പുനലൂര്‍: ജില്ലയുടെ കിഴക്കന്‍മേഖലയില്‍ വേനല്‍ചൂട് കടുത്തതോടെ കുടിവെള്ളസ്രോതസുകള്‍ മിക്കതും വറ്റിവരണ്ടു.കുളത്തുപ്പുഴ റിസര്‍വ് വനത്തിന്റെ ഭാഗമായ ശെന്തരുണി വന്യജീവി സങ്കേതത്തില്‍ ഇപ്പോള്‍ വേനല്‍ചൂടില്‍ വള്ളിപ്പടര്‍പ്പുകളും പച്ച പുതച്ചുനിന്ന പുല്‍കാടുകളും ഉണങ്ങിയതും കാട്ടരുവികള്‍ വറ്റിവരണ്ടതുംമൂലം വന്യമൃഗങ്ങള്‍ കുടിവെള്ളം തേടി ജനവാസമേഖകളിലേക്കും ആറ്റിന്‍തീരങ്ങളിലും തമ്പടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ കിഴക്കന്‍മേഖലയിലെ വനപ്രദേശങ്ങളില്‍ ഉണ്ടാകുന്ന കാട്ടുതീയും മൃഗങ്ങളെ ഇത്തരം പ്രദേശങ്ങളിലേക്ക് എത്തുന്നതിന് വഴിയൊരുക്കുന്നുണ്ട്.
വേനല്‍ച്ചൂടില്‍ ചതുപ്പുനിലങ്ങളും ഉണങ്ങി വരണ്ടുകഴിഞ്ഞു. ശെന്തരുണി വന്യജീവി സങ്കേതത്തില്‍ ആന, കാട്ടുപോത്ത്, കേഴമാന്, കടുവ, പുലി, കാട്ടുപൂച്ച, സിംഹവാലന്‍കുരങ്ങ്, കരിങ്കുരങ്ങ്, കരടി, മുള്ളന്‍പന്നി എന്നിവയാണ് പ്രധാനമായും കണ്ടുവരുന്നത്. പശ്ചിമതീര ഉഷ്ണമേഖലാ നിത്യഹരിതവനം, പശ്ചിമതീര അര്‍ധനിത്യഹരിതവനം, ദക്ഷിണ ഇലകൊഴിയും ഈര്‍പ്പവനം, ദക്ഷിണ ഉഷ്ണമേഖലാ ഗിരിശീര്‍ഷ ഹരിതവനം എന്നിങ്ങനെ നാലുതരം കാടുകള്‍ ഇവിടെയുണ്ട്.
പരപ്പാര്ഡാമിന്റെ മുകള്‍ഭാഗത്ത് കാട്ടാനകൂട്ടങ്ങള്‍ എല്ലാ ദിവസവുമെത്തുന്നുണ്ട്. കേരളത്തിന്റെ കാനനഭംഗിയും തമിഴ്നാടിന്റെ നഗരഭംഗിയും നിറഞ്ഞ കാഴ്ചകള്‍ക്ക് വേദിയൊരുക്കിയിരുന്ന കോട്ടവാസല്‍ പുല്‍മേടും കരിഞ്ഞുണങ്ങിയതോടെ കിഴക്കന്‍മേഖലയിലെ പുല്‍ക്കാടുകള്‍ പൂര്‍ണമായും കൊടുംവേനലിന്റെ കാഠിന്യത്തില്‍ നശിച്ചുകഴിഞ്ഞു. കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ പ്ലാസ്റ്റിക് കുടങ്ങളില്‍ ജലം ശേഖരിച്ചുവയ്ക്കുന്ന കാഴ്ചയും ഇതുവഴിയുള്ള ബസ് യാത്രയില്‍ കാണാന്‍ കഴിയും.
തെന്മല ഡാം തുറക്കുമെന്ന വിശ്വാസത്തില്‍ ചെറുകൃഷികള്‍ നടത്തി ചുമട്ടുവെള്ളം കോരി നട്ടു നനച്ചുവരുന്ന കൃഷികള്‍ പലതും വെള്ളത്തിന്റെ ക്ഷാമത്തില്‍ നശിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ കല്ലട ഇറിഗേഷന്റെ ഭാഗമായുള്ള കനാലുകള്‍ അറ്റകുറ്റപണികള്‍ നടത്തി ഡാം ജലം കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇക്കുറി കനാലുകളുടെ അറ്റകുറ്റപണികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതുമൂലം കൊടുംവരള്‍ച്ചയെ നേരിടുകയാണ് കിഴക്കന്‍മേഖല. പ്രധാന ജലസ്രോതസുകള്‍ എല്ലാം വറ്റിവരണ്ടുകഴിഞ്ഞു. കാട്ടുമൃഗങ്ങളെ പേടിച്ച് വീടിന് സമീപം തീ കൂട്ടി കഴിയുകയാണ് കിഴക്കന്‍ വനമേഖല പ്രദേശങ്ങളിലെ വീട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: