തിരുവനന്തപുരം: 2012ലെ സ്പോര്‍ട്സ് പോളിസി സമഗ്രമായി പരിഷ്കരിച്ച് കായിക രംഗത്ത് വന്‍ മുന്നേറ്റത്തിനുള്ള പദ്ധതികളാണ് പുതിയ കായിക നയത്തില്‍ സര്‍ക്കാര്‍ ആവിഷ്കരിക്കുന്നതെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു.
ഇതിനായി കേന്ദ്ര കായിക വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഗ്വാളിയറിലെ എല്എന്യുപിഇ ആക്ടിങ് വൈസ് ചാന്‍സലറുമായ ജി.എസ്.ജി അയ്യങ്കാര്‍ ചെയര്‍മാനും ഒളിമ്പ്യന്‍ ഡോ.പി.ടി ഉഷ, കുരുക്ഷേത്ര യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ പ്രൊഫ. ഡോ. ദലീല് സിംഗ് ചൗഹാന്, ഷൂട്ടിങ് കോച്ച് സണ്ണി തോമസ് എന്നിവര്‍ മെമ്പര്‍മാരും കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഡോ. ബിനുജോര്‍ജ്ജ് വര്‍ഗ്ഗീസ് കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിറ്റിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നാഷണല്‍ ഗെയിംസില്‍ വിജയികളായ എല്ലാവര്ക്കും അര്‍ഹമായ സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സ്വര്‍ണ്ണ മെഡല്‍ കിട്ടിയവര്‍ക്ക് അഞ്ച് ലക്ഷവും വെളളികിട്ടിയവര്ക്ക് മൂന്ന് ലക്ഷവും വെങ്കലം കിട്ടിയവര്‍ക്ക് രണ്ട് ലക്ഷവും രൂപ വീതമാണ് നല്‍കുക.
കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ സ്പോര്‍ട്സ് യൂണിവേഴ്സിറ്റി പ്രവര്‍ത്തനവും തുടങ്ങും.
കേന്ദ്ര സഹായത്തിനായി മുഖ്യമന്ത്രി പ്രധാനമന്ത്രിക്കും കായിക മന്ത്രിക്കും കത്ത് എഴുതിയിട്ടുണ്ട്. ജി.വി രാജ സ്പോര്‍ട്സ് സ്കൂളിന്റെ പുനരുദ്ധാരണത്തിന് വിദ്യാഭ്യാസ വകുപ്പും സ്പോര്‍ട്സ് വകുപ്പും ചേര്‍ന്ന് അടിയന്തര നടപടി സ്വീകരിക്കും. കോഴിക്കോട് ഒരു സ്പോര്‍ട്സ് സ്കൂള്‍ കൂടി അടുത്ത വര്‍ഷം തുടങ്ങും. കൂടാതെ കോട്ടയം ചിങ്ങവനത്തും ഒരു സ്പോര്‍ട്സ് കോളേജ് തുടങ്ങും. കായിക താരങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പ്രത്യേക പരിശീലന സൗകര്യങ്ങളും കോളേജില്‍ ഒരുക്കും.
സംസ്ഥാനത്തെ 250 തസ്തികകളിലേക്ക് കായിക താരങ്ങളെ ഉടന്‍ നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു. നാഷണല്‍ ഗെയിംസില്‍ വ്യക്തിഗത മെഡലുകള്‍ കിട്ടിയ എല്ലാവര്ക്കും സാധാരണ നിലയിലുളള തസ്തികകളില്‍നിന്ന് ഉയര്‍ന്ന തസ്തികയില്‍ ഉടന്‍ നിയമനം നല്‍കും. നിലവില്‍ സര്‍ക്കാര്‍ ജോലിയുളള വിജയികള്‍ക്ക് ഇന്‍ഗ്രിമെന്റ് നല്‍കും.
പുതിയ സ്റ്റേഡിയങ്ങളും കോര്‍ട്ടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഏറ്റവും നല്ല നിലയില്‍ സംരക്ഷിക്കും. തിരുവനന്തപുരം പാളയത്തുളള സ്ക്വാഷ് കോര്‍ട്ട്, ജിമ്മിജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയുടെ പരിപാലന ചുമതല സംസ്ഥാന സ്പോര്‍ട്സ് വകുപ്പ് ഡയറക്ടര്‍ക്കായിരിക്കും.
കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയം, തൃശ്ശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയം, കൊല്ലം കോര്പ്പറേഷന് സ്റ്റേഡിയം, തൃശ്ശൂര്‍ വികെഎന്‍ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയം, കൊല്ലം ഹോക്കി സ്റ്റേഡിയം, കുമാരപുരം ടെന്നീസ് കോര്‍ട്ട് എന്നിവയുടെ പരിപാലന ചുമതല അതത് ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും. കണ്ണൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, പിരപ്പന്‍കോട് ഡോ.അംബേദ്കര്‍ നീന്തല്‍ക്കുളം, കോഴിക്കോട് വി.കെ.കെ.ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയുടെ പരിപാലന ചുമതല കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനായിരിക്കും.
കായിക പ്രതിഭകള്‍ക്ക് മികച്ച പരിശീലകരെ നല്‍കും. പരിശീലനത്തിനായി കായിക ഉപകരണങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യും. സ്പോണ്‍സര്‍മാരുടെ പങ്കാളിത്തത്തില്‍ അര്‍ഹിക്കുന്ന എല്ലാ കായിക പ്രതിഭകളുടേയും സാമ്പത്തിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതാണ്.
സമഗ്രമായ ഒരു സ്പോര്‍ട്സ് ടൂറിസം പദ്ധതി നടപ്പിലാക്കും.
കേന്ദ്ര ഗവണ്മെന്റിന്റെ സഹായത്തോടുകൂടി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നടപടിയുണ്ടാവും. നാഷണല്‍ ഗെയിംസിനു വേണ്ടി വാങ്ങിയ ജിംനാസ്റ്റിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുളള സ്പോര്‍ട്സ് ഉപകരണങ്ങള്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലിന് നല്‍കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: