കുന്നത്തൂര്‍: വേനല്‍ കടുത്തതോടെ കുന്നത്തൂര്‍ താലൂക്കിന്റെ വിവിധ ‘ാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. കിണറുകളും കുളങ്ങളും ഏതാണ്ട് പൂര്‍ണമായി വറ്റിവരണ്ടു. വേനല്‍കാലത്ത് താലൂക്കിന്റെ പ്രധാന ആശ്രയമായ കെഐപി കനാലുകള്‍ ഇതുവരെ തുറക്കാത്തത് പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. എല്ലാവര്‍ഷവും ജനുവരി മധ്യത്തോടെ തുറന്ന് വിടുന്ന കനാലുകള്‍ ഈ വര്‍ഷം ഫെബ്രുവരി പകുതി പിന്നിട്ടിട്ടും തുറക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.
കനാലുകളുടെ ശുദ്ധീകരണം പൂര്‍ത്തിയാകാത്തതാണ് വെള്ളം തുറന്നുവിടുന്നതിന് തടസമായി കെഐപി അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം താലൂക്കിലെ ഏതാണ്ട് നൂറുകണക്കിന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാലുകളും ഉപകനാലുകളും വൃത്തിയാക്കി കഴിഞ്ഞിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുകയാണ്. വേനല്‍ കടുത്തിട്ടും കനാലുകള്‍ തുറന്നുവിടാത്ത കെഐപി അധികൃതരുടെ നടപടിയില്‍ പ്രദേശവാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ ജലം തുറന്നുവിടാന്‍ വേനല്‍ കടുക്കുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ വിതരണത്തിനായി ഡാമില്‍ ജലമുണ്ടാകില്ലെന്ന വാദമാണ് കെഐപി അധികൃതര്‍ നല്‍കുന്നത്. ജലദൗര്‍ലഭ്യം മൂലം കുന്നത്തൂര്‍, ശൂരനാട്, പോരുവഴി മേഖലകളിലെ ഏക്കറ് കണക്കിന് വാഴകൃഷി നശിച്ചിട്ടുണ്ട്. ജനങ്ങളുടെ സമ്മര്‍ദ്ദഫലമായി വലതുകര കനാല്‍ ഒരാഴ്ചമുമ്പ് തുറന്നുവിട്ടിരുന്നു. ജനപ്രതിനിധികള്‍ കെഐപി അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്താത്തതാണ് ഇടതുകര കനാല്‍ തുറക്കാന്‍ വൈകുന്നതെന്നാണ് സൂചന. ഈ മാസം അവസാനത്തോടുകൂടി ജലവിതരണം ആരംഭിക്കാനാവുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: