കടുത്തുരുത്തി: മുളക്കുളം ഗ്രാമപഞ്ചായത്തിലെ ഇടയാറ്റ് പാടശേഖരത്തില്‍ ഇഷ്ടികക്കളങ്ങളുടെ മറവില്‍ അനധികൃത കരിമണ്ണ് ഖനനം. ശനിയാഴ്ച ബിജെപി നേതാക്കളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഖനനം തടഞ്ഞു. മറ്റംകോട്ടില് തോമസിന്റെ ഉടമസ്ഥതയിലുള്ളതും സിബി ഡേവിഡിന്റെ ലൈസന്സിലുള്ളതുമായ ഇഷ്ടികക്കളത്തിലെ ഹിറ്റാച്ചി ഉപയോഗിച്ചുള്ള അനധികൃത മണ്ണ് ഖനനമാണ് തടഞ്ഞത്. ഇഷ്ടിക നിര്‍മ്മിക്കാന്‍ മാത്രമുള്ള ലൈസന്‍സാണ് ഇവര്‍ക്കുള്ളതെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
എന്നാല്‍ ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് ഖനനം നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പോലീസ് ഉള്‍പ്പെടെയുള്ള അധികൃതരെ വിവരം അറിയിച്ചിട്ടും സമരക്കാരെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് ഉണ്ടായതെന്ന് പരാതിക്കാര്‍ പറഞ്ഞു.
മുളക്കുളം വില്ലേജ് ആഫീസര്‍, അഡീഷണല്‍ തഹസീല്‍ദാര്‍ തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവന്‍ നായരുടെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് ഖനനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനമായത്. വളരെ പാരിസ്ഥിതിക പ്രശ്നങ്ങളും ശാരീരീക പ്രശ്നങ്ങളും സൃഷ്ടിക്കുന്ന ഇത്തരം ഇഷ്ടികക്കളങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഖനനം തടയല്‍ സമരത്തിന് ബിജെപി മുളക്കുളം പഞ്ചായത്ത് കമ്മറ്റി, പരിസ്ഥിതി പ്രവര്‍ത്തകര്‍ സി.വി. കുമാരന്, ബാബുരാജ്, എസ്.കെ. ശശി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: