കൊട്ടാരക്കര: ശബരിമല ഭണ്ഡാരം കൊള്ളയുടെ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ച് സര്‍ക്കാര്‍ ഉടന്‍ ഉത്തരവ് ഇറക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് സംഘ് കൊട്ടാരക്കര ഗ്രൂപ്പ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
മണ്ഡലകാലത്തും ഭണ്ഡാരത്തില് നിന്നും പണാപഹരണം നടന്നിട്ടുണ്ടെന്നും അതിനാല്‍ വിശദമായ അന്വേഷണം വേണമെന്നുമുള്ള ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബോര്‍ഡ് യോഗം ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഭരണാനുകാല സംഘടനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അന്വേഷണ ചുമതല ഇതുവരെ ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ കൈമാറാത്തതെന്നും എംപ്ലോയീസ് സംഘ് യോഗം കുറ്റപ്പെടുത്തി.
ക്ഷേത്ര ജീവനക്കാരുടെ പൊതുസ്ഥലമാറ്റ നടപടിയില്‍ ഇത്തവണ അഴിമതിയും സ്വജനപക്ഷപാതവും അനുവദിക്കില്ല. സുതാര്യത ഉറപ്പുവരുത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനും അഴിമതി നടത്തിയാല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ജീവനക്കാരെ സംഘടിപ്പിച്ച് നിയമനടപടിക്ക് പോകാനും യോഗത്തില്‍ തീരുമാനമായി. പ്രസിഡന്റ് ശങ്കരമംഗലം ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എസ്. സന്തോഷ് കുമാര്‍, പ്രതീഷ് എ നായര്‍, ജി. പ്രദീപ്, വി. സുരേഷ് കുമാര്‍, എ. ശ്രീനാഥ്, എന്‍.സി സതീഷ്, കവിറ്റഴികം ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: