ലാഹോര്‍: പാക്കിസ്ഥാന് സന്ദര്‍ശിക്കുന്ന ഭാരത വിദേശകാര്യ സെക്രട്ടറിയുമായി എല്ലാ പ്രശ്നങ്ങളും ചര്‍ച്ചചെയ്യുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഭാരത വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര് പാക്കിസ്ഥാന് സന്ദര്‍ശിക്കുന്നതിനെ ഷെരീഫ് സ്വാഗതം ചെയ്തിട്ടുമുണ്ട്. കശ്മീര്‍ ഉള്‍പ്പടെയുള്ള എല്ലാ പ്രശ്നങ്ങളും ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അയല്‍രാജ്യങ്ങളുമായി സമാധാനപരമായ ബന്ധമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഭാരത വിദേശകാര്യ സെക്രട്ടറിയുടെ പാക് സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പാക്കിസ്ഥാന് ന്യൂസ്പേപ്പേഴ്സ് എഡിറ്റേഴ്സ് കൗണ്‍സിലില്‍ (സിപിഎന്ഇ) സംസാരിക്കവെ ഷെരീഫ് പറഞ്ഞു.
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ലോകകപ്പ് ക്രിക്കറ്റിന് ആശംസ അറിയിച്ചുകൊണ്ട് നവാസ് ഷെരീഫുമായി ബന്ധപ്പെട്ടതിനുശേഷമാണ് ജയ്ശങ്കറിന്റെ പാക് സന്ദര്‍ശനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഗസ്റ്റില്‍ പാക്കിസ്ഥാനുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന സെക്രട്ടറിതല ചര്‍ച്ചയ്ക്കായുള്ള തീരുമാനം അന്തിമ നിമിഷത്തില്‍ റദ്ദാക്കിയിരുന്നു.
പാക്കിസ്ഥാന് ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിന് ആക്കം വര്‍ധിപ്പിക്കാന്‍ ജയ്ശങ്കറിന്റെ നേതൃത്വത്തിലുള്ള ‘സാര്‍ക്ക് യാത്ര’യ്ക്ക് കഴിയുമെന്ന് മോദി പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: