കൊച്ചി: മൂന്നു പതിറ്റാണ്ടുകളായി അനിശ്ചിതാവസ്ഥയില്‍ തുടരുന്ന ഗോശ്രീ-മാമംഗലം റോഡ് പ്രാവര്‍ത്തികമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്. സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ജനസഭകള്‍ വിളിച്ചു കൂട്ടുമെന്ന് ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെന്റ് വാച്ച് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
1995ല്‍ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണത്തോട് ബന്ധപ്പെട്ട് ബാനര്‍ജി റോഡിലുണ്ടാകാന്‍ സാധ്യതയുള്ള ഗതാഗതക്കുരുക്കിന് പ്രതിവിധിയായാണ് ഇന്നു ഗോശ്രീ-മാമംഗലം റോഡ് എന്നറിയപ്പെടുന്ന പച്ചാളം- മാമംഗലം റോഡ് പ്രഖ്യാപിച്ചത്. റോഡ് നിര്‍മാണത്തിന്റെ മുന്നൊരുക്കമെന്ന നിലയില്‍ കഴിഞ്ഞ മുപ്പതു വര്‍ഷമായി റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഭൂമി ക്രയവിക്രയങ്ങള്‍ സാധ്യമല്ലാത്ത വിധം മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. അത്യാവശ്യസാഹചര്യങ്ങളില്‍ പോലും ഭൂമി വില്ക്കാന് കഴിയാതെ ബുദ്ധിമുട്ടുകയാണ് പ്രദേശവാസികള്‍. ഇവിടെ യാതൊരു നിര്‍മാണവും അധികൃതര്‍ അനുവദിക്കുന്നില്ല.
പൊറ്റക്കുഴി മുതല്‍ മാമംഗലം വരെ റോഡനിരുവശവുമുള്ള ഭൂമി ഏറ്റെടുക്കാന്‍ 1500കോടി രൂപ വേണമെന്നും അത്രയും വലിയ തുക ചെലവഴിക്കാനില്ലാത്തതുകൊണ്ട് പദ്ധതി നടപ്പിലാകില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. തുക പെരുപ്പിച്ച് കാണിച്ച് പദ്ധതി ഇല്ലാതാക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നതെന്ന് ഗ്രേറ്റര്‍ കൊച്ചിന് ഡെവലപ്മെന്റ് വാച്ച് ജനറല്‍ സെക്രട്ടറി ഫെലിക്സ്. ജെ. പുല്ലൂടന്‍ ആരോപിച്ചു.
ഈ വിഷയങ്ങള്‍ ഉന്നയിച്ച് പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി 15ന് പൊറ്റക്കുഴിയിലും, 22ന് മാമംഗലത്തും മാര്‍ച്ച് 1ന് പച്ചാളത്തും വൈകിട്ട് 3.30ന് ജനസഭകള്‍ വിളിച്ചു കൂട്ടും. കൊച്ചിയിലെ കായല്‍ ഗതാഗതം ശക്തമാക്കുന്നതിന്റെ പ്രാരംഭനടപടി എന്ന രീതിയില്‍ 19ന് കടമക്കുടി വരാപ്പുഴ എന്നീസ്ഥലങ്ങളോടടുത്തുള്ള കായല്‍ പരപ്പുകളില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലുമായി ചേര്‍ന്ന് സൈറ്റ് വിസിറ്റ് നടത്തുമെന്നും മാര്‍ച്ച് 8ന് വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാര്‍ നടത്തുമെന്നും ജിസിഡിഡബ്ല്യു ഭാരവാഹികള്‍ അറിയിച്ചു. സംഘാടകസമിതി ചെയര്മാന് ജോര്‍ജ് കാട്ടുനിലത്ത്, കണ്‍വീനര്‍മാരായ അഡ്വ. മേരിദാസ് കല്ലൂര്‍, ജോസി മാത്യു, കെ. എ. ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: