും കണ്‍വെന്‍ഷനും സംഘടിപ്പിക്കുമെന്ന് സേവ് കൊച്ചിന് പോര്‍ട്ട് പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചി തുറമുഖത്ത് ഇന്റര്‍ നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ (ഐസിടിടി) പ്രവര്‍ത്തനം ആരംഭിച്ചിട്ട് നാലു വര്‍ഷം പിന്നിട്ടു. കരാറുകാരായ ഡിപി വേള്‍ഡ് തുറമുഖത്തിന്റെ കാര്യത്തില്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്നും അവര്‍ പറഞ്ഞു.
കപ്പല്‍ ചാലിന്റെ ആഴം നിലനിര്‍ത്താനുള്ള ആവര്‍ത്തന ഡ്രെഡ്ജിങ്ങിന് തുറമുഖ ഖജനാവില്‍ നിന്നും പ്രതിവര്‍ഷം 160കോടി രൂപ ചിലവാക്കുന്നത് തുറമുഖത്തിന് കടുത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്. എന്നാല്‍ ഈ കപ്പല്‍ ചാലിന്റെ ഉപയോഗം 20ശതമാനം മാത്രമാണ്. കരാര്‍ പ്രകാരം ആഴം കൂടുതല്‍ ആവശ്യമുള്ള കപ്പലുകള്‍ പോര്‍ട്ട് ട്രസ്റ്റിനെ രേഖാമൂലം മുന്‍കൂട്ടി അറിയിക്കണമെന്ന വ്യവസ്ഥയും ഡിപി വേള്‍ഡ് പാലിക്കാറില്ല.
ബജറ്റിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ക്കുന്ന എംപിമാരുടെ യോഗത്തില്‍ വിഷയം ഗൗരവമായി ഉന്നയിക്കണമെന്നും സേവ് കൊച്ചിന് പോര്‍ട്ട് ഭാരവാഹികള്‍ പറഞ്ഞു. ശ്രദ്ധക്ഷണിക്കലുകള്‍ വിജയത്തിലെത്തിയില്ലെങ്കില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും പാര്‍ലമെന്റ് മാര്‍ച്ചും സമഘടിപ്പിക്കും. ജില്ലയിലാകെ വാഹന പ്രചാരണ ജാഥകളും പ്രചാരണ പരിപാടികളും സംഘടിപ്പിക്കുമെന്നും സേവ് കൊച്ചിന് പോര്‍ട്ട് ഭാരവാഹികള്‍ പറഞ്ഞു. ചെയര്മാന് എ. സി. ജോസ്, ജനറല്‍ കണ്‍വീനര്‍ കെ. ചന്ദ്രന്‍പിള്ള, രക്ഷാധികാരികളായ അഡ്വ. തമ്പാന് തോമസ്, പി. രാജു, പി. എം. മുഹമ്മദ് ഹനീഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: