കൊച്ചി: കേന്ദ്രാവിഷ്കൃത കുടിവെള്ള പദ്ധതികള്‍ നിലവിലുള്ളവ നടപ്പാക്കുന്നതില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ അമാന്തം കാണിക്കരുതെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയര്മാന് പ്രൊഫ.കെ.വി.തോമസ്. ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു സമതി അധ്യക്ഷനായ അദ്ദേഹം.
നിലവിലുള്ള പൈപ്പ് വെള്ളം അധികനാള്‍ ലഭിച്ചെന്നു വരില്ല. കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് പെരിയാറില്‍ ജലത്തിന്റെ തോത് കുറവായി വരികയാണ്. ഈ സാഹചര്യത്തിലാണ് തദ്ദേശീയമായി സ്രോതസ് കണ്ടെത്തി നടപ്പാക്കുന്ന കുടിവെള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. മഴവെള്ളസംഭരണമുള്പ്പടെയുള്ളവയ്ക്ക് ഭാവിയില്‍ വലിയ പ്രസക്തിയാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്രാമീണമേഖയിലെ പട്ടികവിഭാഗ സങ്കേതങ്ങളിലും അവര്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും നടപ്പാക്കുന്ന ദേശീയ ഗ്രാമ കുടിവെള്ള പദ്ധതിയില്‍ ജില്ലയില്‍ 140 പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയതായി പെര്‍ഫോമന്‍സ് എ.ഡി.സി. അറിയിച്ചു. പദ്ധതിക്ക് അനുവദിച്ച 6.25 കോടി രൂപയില്‍ 5.86 കോടി രൂപയും ചെലവഴിച്ചതായും ഭൂരിഭാഗം പദ്ധതികളും പൂര്‍ത്തീകരിച്ചതായും അദ്ദേഹം പറഞ്ഞു. നിലവില്‍ ജില്ലയില്‍ 30 പദ്ധതികളാണ് പൂര്‍ത്തീകരണഘട്ടത്തിലുള്ളത്. ഇതിനു പുറമെ 1.45 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന നാല് പുതിയ പദ്ധതികള്‍ക്കും ഭരണാനുമതി ലഭ്യമായതായി അദ്ദേഹം പറഞ്ഞു.
സ്വച്ഛ് ഭാരത് മിഷനില്‍ ജില്ലയില്‍ അനുവദിച്ച 9201 വ്യക്തിഗത കക്കൂസ് യൂണിറ്റുകളില്‍ 4405 എണ്ണം ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ചുകഴിഞ്ഞു. ഇതിനു പുറമെ ഇന്ദിര ആവാസ് യോജനയില്‍ വീടു നിര്‍മിച്ച 352 ഗുണഭോക്താക്കള്‍ക്കായി 42.24 ലക്ഷം രൂപ ഈവര്‍ഷം നല്‍കിയതായും സ്വച്ഛ് ഭാരത് മിഷന് കോഓര്‍ഡിനേറ്റര്‍ പറഞ്ഞു. ഉറവിട മാലിന്യ സംസ്കരണം ജില്ലയിലെ 78 ഗ്രാമപഞ്ചായത്തുകളും 11 നഗരസഭകളും കൊച്ചി നഗരസഭയും ഏറ്റെടുത്തിട്ടുണ്ട്. ഇവയ്ക്കുള്ള ശുചിത്വമിഷന് സബ്സിഡി അനുവദിച്ചതായും പദ്ധതികള്‍ പുരോഗമിക്കുന്നതായും ജില്ലയില്‍ ഇതുസംബന്ധിച്ച വിവര വിജ്ഞാനവ്യാപനത്തിനായി 342 ലക്ഷം രൂപയും മാനവവിഭവശേഷി വികസനത്തിന് 13.42 ലക്ഷം രൂപയും ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: