ഈ്വരന്റെ സ്വരൂപത്തെയും അവതാരാദി ലീലകളെയും വാത്സല്യാദിഗുണങ്ങളേയും തിരുനാമജപങ്ങളേയും ശ്രവിച്ച മനസ്സിനെ ഈശ്വരാകാരമാക്കിത്തീര്ക്കുന്നതാണു ശ്രവണഭക്തിയുടെ സ്വരൂപം. ഈ ശ്രവണംകൊണ്ടുതന്നെ പരഭക്തിയും മുക്തിയും സിദ്ധിക്കും.
പരീക്ഷിത്തു മഹാരാജാവ് അതിനുദാഹരണമാണല്ലോ. ഏഴുദിവസത്തിനകം തക്ഷകന് കടിച്ചു മരിക്കുമെന്നു നിശ്ചയമുണ്ടായിരുന്നിട്ടും അദ്ദേഹം നിര്‍ഭയനായി അനശനവ്രതമെടുത്തു ശ്രീശുകബ്രഹ്മര്ഷിയില്നിന്നും ഏഴുദിവസംകൊണ്ടു പരമപ്രേമത്തോടുകൂടി ഭഗവത്കഥ ശ്രവിച്ചു മുക്തനായ വസ്തുത ഭാഗവതപുരാണം വഴി എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടല്ലോ.
ഭഗവത് കഥാശ്രവണാസക്തി അത്ര എളുപ്പമുണ്ടാകുന്ന ഒന്നല്ല. അതിനു പൂര്വ്വജന്മത്തില് സഞ്ചയിച്ച സുകൃതം തന്നെ വേണമെന്നാണു മഹാന്മാര് പറയുന്നത്. എല്ലാവര്ക്കും ശ്രവണാസക്തിയുണ്ട്. പക്ഷേ ലൗകിക വിഷയശ്രവണത്തിലാണെന്നേയുള്ളൂ. ദേവീഭാഗവതത്തില്‍ ശ്രവണാസക്തിയെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. താമസം രാജസം സാത്വികം എന്നാണ് അവയ്ക്ക് പേരുനല്‍കിയിരിക്കുന്നത്. അവ ഓരോന്നും വീണ്ടും മൂമ്മൂന്നായിട്ടു തിരിച്ചിട്ടുണ്ട്.
അന്യന്റെ കരച്ചിലും നാശവും കേട്ടു സന്തോഷിക്കുവാനുള്ള ആസക്തി താമസത്തിലെ താമസമാണ്. അന്യരെ ദുഷിക്കുകയും ഭര്‍ത്സിക്കുകയും അശ്ലീലജനകങ്ങളായ വാക്കുകള്‍ കേള്‍ക്കുകയും ചെയ്യുന്നതിലുള്ള സംതൃപ്തി താമസത്തിലെ രാജസമാണ്.
ആഹാരം മൈഥുനം മുതലായ വെറും പ്രാകൃതജനങ്ങളുടെ ശ്രവണാസക്തിയെയാണു സൂചിപ്പിക്കുന്നത്. കുറെക്കൂടി പരിഷ്കൃതന്മാരായ ഒരുകൂട്ടര്‍ ലോകത്തില്‍ നടക്കുന്ന ഹിംസപ്രധാനങ്ങളായ കലഹം വാഗ്വാദം ശകാരം മുതലായവ കേട്ടാല്‍ സന്തോഷിക്കാറുണ്ടല്ലോ. ആ സന്തോഷാസക്തി രാജസത്തിലെ താമസമാണ്. വീരരസപ്രധാനങ്ങളായ ലൗകികസംഭവങ്ങള്, വിവിധലോകവാര്ത്തകള് മുതലായവ വര്ണ്ണിച്ചുകേള്ക്കുന്നതിലുള്ള ആസക്തി രാജസത്തിലെ താമസമാണ്.
വീരരസപ്രധാനങ്ങളായ ഉപദേശങ്ങള്‍, മഹാപുരുഷന്മാരുടെ ചരിത്രങ്ങള്‍, ശൃംഗാരാദിരസപ്രധാനമായ കാവ്യങ്ങള്‍ തുടങ്ങിയുള്ള ശ്രവിക്കുവാനുള്ള ആസക്തിയാണു രാജസത്തിലെ സാത്വികം. ഇങ്ങനെ നോക്കുമ്പോള്‍ ബഹഭൂരിപക്ഷം ജനങ്ങളും ലൗകിക വിഷയശ്രവണത്തില്മാത്രം ആസക്തന്മാരാണെന്നു കാണാം. അതുകൊണ്ടാണ് ഈശ്വരമാഹാത്മ്യാദികള് ശ്രവിക്കുവാന് അധികംപേര്‍ക്കും ഭാഗ്യം ലഭിക്കാത്തത്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: