ന്യൂദല്‍ഹി: വിവാദമായ യൂബര്‍ ടാക്സി ബലാത്സംഗക്കേസിന്റെ അന്തിമ വാദം ഇന്ന് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിന് യൂബര്‍ ടാക്സി ഡ്രൈവറായ ശിവ് കുമാര്‍ യാദവ് യാത്രക്കാരിയെ ഭീഷണിപ്പെടുത്തി ബാലാത്സംഗം ചെയ്തതാണ് കേസിനാസ്പദമായ സംഭവം. ദല്‍ഹി പീഡനത്തിന്റെ വാര്‍ഷികത്തില്‍ വീണ്ടും പീഡനം റിപ്പോര്‍ട്ട് ചെയ്തത് ഒട്ടേറെ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് വിചാരണ വേഗത്തിലാക്കിക്കൊണ്ട് ഉത്തരവിടുകയായിരുന്നു.
അതേസമയം, വിചാരണയ്ക്ക് തയ്യാറെടുക്കുന്നതിനായി ഒരുമാസത്തെ സമയം അനുവദിക്കണമെന്ന് യാദവ് കോടതിയില്‍ അപേക്ഷിച്ചിരുന്നു. പ്രതിക്ക് വിചാരണയ്ക്കുമുമ്പ് സമയം ലഭിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. എന്നാല്‍ കേസ് പരിഗണിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി കാവേരി ബവേജ ഇത് തള്ളി.
കേസ് സബന്ധിച്ചുള്ള തെളിവെടുപ്പ് ഫെബ്രുവരി 11ന് പൂര്‍ത്തിയാക്കി. തനിക്ക് വക്കീലിനെ നിയമിക്കാനുള്ള സാവകാശം നല്‍കിയില്ലെന്നും ഭാര്യയെ സാക്ഷിയാക്കണമെന്നതുള്പ്പടെ ഒട്ടറെ നാടകീയ രംഗങ്ങള്‍ യാദവ് വിചാരണവേളയില്‍ സൃഷ്ടിച്ചിരുന്നു. ഇതുകൂടാതെ കോടതി ഉത്തരവില്‍ ഒപ്പുവെയ്ക്കാന്‍ യാദവ് വിസമ്മതിക്കുകയും ചെയ്തു. പിന്നീട് യാദവിനെതിരെ നിയമവിരുദ്ധ നടപടികളൊന്നും സ്വീകരിക്കില്ലെന്ന് ജഡ്ജിയുടെ ഉറപ്പിന്മേലാണ് ഉത്തരവില്‍ ഒപ്പുവെച്ചത്.
അതേസമയം, ജയിലിലും പോലീസ്വാനിലും തന്നെ സഹതടവുകാര്‍ ഉപദ്രവിച്ചതായും യാദവ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് യാദവിനെ പ്രത്യേകം താമസിപ്പിക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
ജനുവരി 13ന് കേസ് പരിഗണിച്ച കോടതി യാദവ് കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. ജീവപര്യന്തം ശിക്ഷ ലഭിക്കത്തക്ക വകുപ്പുകളാണ് യാദിവിനെതിരെ ചുമത്തിയിരിക്കുന്നത്. യുവതിയുടെ വൈദ്യപരിശോധനാ റിപ്പോര്‍ട്ടുകളും ഫോറന്‍സിക് പരിശോധനയിലെ തെളിവുകളും അടിസ്ഥാനമാക്കി നുറൂപേജുള്ള കുറ്റപത്രമാണ് ദല്‍ഹി പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: