2015-ഭാരതത്തെ സംബന്ധിച്ച് വളരെയേറെ ശുഭപ്രതീക്ഷ നല്‍കുന്നതാണ്. ദാവോസില്‍ നടന്ന ലോകസാമ്പത്തികഫോറത്തിന്റെ വിലയിരുത്തലും ഇത് ശരിവെക്കുന്നു.
ആഗോളമാന്ദ്യത്തിന്റെ പിടിയിലമര്‍ന്ന ലോകസമ്പദ്വ്യവസ്ഥകളില്‍ ഭാരതം വേറിട്ടുനില്‍ക്കുകയും മികച്ച വളര്‍ച്ചാനിരക്ക് കൈവരിക്കുകയും ചെയ്യുമെന്നാണ് അവരുടെ വിലയിരുത്തല്‍.
എട്ടുമാസത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷമായും സത്യസന്ധമായും വിലയിരുത്തുന്ന ആര്‍ക്കും മറിച്ചൊരഭിപ്രായമുണ്ടാകാനിടയില്ല.
മികച്ച നേതൃത്വം, നൂതനമായ ആശയങ്ങള്‍, രൂപവും ഭാവവും മാറ്റിക്കൊണ്ടുള്ള ഭരണപരിഷ്കരണങ്ങള്‍, കാലവിളംബമില്ലാത്ത നടപടികള്‍ അഴിമതിക്കെതിരായ ഉറച്ച നിലപാടുകള്‍, ഒരു സര്‍ക്കാരിന് അവശ്യം വേണ്ട എല്ലാ ഗുണങ്ങളുമുണ്ട് മോദിസര്‍ക്കാരില്‍.
പത്തുവര്‍ഷത്തെ യുപിഎ ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും പ്രീണനനയങ്ങളും നമ്മുടെ സമ്പദ്വ്യവസ്ഥയെ ആകെ തളര്‍ത്തിയിരുന്നു. രൂപയുടെ വിലത്തകര്‍ച്ചയും കാലിയായ ഖജനാവും അതിരൂക്ഷമായ വിലക്കയറ്റവുമായിരുന്നു മന്മോഹന്സിങ്ങ് വേദി വിട്ടൊഴിയുമ്പോള്‍ മോദിക്ക് കൈമാറിയ ആസ്തികള്‍. എന്നാല്‍, മോദിയുടെ കരുത്തുറ്റ നേതൃത്വത്തില്‍ രാജ്യം വളരെ പെട്ടെന്നുതന്നെ പുരോഗതിയും മികച്ച വളര്‍ച്ചയും കൈവരിക്കുന്നതാണ് കണ്ടത്. വളര്‍ച്ചാനിരക്ക് 4.5 ശതമാനത്തില്‍നിന്ന് 5.4 ശതമാനം എന്ന നിലയിലേക്ക് ഉയര്‍ത്താനും നാണയപ്പെരുപ്പം അഞ്ച് ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുവരാനും മോദിക്ക് കഴിഞ്ഞു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടായ കുറവും ചില ധീരനടപടികളും അവശ്യസാധനങ്ങളുടെ വില നിയന്ത്രണവിധേയമാക്കുകയും അവ യഥേഷ്ടം ലഭ്യമാകുന്ന സാഹചര്യത്തിന് വഴിയൊരുക്കുകയും ചെയ്തു.
വിദേശരംഗത്തും മോദി സര്‍ക്കാര്‍ മികച്ച നേട്ടമുണ്ടാക്കി. വഷളായ വിദേശബന്ധങ്ങള്‍ ശക്തമാക്കുകയും അമേരിക്ക, ഫ്രാന്‍സ്, റഷ്യ, ജപ്പാന് തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് സാങ്കേതിക- കൈ മാറ്റമുള്‍പ്പെടെ രാജ്യത്ത് വന്‍തൊഴിലവസരങ്ങള്‍ക്ക് സാധ്യതയൊരുക്കുന്ന കരാറുകളില്‍ ഒപ്പുവെച്ചു. അമേരിക്കയെ പിണക്കാതെ പരമ്പരാഗത സുഹൃത്തുക്കളായ റഷ്യയുമായി ഇരുപത് കരാറുകളിലാണ് ഇങ്ങനെ ഒപ്പുവെച്ചത്.
ലോകവ്യാപാര കരാറിനെതിരായ വീറ്റോയും കാര്‍ഷിക സബ്സിഡി സംബന്ധിച്ച് ഭാരതത്തിന് അനുകൂലമായി ധാരണയുണ്ടാക്കാന്‍ കഴിഞ്ഞതും കശ്മീരിലെ തെരഞ്ഞെടുപ്പും മോദിസര്‍ക്കാരിന്റെ എടുത്തുപറയാവുന്ന നേട്ടങ്ങളാണ്. സ്വാതന്ത്ര്യപ്രാപ്തിയോടെ തന്നെ സംഘര്‍ഷഭൂമിയായി മാറിയ കശ്മീരില്‍ സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തുക എന്നത് അസാധ്യമായിട്ടാണ് ഇതുവരെയുള്ള എല്ലാ സര്‍ക്കാരുകളും കരുതിയിരുന്നത്.
എന്നാല്‍ ഇത്തവണത്തെ കശ്മീര്‍ തെരഞ്ഞെടുപ്പ് ചരിത്രമായിരിക്കുന്നു. വെടിയൊച്ചയും രക്തച്ചൊരിച്ചിലുമില്ലാതെ ബഹുജന പങ്കാളിത്തത്തോടെ സമാധാനപരമായി തെരഞ്ഞെടുപ്പ് നടന്നു.
ഇതിനെല്ലാം മേലെയാണ് മോദിസര്‍ക്കാരിന്റെ ശ്രദ്ധേയമായ പദ്ധതികളുംപരിപാടികളും. പ്രധാനമന്ത്രി ജന്‍ധന്‍യോജന, മേക്ക് ഇന്‍ ഇന്ത്യ, ആദര്‍ശ് സംസദ് യോജന, സ്വഛ് ഭാരത്, സ്കില്‍ ഇന്ത്യ എന്നിവ ചിലത് മാത്രം.
ഇപ്പോള്‍ ആസൂത്രണ കമ്മീഷന് ബദലായി രൂപംനല്കിയ നിതി ആയോഗ് ഭാരതത്തിന്റെ നാളിതുവരെയുള്ള വികസന കാഴ്ചപ്പാട് തിരുത്തിക്കുറിക്കുന്നതാണ്.
സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ടോടടുത്തിട്ടും മുഖ്യമന്ത്രിമാര്‍ സംസ്ഥാനവിഹിതത്തിനായി ആസൂത്രണ കമ്മീഷന് ഉപാധ്യക്ഷന്മാരുടെയും പ്രധാനമന്ത്രിയുടെയും മുന്നില്‍ ഭക്ഷിയാചിക്കുന്ന സ്ഥിതിക്കാണ് ഇനി മാറ്റം വരാന്‍ പോകുന്നത്. മുഖ്യമന്ത്രിമാരും ലഫ്.ഗവര്‍ണര്‍മാരും നിതി ആയോഗില്‍ അംഗങ്ങളായിരിക്കും.
സംസ്ഥാനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനം കഴിഞ്ഞകാലങ്ങളില്‍നിന്ന് വ്യത്യസ്തമായിരിക്കുമെന്ന് മോദിസര്‍ക്കാര്‍ ഇതിനകംതന്നെ തെളിയിച്ചു. കേരളത്തിന് ലഭിച്ചിരിക്കുന്ന പല പദ്ധതികളും ഫണ്ടുകളും ഇത് സാക്ഷ്യപ്പെടുത്തുന്നു. പൊതുബജറ്റില്‍ പ്രഖ്യാപിച്ച ഐഐടി, എയിംസ് വാഗ്ദാനം, കൊച്ചി കപ്പല്‍ശാല വികസനം, ഫാക്ട് പുനരുദ്ധാരണം, ദീനദയാല്‍ ഗ്രാമജ്യോതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയില്‍ നടപ്പിലാക്കുന്ന വൈദ്യുതി വികസനം, ആലപ്പുഴ-കൊല്ലം ബൈപ്പാസിന് 700 കോടി രൂപ എന്നിവ മോദിസര്‍ക്കാരിന്റെ കേരളത്തോടുള്ള ഉദാരതയുടെ ഉദാഹരണങ്ങള്‍ മാത്രം.
രാഷ്ട്രീയത്തിനതീതമായി രാഷ്ട്രതാല്പര്യത്തിന് ഊന്നല്‍ നല്‍കിയുള്ള വികസനോന്മുഖവും വിവേചനരഹിതവുമായ സഹകരണാത്മക ഫെഡറലിസമാണ് മോദി മുന്നോട്ടുവെക്കുന്നത്. തീര്‍ച്ചയായും പുതിയ പ്രധാനമന്ത്രി നമുക്ക് സ്വപ്നങ്ങള്‍ നല്കിയിരിക്കുന്നു. നമ്മുടെ ആശങ്കകള്‍ ദൂരീകരിച്ചിരിക്കുന്നു. രാജ്യം ഇപ്പോള്‍ ശരിയായ ദിശയിലൂടെ തന്നെയാണ് മുന്നേറുന്നത്. ലോകത്തിനൊപ്പമല്ല ലോകത്തിന്റെ മുന്‍നിരയിലേക്കുള്ള കുതിപ്പാണത്. എന്നാല്‍ ഇതിനൊരു മറുവശം. നമ്മുടെ കേരളമോ? കേന്ദ്രസര്‍ക്കാരിന്റെ വികസനസ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമൊപ്പം നടന്നടുക്കാന്‍ നമ്മുടെ സംസ്ഥാനത്തിന് ഇപ്പോള്‍ കഴിയുന്നുണ്ടോ. ഇല്ലെന്ന് ഖേദത്തോടെ പറയേണ്ടിവരും. രാജ്യത്ത് നടക്കുന്ന പരിവര്‍ത്തനങ്ങളുടെയും സദ്ഭരണത്തിന്റെയും യഥാര്‍ത്ഥ ഗുണഫലങ്ങള്‍ പലതും നമ്മള് കേരളീയര്‍ക്ക് നഷ്ടമാകുന്ന സാഹചര്യമാണിപ്പോഴിവിടെയുള്ളത്.
മാറിമാറി ഭരണം കൈയാളിയ ഇരുമുന്നണികളുമാണിവിടെ പ്രതിക്കൂട്ടില്‍. ധൂര്‍ത്തും അഴിമതിയും പ്രീണനനയങ്ങളും വാസ്തവത്തില്‍ നമ്മെ എവിടെയാണ് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. പല പിന്നാക്ക സംസ്ഥാനങ്ങളും മികച്ച വളര്‍ച്ചാനിരക്ക് കൈവരിച്ച് അതിദ്രുതം മുന്നേറുമ്പോള്‍ കേരളം സമസ്ത മേഖലകളിലും നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴുകയാണ്. കേരളത്തിന്റെ സാമ്പത്തികരംഗം ഭീതിദമായ സ്ഥിതിയിലാണിന്ന്. പൊതുകടം 150000 കോടി രൂപയിലേക്ക് കുതിക്കുകയും റവന്യൂകമ്മി 15000 കോടിയിലെത്തിനില്ക്കുകയും ചെയ്യുന്നു. റവന്യൂവരുമാനത്തിന്റെ 81 ശതമാനം ശമ്പളം, പെന്ഷന്, പലിശ ഇനത്തില്‍ ചെലവഴിക്കപ്പെടുന്നു. ഈവര്‍ഷം റവന്യൂ വരുമാന വര്‍ധനവ് 17.4 ശതമാനവും ചെലവ് 42 ശതമാനവുമാണ്. നിത്യനിദാന ചെലവുകള്‍ക്ക് പ്രതിമാസം 1000 കോടി രൂപ കടമെടുക്കുന്ന സംസ്ഥാനമാണിന്ന് നമ്മുടേത്. നടപ്പ് വര്‍ഷം നികുതിയിനത്തില്‍ 4000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതായത് പല പദ്ധതികളും കടലാസില്‍ ഒതുങ്ങും.
പൊതുവിപണിയില്‍നിന്ന് സര്‍ക്കാരിന് കടമെടുക്കാനുള്ള അനുവാദം 13950 കോടി രൂപയാണ്. എന്നാല്‍ 11200 കോടി രൂപ ഇതിനകം സര്‍ക്കാര്‍ കടമെടുത്തുകഴിഞ്ഞു. കടപ്പത്രവും ഓവര്‍ഡ്രാഫ്റ്റും ഫണ്ട് വകമാറ്റിയുമാണിപ്പോള് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിടിച്ചുനില്‍ക്കുന്നത്.
വിവിധ ഏജന്‍സികളുടെ പേരില്‍ പൊതുമേഖലാ ബാങ്കുകളിലുള്ള ഫണ്ടുകളിലാണിപ്പോള് സര്‍ക്കാരിന്റെ നോട്ടം. സാമ്പത്തിക പ്രതിസന്ധി കാരണം 600 കോടി രൂപയുടെ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലാണ്. ഒട്ടനവധി പദ്ധതികളും പ്രവര്‍ത്തനങ്ങളും ക്ഷേമപെന്ഷനുകളുമെല്ലാം ഇങ്ങനെ മുടങ്ങിക്കിടക്കുന്നു.
സ്വയംകൃതാനര്‍ത്ഥമായ സാമ്പത്തിക പ്രതിസന്ധിയാണ് കേരളം അഭിമുഖീകരിക്കുന്നത്. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയുംകൊണ്ടുണ്ടായ സാമ്പത്തികബാധ്യത വെള്ളക്കരം കൂട്ടിയും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചും അധിക രജിസ്ട്രേഷന് ഫീസ് ചുമത്തിയും അവശ്യസാധനവില കുത്തനെയുയര്ത്തിയും ജനങ്ങളെ പിഴിയാനാണ് ഉമ്മന്‍ചാണ്ടിയുടെ ശ്രമം.
പെട്രോൡയം ഉല്‍പ്പന്നങ്ങളുടെ വില കേന്ദ്രം 10 തവണയെങ്കിലും കുറച്ചിട്ടും അതിന്റെ ഒരാനുകൂല്യവും കേരളജനതക്ക് നല്കാന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
അതേസമയം അമിതപലിശക്ക് കടമെടുത്തും ജനങ്ങളെ പിഴിഞ്ഞുമുണ്ടാക്കുന്ന പണം പല പദ്ധതികളുടെയും പേരില്‍ കൊള്ളയടിക്കപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മുന്തിയ പരിഗണന അഴിമതിക്കാണ് എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. പൊതുമരാമത്ത് വകുപ്പ് അഴിമതിക്കാരുടെ താവളമായിരിക്കുന്നു. ഭരണപക്ഷത്തിലെ ഒരു എംഎല്‍എതന്നെ നിയമസഭയില്‍ ഉന്നയിക്കുന്നിടത്തോളമെത്തി കാര്യങ്ങള്‍. റോഡുവികസനത്തിനായി ബജറ്റില്‍ വകയിരുത്തിയ തുകയേക്കാള്‍ 333 ശതമാനം അധികം തുക ചെലവിട്ട വകുപ്പുകൂടിയാണിത്.
എന്നിട്ടും നമ്മുടെ റോഡുകളുടെ സ്ഥിതി ദയനീയമാണ്. മുന്‍ മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ കാട്ടുപോത്തുകള്‍ നിരങ്ങുന്ന വകുപ്പില്‍നിന്ന് കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍! മുസ്ലിംലീഗ് അടക്കിവാഴുന്ന വിദ്യാഭ്യാസവകുപ്പ് അഴിമതിയുടെ മറ്റൊരു കൂത്തരങ്ങാണ്. ലീഗിന്റെ ഇഷ്ടാനിഷ്ടങ്ങളാണ് ഇവിടെ ന്യായം. പ്ലസ് ടു അഴിമതി, യോഗ്യതയില്ലാത്തവരുടെ നിയമന അഴിമതി, സമുദായവല്‍ക്കരണം എന്നിങ്ങനെ ഈ വകുപ്പ് ആകെ കുളംതോണ്ടിയ മട്ടാണ്.
ഘടകകക്ഷികളുടേതടക്കം അഴിമതിയുടെ ഒരു പരമ്പരതന്നെ സൃഷ്ടിച്ച സര്‍ക്കാരാണ് ഉമ്മന്‍ചാണ്ടിയുടേത്. സോളാര്‍ തട്ടിപ്പ്, ബാര്‍കോഴ, കളമശ്ശേരി, പാറ്റൂര്‍ ഭൂമിതട്ടിപ്പ് പിന്നാലെ ദേശീയ ഗെയിംസിന്റെ പേരിലും ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വനം കൈയേറ്റം, കായല്‍കൈയേറ്റം, അനധികൃത ഫഌറ്റ്നിര്മാണം എന്നിവ സര്‍ക്കാര്‍ ഒത്താശയോടെയാണ് നടക്കുന്നത്. കൊച്ചി ചിലവന്നൂരില്‍ കായല്‍ കയ്യേറി ഡിഎല്‍എഫ് എന്ന കമ്പനി നൂറിലധികം ഫഌാറ്റുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു തുണ്ടുഭൂമിക്കുവേണ്ടി ആദിവാസികളുള്‍പ്പെടെയുള്ള പാവങ്ങള്‍ ജീവന്മരണ പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുമ്പോള്‍ വ്യാജരേഖ ചമച്ച് 60,000 ഏക്കര്‍ സര്‍ക്കാര്‍ഭൂമിയാണ് സ്വകാര്യകമ്പനികള്‍ കൈവശപ്പെടുത്തിയിരിക്കുന്നത്.
കുന്നിടിച്ചും മല തുരന്നും കായല്‍ നികത്തിയും തീരദേശം കൈയേറിയും സംസ്ഥാനത്ത് നിര്‍മ്മിച്ച ഫഌറ്റുകളുടെ എണ്ണം 19115 ആണ്. പരിസ്ഥിതിനിയമം ലംഘിച്ച് 2000-ത്തിലധികം അനധികൃത കരിങ്കല്ക്വാറികളാണ് ഇവിടെ നിര്‍ബാധം പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയില്‍ 406 ഹെക്ടര്‍ വരുന്ന വനഭൂമി കര്‍ണാടകയിലെ എംഎസ്പിഎല്‍ എന്ന കമ്പനിക്ക് ഇരുമ്പയിര് ഖനനത്തിനായി നല്‍കാനുള്ള നീക്കം ഇപ്പോള്‍ ദ്രുതഗതിയിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ മുന്‍ വ്യവസായമന്ത്രിയും സിപിഎം നേതാവുമായ എളമരം കരീമിനെതിരെ കോടികളുടെ അഴിമതിയാരോപണംതന്നെ നിലിനില്‍ക്കുന്നുണ്ട്.
അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കാര്യത്തില്‍ കേരളം ഇന്ന് സര്‍വ്വകാല റെക്കോഡിലേക്ക് കുതിക്കുകയാണ്. ഇരുമുന്നണികള്‍ക്കും ഇതില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ല. കെഎസ്ആര്‍ടിസി, ദേശീയപാതാ വികസനം, കുട്ടനാട് പാക്കേജ്, വാതകപൈപ്പ്ലൈന്‍, എയിംസ്, മുല്ലപ്പെരിയാര്‍, ഭക്ഷ്യസുരക്ഷാ പദ്ധതി, കൊച്ചി മെട്രോ തുടങ്ങി നൂറുകണക്കിന് പദ്ധതികളും അടിയന്തര വിഷയങ്ങളുമാണ് സംസ്ഥാനസര്‍ക്കാരുകളുടെ അഴിമതിയും അലംഭാവവും കൊണ്ട് ലക്ഷ്യംകാണാതെയോ പാതിവഴിയിലോ ജനങ്ങള്‍ക്ക് ബാധ്യതയായിനില്ക്കുന്നത്. കെഎസ്ആര്‍ടിസിയുടെ കടം 2758 കോടി രൂപയാണ് ദേശീയപാതാ വികസനം സ്ഥലമെടുപ്പിന്റെ കാര്യത്തില്‍ ഇനിയും അഭിപ്രായഐക്യം ഉണ്ടായിട്ടില്ല. കാലവിളംബം സാമ്പത്തികബാധ്യത വര്‍ധിപ്പിക്കുകയാണ്. 1840 കോടി രൂപയുടെ കുട്ടനാട് പാക്കേജിന് ചെലവഴിച്ചത് 382 കോടി രൂപ മാത്രം. അതും അടിസ്ഥാനലക്ഷ്യവുമായി ബന്ധമില്ലാത്ത വെള്ളപ്പൊക്ക നിയന്ത്രണം പരിസ്ഥിതി സംരക്ഷണം എന്നിവക്കായിരുന്നു.
പദ്ധതി 2012 ല്‍ യുപിഎ സര്‍ക്കാര്‍ അവസാനിപ്പിച്ചത് സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ അറിഞ്ഞതേയില്ല. 505 കിലോമീറ്റര്‍ വരുന്ന കൊച്ചി എല്‍എന്‍ജി വാതക പൈപ്പ്ലൈന് ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ഒപ്പം പ്രവര്‍ത്തനം തുടങ്ങിയ ഗുജറാത്തിലെ പദ്ധതി നാലിരട്ടി ശേഷി കൈവരിച്ചുകഴിഞ്ഞു. ഇവിടെ പ്രവര്‍ത്തനം പൂര്‍ത്തിയായത് 40 കിലോമീറ്റര്‍ മാത്രമാണ്. എയിംസിന്റെ കാര്യത്തിലും ഈ അലംഭാവം കാണാം.
സ്ഥലനിര്‍ണയം ഇനിയും നടന്നിട്ടില്ല. സംസ്ഥാനസര്‍ക്കാരിന്റെ പിടിപ്പുകേട് വ്യക്തമാക്കുന്നതാണ് ഭക്ഷ്യസുരക്ഷാ പദ്ധതി. മതിയായ ഗോഡൗണ്‍ സൗകര്യമോ കമ്പ്യൂട്ടര്‍വല്‍ക്കരണമോ നടപ്പാക്കാതെ പദ്ധതിയെ സംബന്ധിച്ച് ആശങ്ക വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കൊച്ചി മെട്രോ ജൂണ്‍ മാസത്തില്‍ കമ്മീഷന് ചെയ്യുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുമ്പോഴും സ്ഥലമെടുപ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ല. പദ്ധതി നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് ആശങ്ക ഇപ്പോഴും ബാക്കിനില്ക്കുന്നു. മെട്രോ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ഇ. ശ്രീധരനും ഇതാണ് വ്യക്തമാക്കിയത്. കേരളസര്‍ക്കാര്‍ കൈവെച്ച സമസ്ത മേഖലയിലും ഇതാണ് സ്ഥിതിയെന്ന് വന്നിരിക്കുന്നു. തീര്‍ച്ചയായും ഈ കേരളമാതൃക നമ്മെ നിരാശപ്പെടുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: