കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും ബദലായി ഭാരതീയ ദര്‍ശനങ്ങളെ ക്രോഡീകരിച്ച് സാമൂഹിക പുനഃനിര്മിതിയുടെ പുതിയ പാത തുറന്നുതന്ന സമഗ്രമാനവികതയുടെ സ്രഷ്ടാവായിരുന്നു ദീനദയാല്‍ ഉപാദ്ധ്യായ.
മഹാനായ ചിന്തകനും രാഷ്ട്രീയ ദാര്‍ശനികനും, ദേശീയവാദിയും അതിലുപരി കര്‍മ്മയോഗിയുമായ യുഗപുരുഷന്. ആദര്‍ശങ്ങള്‍ പറയുകയല്ല, മറിച്ച് ജീവിതത്തില്‍ പകര്‍ത്തി നമുക്ക് കാണിച്ചുതന്ന മഹാത്മാവ്. തത്വവും പ്രയോഗവും എന്നത് അറിവിന്റെയും ജീവിതത്തിന്റെയും ഏത് മേഖലയിലും പ്രധാനമാണ്. ഇത് സമഞ്ജസമായി സമ്മേളിക്കുന്നതാണ് ദീനദയാല്‍ ഉപാദ്ധ്യായയുടെ ജീവിതം. പ്രവൃത്തിയിലും ചിന്തയിലും ചുറ്റുമുള്ള ദരിദ്രനാരായണന്മാരെ കണ്ടെത്തിയ വ്യക്തിത്വം. അനുഭവങ്ങളും ആത്മവേദനകളും ആത്മസംഘര്‍ഷങ്ങളും തന്റെ ചിന്തയിലും പ്രവൃത്തിയിലും ഏല്പിച്ച സ്വാധീനത്തില്‍ നിന്നും കണ്ടെത്തിയ ഏകാത്മ മാനവദര്‍ശനം.
ഭാരത ജനതയ്ക്കു എന്നും എപ്പോഴും ഉപയോഗിക്കാനും ആശ്രയിക്കാനും കഴിയുന്ന ആനുകാലിക പ്രസക്തിയുള്ള ഒരു ദര്‍ശനം. ഈ സമഗ്ര മാനവികതയുടെ ദര്‍ശനത്തിന് കാലികമായും കാലാതീതവുമായ പ്രസക്തിയുണ്ടെന്നു തെളിയിക്കുന്ന സന്ദര്‍ഭങ്ങളാണ് ലോകത്ത് ഇന്നു നാം കണ്ടുകൊണ്ടിരിക്കുന്ന സൈദ്ധാന്തിക അധഃപതനം.
മുതലാളിത്തത്തിന്റെ മുന്നേറ്റത്തിനും അതിന്റെ ആപല്കരമായ നീരാളി പിടുത്തത്തിനും മറുമരുന്നായി ലോകത്ത് ഉയര്‍ന്നുവന്ന തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തില്‍ അധിഷ്ഠിതമായ സോഷ്യലിസ്റ്റ് ഭരണക്രമം അത് ഉദയം ചെയ്ത നാട്ടില്‍ തന്നെ ചരമമടയുകയും ചെയ്തു. അതിന് ബദലായി മനുഷ്യന്റെ സര്‍വ്വാത്മകമായ പുരോഗതി ലക്ഷ്യം വച്ചുകൊണ്ടു തികച്ചും ഭാരതീയ ദര്‍ശനത്തില്‍ അധിഷ്ഠിതമായ ഒരാദര്‍ശ സംഹിതയ്ക്ക് പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ രൂപം നല്കി.
1916 സപ്തംബര്‍ 25നാണ് ഉത്തര്‍പ്രദേശിലെ ചന്ദ്രബാന്‍ (ഇപ്പോള്‍ അറിയപ്പെടുന്നത് ദീനദയാല്‍ ദാം) എന്ന സ്ഥലത്ത് ഒരു സാധാരണ കുടുംബത്തില്‍ ദീനദയാല്‍ജി ജനിച്ചത്. അച്ഛന് പ്രസിദ്ധനായ ഒരു ജ്യോതിഷിയും അമ്മ ആത്മീയ കാര്യങ്ങളില്‍ താല്പര്യമുള്ള ഒരു സാധാരണ വ്യക്തിയുമായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ അച്ഛനും പിന്നെ അമ്മയും നഷ്ടപ്പെട്ട ദീനദയാല്‍ജിയുടെ ബാല്യം കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു.
അനാഥത്വവും കഷ്ടപ്പാടുകളുമാണ് അദ്ദേഹത്തിന്റെ ആത്മശക്തിയെ ബലപ്പെടുത്തിയതും ഒപ്പം തന്റെ ഉള്ളിലെ ആത്മവീര്യത്തിന്റെ അഗ്നിജ്വാലയെ കെടാതെ സൂക്ഷിച്ചതും. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് സംഘത്തിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായി മാറിയത് ചരിത്ര നിയോഗം.
ശ്യാമപ്രസാദ് മുഖര്‍ജി, നെഹ്രുവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവച്ച് 1951 ഒക്ടോബര്‍ മാസം 21-ന് ഭാരതീയ ജനസംഘത്തിന് രൂപം നല്കി. ഈ സമയം ജനസംഘപ്രവര്ത്തനത്തിന് ശക്തിപകരാന്‍ രാഷ്ട്രീയ സ്വയംസേവക സംഘം നല്കിയ മുഴുവന്‍ സമയ പ്രവര്‍ത്തകനാണ് ദീനദയാല്‍ ഉപാദ്ധ്യായ. 1953 ജനുവരിയില്‍ കാണ്‍പൂരില്‍ കൂടിയ ആദ്യഅഖിലേന്ത്യാ സമ്മേളനത്തില്‍ വച്ച് ദീനദയാല്‍ ഉപാദ്ധ്യായയെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.
ചുരുങ്ങിയ കാലംകൊണ്ടുതന്നെ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നിഴല്‍പോലെ നിന്നുകൊണ്ട് ജനസംഘത്തെ ഒരു ദേശീയ സംഘടനയായി ഉയര്‍ത്താന്‍ ദീന്ദയാല്ജിക്കു കഴിഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തിക്കൊണ്ട് മുഖര്‍ജി പറഞ്ഞത് രണ്ട് ദീനദയാല്മാരെക്കൂടി ലഭിച്ചാല്‍ ഭാരതത്തിന്റെ ഭൂപടം ഞാന്‍ മാറ്റിവരച്ചേനെ എന്നാണ്. അതില്‍ നിന്നുതന്നെ എന്താണ് ദീനദയാല്‍ജി എന്നു നമുക്കു മനസ്സിലാക്കാം. ദീനദയാല്‍ജി ഒരു വ്യക്തി മാത്രമായിരുന്നില്ല.
1953 ജൂണ്‍ 23ന് കശ്മീരില്‍ വച്ച് ദുരൂഹ സാഹചര്യത്തില്‍ ഭാരതത്തിന്റെ പ്രതിപക്ഷ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി മരണപ്പെട്ടപ്പോള്‍ ജനസംഘ രാഷ്ട്രീയത്തില്‍ അനുഭവപ്പെടുമായിരുന്ന ശൂന്യതയില്‍ പ്രവര്‍ത്തകരുടെ മുന്നില്‍ നിന്ന് ആദര്‍ശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒരു ചെറിയ കണികപോലും ചോര്‍ന്നുപോകാതെ കാറ്റത്ത് ആടിയുലഞ്ഞു അണയാന്‍ പോകുന്ന ചെറുതിരി നാളത്തെ രണ്ടു കൈയും കൂട്ടിപ്പിടിച്ച് എങ്ങനെ സംരക്ഷിച്ച് പ്രകാശപൂരിതമാക്കുന്നുവോ അതേ രീതിയില്‍ വളരെ സൂക്ഷ്മതയോടെ ആദര്‍ശനിഷ്ഠയോടെ സംഘടനയെ നയിക്കാന്‍ ദീനദയാല്‍ജിക്കു കഴിഞ്ഞു.
അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനമാണ് ഭാരതീയ ജനതാപാര്‍ട്ടിയെ ഇന്നത്തെ നിലയില്‍ വളര്‍ന്നുവരാന്‍ സഹായിച്ച അടിത്തറ. 1967 ല്‍ കോഴിക്കോട്ടുവച്ച് നടന്ന ജനസംഘത്തിന്റെ പതിനാലാമത് അഖിലേന്ത്യാ സമ്മേളനത്തില്‍ അദ്ദേഹത്തെ അഖിലേന്ത്യാ അദ്ധ്യക്ഷനായി തെരഞ്ഞെടുത്തു. അതില്‍ അദ്ദേഹം നടത്തിയ പ്രസംഗം അവിസ്മരണീയമായിരുന്നു. ഏകാത്മ മാനവ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഒരു കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ നടപടി തുടങ്ങിയ സന്ദര്‍ഭത്തിലാണ് വിധി അദ്ദേഹത്തെ നമ്മളില്‍ നിന്ന് പിടിച്ചുകൊണ്ടുപോയത്. 1968 ഫെബ്രുവരി 11-ന് കാശിക്കും മുഗള്‍സരായിക്കുമിടയിലുള്ള റെയില്‍വേ പാളത്തില്‍ അദ്ദേഹത്തിന്റെ മൃതശരീരം കണ്ടെത്തുകയായിരുന്നു. എന്തിന് കൊന്നു, ആര് കൊന്നു എന്നുള്ളത് ഒരു സമസ്യയായി ഇന്നും നിലനില്ക്കുന്നു.
നമ്മുടെ സംസ്കാരം ഊന്നല്‍ നല്‍കുന്നത് വ്യക്തിയുടെ സമ്പൂര്‍ണ്ണ വികസനമാണ്; ഭൗതികവും ആത്മീയവുമായ വികസനം. വ്യക്തിക്ക് സമൂഹത്തോടുള്ള കാഴ്ചപ്പാട് സംഘര്ഷാത്മകമല്ല മറിച്ച് അത് ഭാവാത്മകമാണ്. ഒരു വ്യക്തി വളര്‍ന്നു സമൂഹമാകും. സമൂഹം വളര്‍ന്നു രാഷ്ട്രമായി മാറും. അപ്പോള്‍ രാഷ്ട്ര നിര്‍മ്മാണത്തിന് ഏറ്റവും വലിയ ഘടകം വ്യക്തിയാണ്. വ്യക്തി നിര്‍മാണമാണ്. അത് മനസ്സിലാക്കിയാണ് ഏകാത്മ മാനവ ദര്‍ശനത്തിന് രൂപം നല്‍കിയത്. വ്യക്തിക്കും സമാജത്തിനും രാഷ്ട്രത്തില്‍ പ്രാധാന്യമുണ്ട്. സാമൂഹിക ധര്‍മ്മത്തെക്കാള്‍ വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം നല്‍കുന്നതാണ് പാശ്ചാത്യസംസ്കാരം. നമ്മുടെ സംസ്കാരം വ്യക്തിയെയും സമൂഹത്തെയും സര്‍വ്വചരാചരങ്ങളെയും നമ്മുടെ അസ്തിത്വത്തിന്റെ ഭാഗമായി കണ്ടുകൊണ്ട് സമഭാവനയോടെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ഈ രണ്ടു രീതികളും വിലയിരുത്തുമ്പോള്‍ നമ്മുടെ സംസ്കാരം മഹത്വമാണെന്ന് ദീനദയാല്‍ജി ഏകാത്മ മാനവ ദര്‍ശനത്തിലൂടെ നമ്മെ പഠിപ്പിച്ചു.
1968 ല്‍ വിധി അദ്ദേഹത്തെ നമ്മില്‍നിന്നും അകറ്റിയെങ്കിലും അദ്ദേഹം പകര്‍ന്നു നല്കിയ ആദര്‍ശത്തിന്റെ തീജ്വാല പൂര്‍ണ്ണശോഭയോടെ ഇന്നും നമ്മുടെ ദേശീയ രാഷ്ട്രീയത്തില്‍ ജ്വലിച്ച് നില്ക്കുന്ന കാഴ്ചയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്. അദ്ദേഹം പകര്‍ന്നു നല്കിയ സംഘടനാ പാടവവും ആദര്‍ശ നിഷ്ഠയും ദീര്‍ഘദര്‍ശനവും ജനഹൃദയത്തില്‍ കൂടുതല്‍ ശക്തിയോടെ വേരൂന്നുകയാണ്.
ദീനദയാല്‍ജിയുടെ വ്യക്തിത്വം ഒരിക്കലും രാഷ്ട്രീയരംഗത്ത് മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ടുള്ളതല്ല. ഭൗതിക മേഖലയിലെ ആഡംബരങ്ങളും സുഖഭോഗങ്ങളും ഒരിക്കല്‍ പോലും അദ്ദേഹത്തെ സ്വാധീനിച്ചില്ല. ദീനദയാല്‍ജിയുടെ മരണത്തെ തുടര്‍ന്ന് ചുമതല ഏറ്റെടുത്തപ്പോള്‍ അടല്‍ജി പറഞ്ഞ കാര്യം ഒരിക്കല്‍ വായിക്കാനിടയായി. ‘മേഘപാളികള്‍ക്കുള്ളില്‍ നിന്നു പുറത്തുവന്ന സൂര്യനാണ് ശ്രീ ദീനദയാല്‍, സുഗന്ധംകൊണ്ടു നിറച്ച ഒരു പൂര്ണ്ണകുംഭമായിരുന്നു അദ്ദേഹം. കുംഭം ഉടഞ്ഞെങ്കിലും അതില്‍ നിറച്ചിരുന്ന സുഗന്ധം നാലുപാടും പടര്‍ന്നു കയറുകയാണ്.”
ഏകാത്മമാനവ ദര്‍ശനം എന്ന ഒരാദര്‍ശ സംഹിത രൂപപ്പെടുത്തുമ്പോഴും അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചത് അതു കൂടുതല്‍ മനസ്സിലാക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്ന ആദര്‍ശ നിഷ്ഠയുള്ള ഒരു പ്രവര്‍ത്തക നിരയാണ്. ഒരു തത്വശാസ്ത്രത്തിന്റെ പ്രസക്തിയും നിലനില്‍പ്പും അത്തരത്തിലുള്ള ഒരു ഗണത്തിന്റെ വളര്‍ച്ചയിലാണ്. അതിന്റെ അഭാവത്തിലാണ് പല പ്രത്യയശാസ്ത്രങ്ങളും ഇന്ന് തകര്‍ന്നടിഞ്ഞത്. എന്നാല്‍ കാലം കഴിയുംതോറും പൊതുപ്രവര്‍ത്തന രംഗത്തും രാഷ്ട്രീയരംഗത്തും കുടുതല്‍ ആദര്‍ശ തീവ്രതയോടെ കടന്നുവരുന്ന ഒരു പുത്തന്‍ തലമുറയുടെ ശക്തിയാണ് ഏകാത്മ മാനവ ദര്‍ശനത്തെ അജയ്യമായി നിലനിര്‍ത്തുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സന്ദേശം ഭാരതീയ ദര്ശനത്തിന്റെതാണ്. ദീനദയാല്‍ജി ജീവിച്ചു കാണിച്ചുതന്ന പാതയിലൂടെ തളരാതെ, പതറാതെ മുന്നോട്ടു പോകാന്‍ നമുക്ക് കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: