തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ ഓവറോള്‍ കിരീടം രാജ്യത്തിന്റെ അതിര്‍ത്തികാക്കുന്ന പട്ടാള ടീമിന്. സ്വര്‍ണ്ണവേട്ടയില്‍ സര്‍വ്വകാല റെക്കോര്‍ഡാണ് സര്‍വ്വീസസ് നടത്തിയത്. കേരളത്തിന്റെയും ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്.
91 സ്വര്‍ണ്ണവും 33 വെള്ളിയും 35 വെങ്കലവുമടക്കം 159 മെഡലുകള്‍ നേടിയാണ് പട്ടാളക്കൂട്ടം ഹാട്രിക്ക് കിരീടം സ്വന്തമാക്കിയത്. 54 സ്വര്‍ണ്ണവും 47 വെള്ളിയും 61 വെങ്കലവുമടക്കം 162 മെഡലുകളുമായി കേരളം രണ്ടാം സ്ഥാനം സ്വന്തമാക്കി.
39 സ്വര്‍ണ്ണം 40 വെള്ളി 27 വെങ്കലവുമടക്കം 106 മെഡലുകളുമായി ഹരിയാന മൂന്നാം സ്ഥാനവും 30 സ്വര്‍ണ്ണവും 43 വെള്ളിയും 49 വെങ്കലവുമടക്കം 122 മെഡലുകളുമായി മഹാരാഷ്ട്ര നാലാം സ്ഥാനവും സ്വന്തമാക്കി. 1985-മുതല്‍ ദേശീയ ഗെയിംസിന് പുതിയ രൂപവും ഭാവവും വന്നതിനു ശേഷം ഏതെങ്കിലും ടീം മെഡല്‍ പട്ടികയില്‍ മൂന്നു തവണ ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത് ആദ്യം. അതും ഹാട്രിക് നേട്ടത്തോടെ. ഗെയിംസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ കേരളം നടത്തിയത്.
1999ല്‍ മണിപ്പൂരില്‍ 52 സ്വര്‍ണ്ണവും 34 വെള്ളിയും 22 വെങ്കലവുമടക്കം 108 മെഡലുകള്‍ നേടിയതാണ് കേരളത്തിന്റെ ഇതിന് മുമ്പത്തെ ഏറ്റവും മികച്ച പ്രകടനം. എന്നാല്‍ ഇത്തവണ സ്വന്തം മണ്ണില്‍ ആ പ്രകടനം നടത്താന്‍ കേരളതാരങ്ങള്‍ക്ക് കഴിഞ്ഞില്ല. അത്ലറ്റിക്സിലും കനോയിങ് കയാക്കിലും തുഴച്ചിലിലും നീന്തല്‍ക്കുളത്തിലും നടത്തിയ മിന്നുന്ന പ്രകടനമാണ് കേരളത്തിന്റെ സ്വര്‍ണ്ണവേട്ടക്ക് കരുത്തേകിയത്.
റാഞ്ചി ദേശീയ ഗെയിംസിനെ അപേക്ഷിച്ച് മെഡല്‍ വേട്ടയില്‍ കേരളവും സര്‍വ്വീസസും വന്‍ മുന്നേറ്റമാണ് നടത്തിയത്. റാഞ്ചിയില്‍ 70 സ്വര്‍ണ്ണം നേടിയ സര്‍വ്വീസസ് ഇത്തവണ പതിനഞ്ചെണ്ണം കൂടുതല്‍ നേടി. കഴിഞ്ഞ ഗെയിംസില്‍ 30 സ്വര്‍ണ്ണം നേടിയ കേരളം 42 സ്വര്‍ണ്ണമാണ് ഇത്തവണ പിടിച്ചെടുത്തത്. കഴിഞ്ഞ ഗെയിംസില്‍ 42 സ്വര്‍ണ്ണം നേടി രണ്ടാം സ്ഥാനത്തായിരുന്ന മണിപ്പൂരിന് ഇത്തവണ 20 സ്വര്‍ണ്ണം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. മാത്രമല്ല ഹരിയാനക്കും മഹാരാഷ്ട്രക്കും ഝാര്‍ഖണ്ഡിനും ദല്ഹിക്കുമെല്ലാം സ്വര്‍ണ്ണനേട്ടത്തില്‍ കനത്ത ഇടിവു സംഭവിച്ചതിനും ഇത്തവണത്തെ ദേശീയ ഗെയിംസ് സാക്ഷ്യം വഹിച്ചു.
അത്ലറ്റിക്സില് കേരളം തങ്ങളുടെ അധീശത്വം ഇത്തവണയും അരക്കിട്ടുറപ്പിച്ചു. 2011-ലെ റാഞ്ചി ഗെയിംസില്‍ ഒമ്പത് സ്വര്‍ണ്ണവും 10 വെള്ളിയും 8 വെങ്കലവുമടക്കം 27മെഡലുകള്‍ നേടിയാണ് കേരളം കിരീടം നിലനിര്‍ത്തിയതെങ്കില്‍ ഇത്തവണ 13 സ്വര്‍ണ്ണവും 13 വെള്ളിയും എട്ട് വെങ്കലവുമടക്കം 34 മെഡലുകളാണ് കേരളതാരങ്ങള്‍ ട്രാക്കില്‍ നിന്നും ഫീല്‍ഡില്‍ നിന്നുമായി നേടിയത്. 9 സ്വര്‍ണ്ണവും 8 വെള്ളിയും 3 വെങ്കലവുമടക്കം 20 മെഡലുകള്‍ സര്‍വ്വീസസ് സ്വന്തമാക്കി. മൂന്ന് വീതം സ്വര്‍ണ്ണവും വെള്ളിയും അഞ്ച് വെങ്കലവുമടക്കം 11 മെഡലുകളുമായി ഹരിയാനയാണ് മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: